2010, ഡിസംബർ 16, വ്യാഴാഴ്‌ച

ശിവഴിയുടെ അമ്മ

                






    പുറത്ത് മഴ തകർത്തു പെയ്യുകയാണ്.   മഴ കുറയാൻ വേണ്ടി അയാൾ  കാത്തിരിക്കുകയാണ്.  ഈ പെരും മഴയത്ത്  ആപ്പീസിലേക്കിനി ആരും വരില്ല.  കാലം തെറ്റി പെയ്യുന്ന തുലാവർഷമാണത്രെ!  മഴയുടെ താളം സത്യമൂർത്തി ഈയിടെ നിർമ്മിച്ച   ഷോർട്ട് ഫിലിമിന്റെ  കാഴ്ചകളെയോർമ്മിപ്പിച്ചു.

    വിഷ വിളകൾ ഭക്ഷിച്ച് വംശനാശം വന്നുകൊണ്ടിരിക്കുന്ന മനുഷ്യകുലത്തിന്റെ  കഥയാ‍യിരുന്നു പ്രമേയം.  വംശാവലിയിലെ അവസാന ദമ്പതികൾ  ഇടിവെട്ടി പെയ്തിറങ്ങിയ കനത്ത മഴയിൽ
ഉർവ്വരമായ കൃഷി ഭൂമിയിൽ  കൃഷിയിറക്കാൻ വേണ്ടി മഴയിൽ നനഞ്ഞു കുതിർന്ന് കൈകൾ  മേല്പോട്ടക്കി നിൽക്കുന്ന ആ ദൂരക്കാഴ്ചയുടെ  ദൃശ്യം മനസ്സിൽ ചലനങ്ങൾ ഉണ്ടാക്കുന്നതായിരുന്നു.  ശുദ്ധീകരിക്കപ്പെട്ട കൃഷിയിടത്തിലേക്ക് കാടുകടന്നെത്തിയ  വിത്തുകൾ  വിഷവിമുക്തമായി മൂളപൊട്ടി കതിരിടുന്നതുവരെയുള്ള കാഴ്ചകൾ.  മഴയിൽ കുതിർന്ന ചെളിയുടെ സൌരഭ്യം പോലും പ്രേക്ഷകൻ അനുഭവിക്കുന്നു.

           മഴയിൽ പാതി നനഞ്ഞ്  കയറി വന്ന സ്ത്രീ രൂപം  അയാളുടെ ചിന്തകൾക്ക് വിരാമമിട്ടു.  പ്രായം അറുപതിനോടടുത്ത  ഐശ്വര്യമുള്ളൊരു സ്ത്രീ.  നനഞ്ഞ കുട പുറത്ത് വെച്ച്  അവർ പതിയെ കസേരയിൽ വന്നിരുന്നു.   അവരുടെ  വാർദ്ധക്യം പടർന്നു കയറിയ കണ്ണുകളിൽ  ഏതോ തീരാവേദനയുടെ നിഴലാട്ടമുണ്ടായിരുന്നു.  കയ്യിൽ മടക്കിപിടിച്ചിരുന്ന  കടലാസയാൾക്കു നേരെ നീട്ടി അവർ ചോദിച്ചു.” സാറയച്ച്തല്ലേ.  ഇത്?” 
    
            അയാ‍ളത്  കൌതുകത്തോടെ വാങ്ങി നോക്കി.  കഴിഞ്ഞയാഴ്ച അയാളയച്ച  വക്കീൽ നോട്ടീസാണ്.  വായിച്ചു നോക്കിയപ്പോൾ ആളെ തിരിച്ചറിഞ്ഞു, ഭവാനി  ശിവഴിയുടെ അമ്മ.

         ഭവാനി തുടർന്നു:   ശിവഴി പറഞ്ഞതെല്ലാം സത്യമാണ്,  ഈ നോട്ടീസിൽ  പറഞ്ഞിട്ടുള്ളതുപോലെ കേസ് കൊടുക്കാനൊന്നും പോണ്ട.  എല്ലാം അവനുള്ളതാണ്, ഞങ്ങൾക്കൊന്നും വേണ്ട.  എനിക്കും അവന്റെ ചേട്ടൻ മിത്രാനന്ദനും.

