2010, നവംബർ 23, ചൊവ്വാഴ്ച

കഥയില്ലായ്മകൾ

     സായയുടെ വീട്ടിൽനിന്നും മടങ്ങുമ്പോൾ അവളുടെ മുഖം കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു. നാട്ടിലെത്തിയപ്പോഴാണ് വിവരങ്ങളറിഞ്ഞത്. സായ ഇപ്പോൾ ഒറ്റക്കാണെന്നും കൂടെയുണ്ടായിരുന്ന അച്ഛന്റെ മരണത്തോടെ മരോട്ടിച്ചാലിലെ തറവാ‍ട്ട് വീട്ടിലേക്ക് താമസം മറ്റിയെന്നുമൊക്കെ. യാത്രയിൽ ബഷീർ ഒപ്പമുണ്ടായിരുന്നു. എല്ലാം അറിയാവുന്ന അവൻ പഴയ കാര്യങ്ങൾ ഒർത്തെടുക്കുവാൻ ശ്രമിക്കുന്നതുപോലെ തോന്നി.

     കായൽതീരത്തെ കോട്ടേജിലേക്കെത്തുമ്പോഴേക്കും അർദ്ധരാത്രി കഴിഞ്ഞിരുന്നു, ഉറക്കം വരില്ലെന്നറിയാവുന്നതുകൊണ്ട് പതിവ് തെറ്റിക്കാതെ ഗുളികയെടുത്തു വിഴുങ്ങി. ബഷീർ കിടന്നതേ ഉറങ്ങിക്കഴിഞ്ഞിരുന്നു. അഞ്ച് കുട്ട്യോളും കെട്ട്യോളുമൊക്കെയായി അവൻ ഇപ്പോഴും സുഖമായി ജീവിക്കുകയാണ്. മുമ്പൊക്കെ നാട്ടിലെത്തുമ്പോൾ കൂട്ടുകാർ എല്ലാവരും കൂടി അവന്റെ മേൽ കുതിര കയറുമായിരുന്നു. എല്ലാവർക്കും ഒന്നോ രണ്ടോ കുട്ടികൾ ഉള്ളപ്പോൾ അവന്റെ പെണ്ണിന് വർഷത്തിലൊരിക്കൽ സുഖ പ്രസവം. കള്ളിന്റെ പുറത്ത് അവൻ പറയുന്നത് കേൾക്കാൻ രസമായിരുന്നു.  ' ഇക്കാ നിക്കൊരു കുട്ടി കൂടി വേണമെന്ന് കെഞ്ചുമ്പോൾ' അവൻ
വിസമ്മതിച്ചിട്ട് കാര്യമുണ്ടോ.. അവസാനം എല്ലാവരും കൂടി അവനെ പൊക്കിയെടുത്ത് സർക്കാർ ആസ്പത്രിയിലേക്കെത്തിക്കുകയായിരുന്നു. അല്ലെങ്കിൽ പെറ്റ് കൂട്ടി അവൾ പുര നിറക്കുമായിരുന്നു. എല്ലാവർക്കും ഒന്ന് തന്നെ സിസ്സേറിയൻ ചെയ്തെടുക്കുമ്പോൾ പെറാൻ പൂതിയുള്ളൊരു പെണ്ണ് അത്ഭുതം തന്നെ. തയ്യൽ ജോലിയിൽനിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അവർ ജീവിക്കുന്നു.
     തികച്ചും ശൂന്യമായ മനസ്സോടെയാണ് ഉണർന്നെഴുന്നേറ്റത്. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു.  തുറന്നിട്ട ജാലകത്തിനപ്പുറത്തെ പുഴയോര കാഴ്ചകളിൽ മുഴുകിയിരിക്കുമ്പോൾ  സമയത്തിന് ചിറകുകൾ മുളക്കുന്നു.. ശല്ല്യപ്പെടുത്താതെ ബഷീർ ഷോപ്പിലേക്ക് പോയിരിക്കുന്നു.  ഓപ്പൻ എയർ റെസ്റ്റോറണ്ടിൽ തലേദിവസത്തെ ആഘോഷത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടില്ലായിരുന്നു.   മുഴുവനാക്കാത്ത ബിയർക്കുപ്പികളും കൊത്തിപ്പൊരിച്ച  മുട്ടയും  മൺപാത്രത്തിലെ കള്ളും എല്ലാം കൂടി അഴുകിയ ഒരു വാട അന്തരീക്ഷത്തിലുണ്ട്.   അയാളെക്കണ്ട് സപ്ലയർ ഓടി വന്ന്  താഴ്വാരത്തിനഭിമുഖമായി ഇട്ടിരിക്കുന്ന ടേബിൾ പെട്ടെന്ന് വൃത്തിയാക്കി.  കഞ്ഞി പുഴുക്കും  ചുട്ട പപ്പടവും  കൂട്ടി കഴിച്ചപ്പോൾ ഗൃഹാതുരത്വം അനുഭവപ്പെട്ടു.
      കാണുന്നവർക്ക്  നാടൻ പാട്ട് മൂളാൻ തോന്നിപ്പിക്കുന്ന വിധത്തിൽ തുഴഞ്ഞ്  ഒരു മീൻ പിടുത്ത വഞ്ചി പുഴയിലൂടെ ഒഴുകുന്നുണ്ടായിരുന്നു.  അകാരണമായൊരു വിഷാദം മൂടൽ മഞ്ഞായി മനസ്സിനെ ഗ്രസിച്ചു.  സായയെ ഒന്നുകൂടി കാണണം.  മുപ്പത് വർഷത്തോളം കരുതി വെച്ച ചോദ്യത്തിനുത്തരം തേടണം.

       കൂടെ മറ്റാരും ഉണ്ടാകരുതെന്ന് തോന്നിയതിനാൽ  ആരോടും പറയാതെയാണ്  കോട്ടേജിൽ നിന്നുമിറങ്ങിയത്.  സുഹൃത്തുക്കൾ ആരെങ്കിലും വന്നാൽ വൈകീട്ടെത്തുമെന്ന് പറഞ്ഞേൽ‌പ്പിച്ചു.  സിറ്റിയുടെ തിരക്കിൽ  നിന്നും രക്ഷപ്പെട്ട് സായയുടെ വീട്ടിലേക്കേത്തിയപ്പോൾ ഉച്ചയായി.  ഗെയ്റ്റ് തുറക്കുമ്പോഴേക്കും സായ വാതിൽ തുറന്ന് പുറത്ത് വന്നിരുന്നു.  ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖം വിളിച്ചോതുന്നുണ്ട്.  ജ്വലിക്കുന്ന  സൌന്ദര്യത്തിന്  മാറ്റ് കൂട്ടാനെന്നവണ്ണം വീതിയിൽ കസവുള്ള സെറ്റ് സാരിയാണ് വേഷം.  ഊണ് കഴിക്കാൻ ക്ഷണിച്ചപ്പോൾ മറുത്തൊന്നും പറഞ്ഞില്ല.  സാമ്പാറും അവിയലുമൊക്കെയായി സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്.  ആശ്ചര്യം കണ്ടിട്ടാകാം അവൾ വിശദീകരിച്ചു.  " ഇന്ന് അച്ഛന്റെ ശ്രാദ്ധമാണ്, ഇന്നലെ പറയണമെന്ന് കരുതിയതാണ്.  മറന്നു പോയി"

     ഓർമ്മയിൽ ഒരു പൂക്കാലമായി സായയും അച്ഛനും കോളേജിന്റെ പടി കടന്നെത്തുന്നു.  മുത്തുകൾ ചിതറിത്തെറിക്കുന്നതു പോലെ പൊട്ടിച്ചിരിക്കുന്ന കൊലുന്നനെയുള്ള പെൺകുട്ടി.  തൃശൂർകാരിയാണെന്നറിഞ്ഞപ്പോൾ  അടുപ്പം തോന്നി.  താമസാവശ്യത്തിനായി രാംഭട്ട് കൊമ്പൌണ്ടിലെ പെൺകുട്ടികളുടെ വീട് ഏർപ്പാടാക്കി. അന്ന് സീനിയറായിരുന്ന അയാളാണ് ലോക്കൽ ഗാർഡിയനെന്ന്  പുറത്ത് തട്ടിയോർമ്മിപ്പിച്ച് പിരിഞ്ഞ് പോയ സ്നേഹ നിധിയായ അച്ഛൻ.

     ഒരു നിഴൽ പോലെ സായയോടൊപ്പം എന്നും അദ്ദേഹമുണ്ടായിരുന്നു.  ഒറ്റമോളെന്ന വാത്സല്ല്യത്താൽ മോളെ സുഹൃത്തായി കണ്ട ഒരച്ഛൻ.  ഭാര്യയുടെ വിയോഗശേഷം പുസ്തകങ്ങളെ മാത്രം സ്നേഹിച്ച വലിയ മനുഷ്യൻ.  കുടുംബത്തിന്റെ ആഹ്ലാദം  തല്ലിക്കൊഴിച്ച മകളെ കുറ്റപ്പെടുത്താതെ സ്വയം നീറിയൊടുങ്ങിയ മാതാപിതാക്കൾ...

     സായ നീയെന്തിനിത് ചെയ്തു...? അയാൾ   തേടിയലഞ്ഞ ഹൃദയത്തിൽ നന്മയുടെ പൂക്കളുള്ള പെൺകുട്ടിയാവാമായിരുന്നില്ലേ..  ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ ശൂന്യത തളം കെട്ടിയ അകത്തളങ്ങളിൽ നിശ്ശബ്ദമായി.