             അമ്മക്കും ജ്യേഷ്ഠനുമെതിരെ  സ്വത്ത് ഭാഗം വെക്കുന്നതിന്  കേസ് കൊടുക്കാൻ വേണ്ടിയാണ് ശിവഴി അയാളുടെയടുത്ത് വന്നത്.  ഇടക്ക് കോടതി കയറാറുള്ള സ്വത്ത് തർക്കം. അതിൽകൂടുതൽ പ്രാധാന്യമൊന്നും ശിവഴിയുടെ കേസിനില്ലായിരുന്നു.  സാധാരണ മറുപടി നോട്ടീസാണ് ഉണ്ടാവാറ് .  അയച്ച നോട്ടീസും കൈപിടിച്ച് കക്ഷികൾ  വരുന്നത് അപൂർവ്വം.. ഒത്തു തീർപ്പിനുള്ള സാധ്യത തെളിയുന്നുവെന്ന് മാത്രം.

                “ ശിവഴി സാറിനോടെല്ലാം പറഞ്ഞിട്ടുണ്ടാകുമെന്നറിയാം.  എനിക്ക് പറയാനുള്ളതു കൂടി
കേൾക്കണം.  “

                ഭവാനി തുടരുകയാണ്.  ശിവഴി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഭവാനി  പറയുന്നത് കേട്ടിരിക്കാമെന്ന് അയാൾക്ക് തോന്നി. ആകാശം മൂടി ചെരിഞ്ഞു പതിക്കുന്ന മഴത്തുള്ളികൾക്കിടയിൽ
ഭവാനിയുടെ ശബ്ദം നേർത്തതായിരുന്നു.



            ശിവഴിയുടെ ജേഷ്ഠൻ മിത്രാനന്ദൻ  പഠനത്തിൽ മിടുക്കനായിരുന്നു.  എല്ലാറ്റിലും ഒന്നാം ക്ലാസ്സോടെ  പാസ്സായി മത്സര പരീക്ഷകളെഴുതി ജോലി തേടി നടക്കുകയായിരുന്നു.  നല്ല ചെറുപ്പക്കാരൻ,  വീട്ടിലും നാട്ടിലും നല്ലവൻ.  ഒരു ദിവസം നാടിനെ  നടുക്കിയ കൊലയാളിയായി മിത്രാനന്ദൻ മാറുന്നു.
സ്വന്തം പിതാവിനെ വെട്ടിക്കൊന്ന് അമ്മയെ ഗുരുതരമായി വെട്ടി പരിക്കേല്പിച്ച് അയാൾ ജയിലിലാവുന്നു.  പോലീസ് കസ്റ്റഡിയിലെ അയാളുടെ വിചിത്രമായ പെരുമാറ്റ  വൈകല്ല്യങ്ങളിൽ നിന്ന്  മിത്രാനന്ദൻ മനോരോഗിയാണെന്ന്  തിരിച്ചറിയുന്നു.   ആരുമറിയാതിരുന്ന ഒരു ഡ്രഗ്ഗ് അഡ്ഡിക്റ്റിന്റെ   ദയനീയ പതനം.  ചോദിച്ച കാശ് കൊടുക്കാത്തതിലെ ക്ഷിപ്രകോപം ദുരന്തമായി പരിണമിച്ചു.  നിയമം മനോരോഗാശുപത്രിയിലെക്കയച്ച്  അയാൾക്ക് പുറത്തിറങ്ങണമെങ്കിൽ സ്വന്തക്കാരുടെ ജാമ്മ്യം വേണമായിരുന്നു. 

            ഒരിക്കൽ മകനെ കാണാൻ വേണ്ടി   ഭവാനി  ചികിത്സാലയത്തിലെത്തിയപ്പോൾ  കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു.  അടി വസ്ത്രം മാത്രം ധരിച്ച്  സെല്ലിലെ കമ്പിയിൽ പിടിച്ച് നിൽക്കുന്ന മകന്റെ  രൂപം അവരുടെ മനസ്സിൽ നിന്നും മാഞ്ഞുപോയില്ല.  മിത്രാനന്ദന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.  കൊതുകുകൾ കടിച്ച് ദേഹമാസകലം പാടുകൾ വീണിരുന്നു.  അമ്മക്ക് ക്ഷമിക്കാൻ ഇതിൽ കൂടുതലൊന്നും വേണ്ടായിരുന്നു.  കൊല്ലപ്പെട്ട ഭർത്താവ് തിരിച്ചു വന്നാലും മകന്റെ അവസ്ഥ കണ്ട് മാപ്പ് നൽകുമായിരുന്നു.  മറ്റാരുമറിയാതെ ഭവാനി മകനെ  ജാമ്മ്യത്തിലിറക്കി.  ശിവഴി അന്ന് വീടുവിട്ടിറങ്ങിയതാണ്.  അസുഖം പൂർണ്ണമായി മാറിയ മിത്രാനന്ദനും ഭവാനിയും ഒരുമിച്ച് താമസിക്കുന്നു.