     "ഒരു ദിവസം ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ താക്കോൽ മറ്റുള്ളവർ വരുമ്പോൾ  നൽകാൻ നിങ്ങളെയേല്പിക്കുമ്പോൾ സുചിത്ര  പറഞ്ഞത് ഓർക്കുന്നുണ്ടോ....?   സായയുടെ ഹൃദയത്തിന്റെ താക്കോലാണിതെന്നും  സൂക്ഷിച്ചോളണേയെന്ന്..."   സായയുടെ പ്രതികരണം അയാളെ സ്തബ്ധനാക്കി.
       അന്ന് സുചിത്രയുടെ തമാശയാണെന്നേ..കരുതിയുള്ളൂ...അയാൾ ഭീരുവായി ഒഴിഞ്ഞു മാറിയതിനാലാണൊ ഇതൊക്കെ സംഭവിച്ചത്.   അന്നത്തെ  സായയുടെ മനസ്സിലിരിപ്പായിരുന്നോ..  സുചിത്രയിലൂടെ പുറത്തേക്ക് വന്നത്.  ഒരു പെൺകുട്ടിയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്  പ്രണയ സൂചന നൽകിയിട്ടും കാണാതെ പോയത് അയാളുടെ പിഴയല്ലേ..   മനസാകെ ഭ്രമിച്ചതു പോലെ.  വാദി പ്രതിയായി മാറിയ അവസ്ഥ.
     സായക്കറിയാം അയാളുടെ കുട്ടികളില്ലാത്ത ദാമ്പത്യം സമാന്തരപാളങ്ങൾ മാത്രമാണെന്ന്.  ഒപ്പം ദൂരം താണ്ടുന്ന സഹയാത്രകൾ മാത്രം.  സഹശയനത്തിലെ വിരസതക്കൊപ്പം വളരുന്ന വെറുപ്പുകൾ  വർഷങ്ങൾ കൊണ്ട് അകലങ്ങളായി പരിണമിക്കുന്നു.

       യാത്ര പറഞ്ഞ് മൊബൈലിൽ സംസാരിച്ചുകൊണ്ട്  നടന്നു മറയുന്ന അയാളെ നൊമ്പരത്തോടെ നോക്കി സായയിരുന്നു.  ദൂരെ നിന്നും അയാളെ കാണുന്ന ഒരാൾക്ക് ഭ്രാന്തനാണെന്ന് തോന്നുമായിരുന്നു.  കൈകൾ കൊണ്ട് ചേഷ്ടകൾ കാണിച്ച് കൂടെയാരുമില്ലാതെ സംസാരിച്ച് നീങ്ങുന്ന ഒരാൾ...

     സായയുടെ രണ്ടാമൂഴമായിരുന്നു യൂണിവേഴ്സിറ്റി കോളേജിലെന്ന് മറ്റാർക്കുമറിയില്ലായിരുന്നു.  പ്രണയ മധുവുമായി പറന്നുയർന്ന വർഷങ്ങൾ.   ഗുരുപ്രണാമങ്ങളെപ്പോഴോ പ്രണയത്തിനായി  ചുവടുമാറി.  തുറന്നിട്ട വാതായനങ്ങളിൽ ചവർക്കുന്ന സ്നേഹമായി അദ്ദേഹം പടർന്നു കയറി.  നരച്ച മീശയിൽ ...    പരുപരുത്ത താടി രോമങ്ങളിൽ ...  നെഞ്ചിലെ  പഞ്ഞിക്കെട്ടിൽ  എല്ലാം  അവൾ പുരുഷനെയറിഞ്ഞു.  കൺപോളകളിൽ   വാത്സല്ല്യ   ചുംബനങ്ങൾ നൽകി   ഹൃദയ സ്പ്ന്ദനങ്ങൾ കവർന്നെടുത്തു.   മദ്ധ്യവയസ്കനും വഭാര്യനുമായ പ്രൊഫസർ അവളുടേതായിരുന്നു.  അദ്ദേഹത്തെ ആലിംഗനം ചെയ്യുമ്പോൾ ലഭിച്ചിരുന്ന സുരക്ഷിതത്വം അവിസ്മരണീയമായിരുന്നു.  ചെവിയിലെ മൃദുലതയിൽ വേദനയില്ലാതെ കടിക്കുമ്പോൾ അദ്ദേഹത്തിന് ലഭിച്ചിരുന്ന ഉത്തേജനം അജയ്യമായിരുന്നു.  കവിത ചൊല്ലി കഥകൾ പറഞ്ഞ് ആശയങ്ങൾ പങ്കുവെച്ചുള്ള ജീവിതം.  വീട്ടുകാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ബന്ധമൊഴിവാക്കാൻ  അവൾ തയ്യാറായില്ല.  ഒടുവിൽ പ്രഭാത സവാരിക്കിടയിൽ അജ്ഞാത വാഹനമിടിച്ച് പ്രൊഫസർ മരണമടയുന്നതുവരെ അവൾ
അദ്ദേഹത്തിന്റേതായിരുന്നു.

     ഉണങ്ങാത്ത മുറിപ്പാടിന്റെ വേദന ചിനക്കിയെടുക്കുന്നവളാണ് സായ.  മറ്റൊരു പ്രണയത്തിൽ നിന്നും രക്ഷനേടാനൊരു സുഹൃത്ത് വേണമായിരുന്നു.   അവളേക്കാൾ അഞ്ച്  വയസ്സ് ഇളപ്പമുള്ള ചരൺ നല്ല സുഹൃത്തായി... എല്ലാവർക്കും മുന്നിൽ സഹോദരീ സഹോദര ബന്ധം. കളി ചിരികൾക്കിടയിൽ അത്ഭുത ശക്തിയുള്ള മുറി മരുന്നായി ചരൺ.

    സൌഹൃദത്തിന് അതിർവരമ്പുകളില്ലാതായി.  മാസത്തിലൊരിക്കൽ തീർത്ഥാടനത്തിനിറങ്ങുന്ന മാതാപിതാക്കൾ കാവലേല്പിക്കുന്നത് ചരണിനെയായി...   എല്ലാം കൊണ്ടും സേഫായ ബന്ധം.  ചുരത്തുന്ന മാതൃത്വമായി അളവില്ലാതെ ചരണിന് സ്നേഹം നൽകി.   കോഴ്സ് കഴിഞ്ഞിറങ്ങിയ ചരൺ സീരിയസാവുന്നതറിഞ്ഞ സായ പക്വതയുള്ള മനസ്സിന്റെ ഉടമയായി.  ഒരു വീടിന്റെ പച്ചപ്പ് കരിയിക്കാതെ ചരണിനെ പ്രയാസത്തോടെ തൂത്തെറിഞ്ഞു.

     മുന്നിൽ പുതിയ പ്രണയാത്മാക്കൾ അവതരിച്ചപ്പോൾ വിങ്ങുന്ന മനസ്സോടെ ചരൺ പടിയിറങ്ങി.   ഓർക്കുമ്പോൾ എല്ലാം അവൾക്കൊരു കളിക്കമ്പം മാത്രം.  അണയാത്ത പ്രേമ ജ്വാലകളിൽ പടർന്നേറിയ ജീവിതം ഇതുവരെ.
     അയാൾ മാത്രം അവൾക്കന്യനായി.  കയ്യെത്താ ദൂരത്ത് മോഹപ്പക്ഷിയായി കാത്തുനിൽക്കുമ്പോഴും അഞ്ജത നടിച്ചു.  ഇപ്പോഴും പരിഹസിച്ച് ആത്മാവിനെ കുത്തിനോവിച്ച് ഇറക്കി വിട്ടു.
      യഥാർത്ഥത്തിൽ അയാളുടെ പ്രണയം അവളറിഞ്ഞിരുന്നു.  ചെമ്പൻ കണ്ണുകളിലെ തീഷ്ണതയേറിയ കൃഷ്ണമണികൾ പ്രണയം വിളിച്ചോതിയിരുന്നു.....    അവളെ ദർശിക്കുമ്പോൾ പോടിഞ്ഞിരുന്ന സ്വേദ കണങ്ങൾ  പ്രണയത്തിന്റെ സുഗന്ധം പരത്തിയിരുന്നു. .... അയാളുടെ ഉച്ഛ്വാസ വായു  സഫലീകരിക്കാത്ത പ്രണയത്താൽ ചുട്ടുപൊള്ളിയിരുന്നു.
     പാപികൾക്കിടമില്ലാത്ത പുണ്യാത്മാവാണയാൾ..  ബന്ധങ്ങൾ രതി രസത്തിലൂടെ നിർവ്വചിക്കുന്ന സായക്കതിനർഹതയില്ല.  സജലങ്ങളായ കണ്ണുകളിലൂടെ സായയുടെ ദൂരക്കാഴ്ചകൾ മറഞ്ഞില്ലാതായി.