            ശിവഴിയുടെ അച്ഛന്റെ സ്വത്തുക്കളുടെ  അവകാശികൾ അവർ മൂന്നു പേർ മാത്രമാണ്.  പിതൃഘാതകനായ പുത്രൻ സ്വത്തനുഭവിക്കുന്നതിൽ  ശിവഴിക്ക്  താല്പര്യമുണ്ടാവില്ല.  ആവശ്യത്തിൽ കൂടുതൽ സാമ്പത്തിക ഭദ്രത.  എന്നിട്ടും ആർക്കും ഒന്നും വേണ്ടാത്ത  അവസ്ഥ.  അവസാ‍നം വയസുകാലത്ത് കോടതി കയറേണ്ട ഗതികേടും. 

           മാതൃത്വത്തിന്റെ  വിലാപം തുടരുകയാണ്.   ജീവിതത്തിൽ സംഭവിച്ച  ഭീകര ദുരന്തത്തിൽ നിന്നും മുക്തി നേടുവാൻ  മാസങ്ങൾ വേണ്ടി വന്നു.   മോഹങ്ങളൊടുങ്ങാതെ മരണമടഞ്ഞ പ്രിയതമന്റെ  രൂപം കണ്മുന്നിലെപ്പോഴും കാണുന്നു.  ഉയിർ കൊടുത്ത  മകൻ ജീവനെടുത്തപ്പോൾ അത് കണ്ട് നിൽക്കാൻ ,ശിഷ്ടകാലമനുഭവിക്കാൻ ഭവാനിയെ ബാക്കി വെച്ചു.   

           പലപ്പോഴും  ശിവഴിയെ കാണാൻ ശ്രമിച്ചു.  അപ്പോഴെല്ലാം നിഷ്ഠൂരമായ  അവഗണന മാത്രം.  തകർന്ന ഹൃദയത്തിന്റെ  കൈതാങ്ങായിരുന്നു ശിവഴി.  ജീവിതത്തിലെക്ക് തിരിച്ച് പിച്ച വെച്ചത് ശിവഴി മൂലം.  എന്നിട്ടും മിത്രാനന്ദനെ കാണാൻ പോയി.  സഹിക്കാൻ കഴിയാത്ത അമ്മക്ക് പുത്രനോട് പൊറുക്കാൻ  കഴിയില്ലേ

             ന്നാലും  ശിവഴിയാണ് ശരി.   ശിവഴിക്ക് അച്ഛനോടത്രക്കിഷ്ടമായിരുന്നു.  അമ്മയോടും സഹോദരനോടും  അറുത്തു മാറ്റാൻ കഴിയാത്തത്ര  അടുപ്പമായിരുന്നു. 
           സന്ന്യാസ ജീവിതം നയിക്കുന്ന അവർക്കിപ്പോൾ സ്വത്ത് വേണ്ട.  അവരുടെ ഓഹരി ശിവഴിയുടെ
കുട്ടികൾക്കായി എഴുതിവെച്ചിട്ടുള്ളതാണ്.  ഭവാനിയുടെ ജീവിതത്തിൽ മുഴുകിയിരുന്നപ്പോൾ പുറത്തെ മഴ തോർന്നതറിഞ്ഞില്ല.

         യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ പകച്ച്  നിൽക്കാനല്ലേ മനുഷ്യന് കഴിയൂ     താളം തെറ്റിയ ജീവിതങ്ങളാണ് ഭൂരിഭാഗവും വക്കീലാപ്പീസിന്റെ  പടി കടന്നെത്തുന്നത്.  പലപ്പോഴും കക്ഷിക്ക് നീതിയുറപ്പാക്കാൻ വേണ്ടി  ചെളി പുരണ്ട മന:സാക്ഷിയുടെ നിലവിളികൾ അവഗണിക്കേണ്ടി വരുന്നു.