2010, നവംബർ 4, വ്യാഴാഴ്‌ച

സ്നേഹമുള്ള വല്ല്യമ്മ

                                         
    രജിസ്ത്രാപ്പീസിൽ നല്ല തിരക്കായിരുന്നു.റിയൽ എസ്റ്റേറ്റ് ബിസ്സിനസുകാരും ഇടനിലക്കാരും സാധാരണ ഇടപാടുകാരുമൊക്കെയായി പരിസരം ജനനിബിഡമാണ്. ഞാൻ വിശാലമായ തൊടിയിലെ പ്രിയോർ മാവിനടിയിൽ ഇട്ടിരുന്ന  ചാരു ബെഞ്ചിലിരിക്കുകയാണ്.   ആധാരമെഴുത്തുകാരൻ അമ്മയേയും വല്ല്യമ്മയേയും കൊണ്ട് അകത്ത് പോയിരിക്കുകയാണ്.  അമ്മാവൻ നേരത്തെ സ്ഥലത്തെത്തിചേർന്നിട്ടുണ്ട്.    അമ്മാമയുടെ മരണപത്രപ്രകാരം സ്വത്ത് വല്ല്യമ്മക്കാണ് എഴുതി വെച്ചിട്ടുള്ളത്.   നാമമാത്ര പ്രതിഫലമായി അമ്മക്കും അമ്മാവനും ഇരുന്നൂറ് രൂപ നൽകണമെന്ന് വ്യവസ്ഥയുണ്ട്.  അമ്മാമ്മ മരിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും  വ്യവസ്ഥ പാലിക്കാൻ വേണ്ടി ഇപ്പോഴാണ് രശീതി തീറാക്കുന്നത്.  എല്ലാവർക്കും പ്രായാധിക്യമായി.  മരണശേഷം മക്കൾ തമ്മിൽ അസ്വാരസ്യങ്ങൾ       ഉണ്ടാവരുതെന്ന് വല്ല്യമ്മക്ക് നിർബന്ധമുണ്ടായിരുന്നു.

     അടുത്ത്  ബഞ്ചിലിരിക്കുന്നയാളുടെ അരികിലേക്ക്  ആധാരമെഴുത്തുകാരൻ വന്നിട്ടുണ്ട്.  എഴുത്ത്കാരന് നൽകേണ്ട സംഖ്യയുടെ പകുതി സംഖ്യ കൈക്കൂലി നൽകുന്നതിനുവേണ്ടി ചോദിക്കുകയാണ്. 
       “നിങ്ങളെന്തുപറഞ്ഞാലും ഇത്രയധികം കാശ് ഞാൻ തരില്ല.വല്ല നൂറോ ഇരുന്നൂറോ ആണെങ്കിൽ തരാമായിരുന്നു.  അയ്യായിരം നിങ്ങൾക്കും രണ്ടായിരത്തഞ്ഞൂറ് കൈക്കൂലിയും ഇതെവിടുത്തെ ന്യായമാ..”
       “ പതുക്കെ പറ, ആളുകൾ ശ്രദ്ധിക്കുന്നു.. എനിക്ക് ഇന്നു മാത്രം ഇവിടെ വന്നാൽ പോരല്ലോ..എല്ലാം ഞാൻ പറഞ്ഞുറപ്പിച്ചിരുന്നതല്ലേ..  “
      “എന്റെ കാര്യം നടക്കണ്ടേ.. അതോണ്ടാ.. ഞാൻ സമ്മതിച്ചത്  ഞാനൊരാള് വിചാരിച്ചാ..  ഇവിടം നന്നാവാൻ പോണില്ലെന്നറിയാം..  എല്ലാവർക്കും ഇതറിയാവുന്നതല്ലേ..  രജിസ്ത്രാപ്പീസിലെ കൈക്കൂലി നിറുത്താൻ ആർക്കാ കഴിയാ.. ഇന്നാ കൊണ്ടു പോയി തുലക്ക്..”  മടിശീലയിൽ നിന്നും കാശെടുത്ത് കൊടുത്ത്  അണപൊട്ടിയ രോഷമൊതുക്കി അയാളിരുന്നു.

     നിറയെ തണൽ മരങ്ങൾ നിറഞ്ഞ ഒരിടമായിരുന്നു അത്.  വിൽക്കുന്നവന്റെ നൈരാശ്യം തണുപ്പിക്കുന്നതിനും വാങ്ങുന്നവന്റെ  ആഹ്ലാദം പെരുപ്പിക്കുന്നതിനും പറ്റിയ അന്തരീക്ഷം.   ഭൂമിയുടെ അവകാശികൾ പിറവിയെടുക്കുന്നയിടം.  വളരെ പഴക്കമുള്ള കെട്ടിടമാണ്.  എത്രയോ പഴങ്കഥകൾ പറയാനുണ്ടാവും..തകർച്ചയുടേയും സമ്പന്നതയുടേയും  കഥകൾ..    അന്നും ഇന്നും പിന്തുടരുന്ന രീതി മാറിയിട്ടില്ല  കൈമാറുന്ന തുക കൂടിക്കോണ്ടിരിക്കുന്നുവെന്ന് മാത്രം.

     അമ്മക്ക് സുഖമില്ല. കടുത്ത  ആസ്തമയാണ്.  രജിസ്ത്രാപ്പീസിൽ വരാൻ പറ്റുമെന്ന് വിചാരിച്ചില്ല.  കാശിന് അത്യാവശ്യമുണ്ടായിരുന്നതുകൊണ്ട് നിർബന്ധിച്ചുകൊണ്ടുവന്നതാണ്.    വല്ല്യമ്മക്ക് നല്ല ധനസ്ഥിതിയാണ്  മുപ്പത് വർഷം മുമ്പ് നൽകേണ്ട ഇരുന്നൂറ് രൂപയല്ലേ, വല്ല്യമ്മയുടെ ചുറ്റുപാടനുസരിച്ച് ചുരുങ്ങിയത് ഇരുപതിനായിരമെങ്കിലും ഇല്ലാതിരിക്കില്ല.   അമ്മയുടെ കല്ല്യാണത്തിന് സിംഗപ്പൂരിലായിരുന്ന വല്ല്യമ്മ അന്നു ഇരുപത്തഞ്ച് പവൻ സഹായിച്ചുവത്രെ. അച്ഛാഛൻ തിരിച്ചുകൊടുക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും  നൽകുകയുണ്ടായില്ല . .  അമ്മാവനെ പഠിപ്പിക്കുന്നതിനും ജോലിക്കും വേണ്ടി നൽകിയ കണക്കുകൾ വേറെയും.  പറഞ്ഞു വരുമ്പോൾ വല്ല്യമ്മക്ക് നഷ്ടങ്ങളുടെ കണക്കുകൾ മാത്രം.

     വല്ല്യമ്മ  ആളൊരു കൊച്ചുസുന്ദരിയാണ്.  നല്ല വിലകൂടിയ സാരിയും ആഭരണങ്ങളും ധരിച്ച് എപ്പോഴും ഫ്രഷായിരിക്കുന്ന വല്ല്യമ്മയെ കാണാൻ നല്ല ചന്തമാണ്.  വാതോരാതെ സംസാരിച്ച്  തമാശകൾ പറഞ്ഞ് പൊട്ടിചിരിക്കുന്ന അവരെകാണുമ്പോൾ  അമ്മയോ അമ്മാവനോ അല്ല ആഹ്ലാദമാണവരുടെ കൂടെപ്പിറപ്പെന്ന് തോന്നിപ്പോകും.  ദൈന്യത സാരിയുടുത്താൽ എങ്ങനെയിരിക്കും അതാണെന്റെ അമ്മ.  അമ്മയുടെ മുഖത്ത്  സന്തോഷം  ഒരിക്കലും കണ്ടിട്ടില്ല.  മദ്യപിച്ച്  എല്ലാം വിറ്റ് തുലച്ച്  ലക്കുകെട്ട്  ജീവിച്ച് അകാലത്തിൽ മരണമടഞ്ഞ അച്ഛന്റെയൊപ്പം കൂടിയതുമൂലമാകാം അമ്മയുടെ സന്തോഷം കെട്ടുപൊയത്.  അമ്മക്ക് വേണ്ടുന്ന സന്തോഷം കൂടി വല്ല്യമ്മക്ക് ലഭിച്ചിരിക്കുന്നു. വല്ല്യമ്മക്ക് അച്ഛനെ പേടിയായിരുന്നു. സംസ്കാരമില്ലാത്തവനെന്നാണ് അച്ഛനെ വിശേഷിപ്പിക്കുക.

      അമ്മാവനെക്കുറിച്ചും വല്ല്യമ്മക്ക് ആക്ഷേപങ്ങളെ ഉള്ളൂ..  പഠിപ്പിച്ചെന്നും  വല്ല്യച്ഛൻ സിംഗപ്പൂരിൽ ജോലി ശരിയാക്കിയിട്ടും ഉപേക്ഷിച്ചെന്നുമൊക്കെ എപ്പോഴും കേൾക്കുന്നതാണ്. അമ്മാവന്റേത് വല്ല്യമ്മക്ക് ഇഷ്ടമല്ലാത്ത വിവാഹമായിരുന്നു.നിറയെ പെൺകുട്ടികൾ ഉള്ള കുടുംബത്തിൽ നിന്നും പെണ്ണ് കെട്ടി പ്രാരാബ്ധക്കാരനായെന്നാ‍ണ് പരാതി.  ഇപ്പോൾ പറയത്തക്ക പണിയൊന്നുമില്ലാതിരിക്കുന്ന അമ്മാവൻ തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്    എന്നാ‍ലും പരിഭവങ്ങളേയുള്ളൂ.    വല്ല്യച്ഛന്റെ തറവാട് വീടിനോട് ചേർന്നുള്ള  ഭൂസ്വത്തുക്കൾ  അദ്ദേഹത്തിന്റെ സഹോദരങ്ങളാണ് സംരക്ഷിക്കുന്നത്.അവർ അതിര് തിക്കിയെടുത്തെന്നും നാളികേരം പകുതിയേ ലഭിക്കുന്നുള്ളുവെന്നുമൊക്കെ ആരോപണങ്ങൾ. ചുരുക്കത്തിൽ എല്ലാവർക്കും കുറ്റം.  അതുകൊണ്ടു തന്നെ ആവശ്യങ്ങൾ വരുമ്പോൾ സഹായിക്കാൻ ആരുമില്ല.

     വല്ല്യച്ഛനോടൊപ്പം കണ്ണോപ്പറേഷന്   തൃപ്പൂണിത്തറയിൽ പോയിരുന്നു.   സാത്വികനായ ഒരാളാണ്, സ്നേഹം  പുറത്ത് കാണിക്കില്ല  തിളങ്ങുന്ന കണ്ണുകളിലെ പ്രസന്നതയുടെ പുഞ്ചിരി  അനുഭവിക്കാൻ സാധിക്കുമായിരുന്നു.  വല്ല്യച്ഛനെ പരിചരിച്ച് മൂന്നു ദിവസം പോയതറിഞ്ഞില്ല.  എനിക്ക്  പതിനാറ് വയസ്സുള്ളപ്പോൾ മരണമടഞ്ഞ  അച്ഛന്റെ  സ്ഥാനം നൽകിയാണ് ഒപ്പം കഴിഞ്ഞത്.

      “നിങ്ങളിവിടിരിക്ക്യാ..  അവിടന്വേഷിക്ക്ണ്ണ്ട്”  ഡ്രൈവറാണ് സാക്ഷിയൊപ്പിടാൻ സമയമായിക്കാണും.   അകത്തേക്ക് ചെന്നപ്പോൾ അവർ രജിസ്ത്രാറുടെ മുന്നിലാണ്.  സംഖ്യയൊക്കെ കിട്ടിയല്ലോയെന്ന അയാളുടെ ചോദ്യത്തിന് അമ്മയും അമ്മാവനും  ചിരിച്ചുകൊണ്ട് തലയാട്ടി.  ഞാനും ഡ്രൈവറും ഒപ്പിടുമ്പോൾ തിണ്ണയിലിരിക്കുന്ന സ്ഥിരം സാക്ഷികൾ അതൃപ്തിയോടെ നൊക്കുന്നുണ്ടായിരുന്നു.  സാക്ഷിയൊപ്പിട്ട് അമ്പത് രൂപ കൈപ്പറ്റി  ജീവിതം നയിക്കുന്ന ഇവരെ  തീറ് നടന്ന് പുറത്തിറങ്ങുന്നതോടെ എല്ലാവരും മറക്കുന്നു.  കള്ളപ്രമാണങ്ങളിൽ ഒപ്പിട്ട് കേസായാൽ  സാക്ഷിജന്മങ്ങളെ കോടതി വരാന്തയിലെ തിണ്ണയിലും കാണാം.

     വല്ല്യമ്മ ഒരു കാൽ ക്രെച്ചസിലൂന്നിയാണ് നടക്കുന്നത്.  ഇപ്പോൾ കൂടുതൽ അവശതയുള്ളതുപോലെ..   ഇരു കാലുകളിലും നീരുമുണ്ട്.  വല്ല്യച്ഛൻ പ്രമേഹബാധിതനായിരുന്നു.  ഏക മകൾ ഭർത്താവിനോടൊപ്പം ഗൾഫിലാണ്.  മകൾ ലീവിൽ വന്നപ്പോഴാണ് വല്ല്യച്ഛന്റെ കാലിലെ തള്ളവിരൽ ഉറുമ്പ് തിന്ന് കുഴിയായിരിക്കുന്നത് കണ്ടത്.  സ്പർശനമറിയാത്ത വിധം പ്രെമേഹം കൂടിയിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു.  സെപ്റ്റിക് ആയി..  ഇതിനിടയിൽ വല്ല്യമ്മ കുളിമുറിയിൽ വഴുക്കി വീണു. ഇടുപ്പെല്ല് പൊട്ടി ആശുപത്രിയിലായി.  തീവ്രപരിചരണ  വിഭാഗത്തിൽ രണ്ടു പേരും അടുത്തടുത്ത കട്ടിലുകളിൽ മുഖത്തോടു മുഖം നോക്കി കിടന്നു.  വല്ല്യച്ഛന്റെ അവസാന നാളുകളായിരുന്നു.  അബോദ്ധാവസ്ഥയിൽ ഊർദ്ധൻ വലിക്കാൻ തുടങ്ങിയപ്പോൾ വല്ല്യച്ഛന്റെ കട്ടിൽ ജീവനക്കാർ കർട്ടൻ നീക്കി മറച്ചു.  ഓർമ്മയുടെ തീരങ്ങളിൽ പത്നിയെ അവസാനമായി കണ്ട് അദ്ദേഹം കണ്ണടച്ചു.  വ്വല്ല്യച്ഛനെ മുറിയിലേക്ക് മാറ്റിയെന്ന കള്ളം വിശ്വസിച്ച്  അവർ സർജ്ജറിക്കായി ഒരുങ്ങി.  വീട്ടിൽ ഭർത്താവിന്റെ മരണാനന്തര കർമ്മങ്ങൾ നടക്കുമ്പോൾ ഒന്നുമറിയാതെ വായക്കു രുചിയറിയാൻ കുടംമ്പുളിയിട്ട മീൻ കറി വാങ്ങി ഭക്ഷണം കഴിച്ചു.  അവരുടെ ജീവിതത്തിലെ ഏറ്റവും ദൌർഭാഗ്യകരമായ സംഭവമായിരിക്കും അത്.  

     അമ്മക്കും അമ്മാവനും വല്ല്യമ്മയോട് ഉള്ളിൽ രസക്കേടുകളുണ്ടായിരുന്നു.  അറുത്ത കൈക്ക് ഉപ്പുതേക്കാത്തവളാണെന്നും സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് കരളലിയാത്തവളാണെന്നുമൊക്കെയാണ്  പറച്ചിൽ.  അവർക്കതിന് ദൃഷ്ടാന്തങ്ങളുമുണ്ട്.  ചേച്ചിയുടെ കല്ല്യാണത്തിന്റെ ഭാഗമായി നടന്ന ഇരക്കൽ പ്രയാണത്തിൽ വല്ല്യമ്മയുടെ വീട്ടിലും പോയിരുന്നു.  വല്ല്യമ്മയുടെ മകളുടെ വിവാഹം കഴിഞ്ഞിട്ട്  അധികമായിട്ടില്ല.  കയ്യിൽ  കാശൊന്നുമില്ലെന്നും പണ്ടങ്ങളൊക്കെ ബങ്കിൽ പണയത്തിലാണെന്നും ഒഴിവു കഴിവുകൾ പറഞ്ഞ് അമ്മയെ തിടുക്കത്തിൽ ബസ്സ് കയറ്റി വിട്ടു.  ആ ബസ്സിൽ കയറിയില്ലെങ്കിൽ ഇനി ഒരു മണിക്കൂർ കഴിഞ്ഞേ ബസ്സുള്ളുവെന്ന കള്ളം അവർ ഇടക്കിടെ ആവർത്തിക്കുന്നുണ്ടായിരുന്നു.  അമ്മ ബസ്സിൽ കയറുമ്പോഴേക്കും  വിരുന്നുകാരുടെ കാർ വല്ല്യമ്മയുടെ വീട്ടിലേക്കെത്തിക്കഴിഞ്ഞിരുന്നു.  ദരിദ്രവാസിയായ ഒരനിയത്തിയുണ്ടെന്ന കാര്യം അവർക്ക് കുറച്ചിലുണ്ടാക്കുന്നതല്ലേ..

     ഏതൊക്കെയോ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ട് ഞങ്ങൾ രജിസ്ത്രാപ്പീസിന്റെ പടികളിറങ്ങി.  വല്ല്യമ്മയെ വീട്ടിലിറക്കി യാത്ര പറഞ്ഞിറങ്ങവെ  അമ്മയുടേയും അമ്മാവന്റേയും കയ്കളിൽ  ഓരോ ചുവന്ന ലക്കോട്ട് വല്ല്യമ്മ വെച്ചു കൊടുത്തു.  കാത്തിരുന്ന നിമിഷം . കനം കുറഞ്ഞ കവർ ഉള്ളിൽ ചെക്കായിരിക്കുമെന്ന ശുഭ സൂചന നൽകി.  അമ്മാവനുള്ളപ്പോൾ കവർ എങ്ങനെ തുറക്കുമെന്ന സന്ദേഹത്തിലായിരുന്നു ഞാൻ.    രണ്ടു പേർക്കും തുക വ്യത്യസ്തമായിരിക്കാം..  ആങ്ങളക്ക് സംഖ്യ കൂടുതൽ കാണുമായിരിക്കും.  കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട്  അദ്ദേഹം വശം കീറി കവർ തുറന്നു.  പുറത്തേക്ക് ചാടിയ രണ്ട് നൂറിന്റെ നോട്ടുകൾ കണ്ട് വിളറിയ മുഖത്തോടെ  ഞങ്ങളെ നോക്കി.  

     എനിക്ക് ഒരുപാടിഷ്ടമുള്ള വല്ല്യമ്മയോട് നീരസം തോന്നിയ നിമിഷങ്ങൾ.  ഇതിലും ഭേദം അവർ ഒന്നും നൽകാതിരിക്കുകയായിരുന്നു.   അമ്മ ചെറിയ പരിഹാസത്തോടെ പറഞ്ഞു.  “ ഞാൻ വരണ്ടാന്ന് കരുതിയതാ..  ഇവന്റെ നിർബന്ധം കാരണം വന്നതാ..  ഇപ്പൊ നന്നായില്ലെ...  ചേച്ചിയെ എനിക്കറിയാവുന്നിടത്തോളം ഇവനറിയില്ലല്ലോ..  വണ്ടി വാടക കൊടുക്കാൻ കടം വാങ്ങേണ്ട ഗതികേടിലായി...”

      കടമകൾ തീർത്ത് വല്ല്യമ്മ വീട്ടിലിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവുമോ....  ആഹ്ലാദമാണല്ലോ അവരുടെ കൂടെപ്പിറപ്പ്.