         “ സാറിന്റെ സമയം കൂടുതൽ പാഴാക്കുന്നില്ല.  എന്റെ ഭർത്താവ്  എന്നോട് ക്ഷമിച്ചുവെന്നുറപ്പാണ്.  മക്കളോട് പോറുക്കാൻ മാതാപിതാക്കൾക്ക് കഴിയും.  സഹോദരങ്ങൾക്ക്  കഴിയണമെന്നില്ലല്ലോ?  ഞാനൊഴുക്കിയ കണ്ണീരിന്റെയും പ്രാർത്ഥനകളുടേയും ഫലമാവാം    മിത്രാനന്ദനിപ്പോൾ നോർമ്മലാണ്.  ഒന്നു നേടുമ്പോൾ മറ്റൊന്ന് നഷ്ടപ്പെടുന്നു. എന്റെ നിയോഗം അല്ലാതെന്തു പറയാൻ

          അച്ഛനെ കൊന്ന മകനോട് ക്ഷമിക്കാൻ  അമ്മക്കല്ലാതെ മറ്റാർക്ക് കഴിയും, സർവ്വം സഹയാണല്ലോ  അമ്മ.  അയാൾ മനസാൽ ശിരസ് നമിച്ചു.  കഴിയുമെങ്കിൽ ശിവഴിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.   എന്തുകൊണ്ടായിരിക്കും ശിവഴി ഒന്നും പറയാതിരുന്നത്.
         
               ഭവാനി കസേരയിൽ നിന്നെഴുന്നേറ്റ് യാത്ര പോലും പറയാതെ പുറത്തേക്ക് നടന്നു.  പുറത്തിറങ്ങിയശേഷം ആരെയോ പേരെടുത്ത് വിളിക്കുന്നുണ്ടായിരുന്നു.  അഞ്ചു മിനുട്ടിനു ശേഷം കയ്യിലൊരു ബാഗ് പിടിച്ച പയ്യനോടൊപ്പം തിരിച്ച് വന്നു.  ബാഗ് തുറന്ന് ഒരാഭരണപ്പെട്ടിയെടുത്ത് പുറത്ത് വെച്ചു.  “ശിവഴി വരുമ്പോൾ സാറിത് കൊടുക്കണം   പെട്ടിയിൽ എന്റെ ആഭരണങ്ങളാണ്. ശിവഴിക്ക് രണ്ടു പെൺകുട്ടികളാണ്. എനിക്കിനി പൊന്നെന്തിനാ..കൊച്ചു മക്കൾക്ക് ഉപകരിക്കട്ടെ!“
                    
           അയാൾ പെട്ടെന്ന് പറഞ്ഞു:“  അത് കയ്യിൽ വെച്ചോളൂ..  ശിവഴി വരുമ്പോൾ അറിയിക്കാം അപ്പോൾ കൊണ്ടുവന്നാൽ മതി. ഫോൺ നമ്പർ തന്നാൽ അറിയിക്കാം.“

            “എനിക്ക് സാറിനെ വിശ്വാസമാണ്”
            “വിശ്വാസത്തിന്റെ പ്രശ്നമല്ല, ഇതെല്ലാമാപ്പീസിൽ സൂക്ഷിക്കാൻ പ്രയാസമാണ്. ശിവഴി വരുന്ന ദിവസം നേരത്തെ പറയാം.  അപ്പോൾ വന്നാൽ മതി”

           ഭവാനിയുടെ മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത വികാര വിചാരങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഒരായുസ്സൊടുങ്ങുന്നതിന് മുൻപ് മനുഷ്യൻ കടന്നു പോകുന്ന ദുർഘട പ്രതിസന്ധികളെക്കുറിച്ചോർത്തപ്പോൾ ഭീതി തോന്നി. ആകാശത്തപ്പോൾ പെയ്തൊഴിഞ്ഞ കാർ മേഘങ്ങൾ  വെള്ളി മേഘങ്ങളായി  പരിണമിച്ചിരുന്നു.

              മറ്റു തിരക്കുകൾക്കിടയിൽ  ശിവഴിയെ  പാടെ മറന്നൊരു  സായാഹ്നത്തിൽ   വക്കീലാപ്പീസിലെ തിരക്കുകളിൽ മുഴുകിയിരിക്കെ വീണ്ടും ശിവഴിയെത്തി.   ആളുകളൊഴിയാൻ ക്ഷമയോടെ കാത്തിരിക്കുന്ന ശിവഴിയെ അയാൾ ഇടക്കിടെ വീക്ഷിച്ചു കൊണ്ടിരുന്നു.  അമ്മ വന്ന വിവരം വേണമെങ്കിൽ  വിളിച്ചു പറയാമായിരുന്നു.  സന്തോഷമുള്ള കാര്യമാണെങ്കിൽ പോലും ആപ്പീസിലെത്തിയിട്ടാകാമെന്ന് കരുതി. 

             “എന്തായി സാർ മറുപടി  വന്നോ?”   ശിവഴിയുടെ ശബ്ദത്തിലെ ആകാംക്ഷ   അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

              “അയച്ച നോട്ടീസുമായി നിങ്ങളുടെ അമ്മയിവിടെ വന്നിരുന്നു.  ഇനി കേസ് കൊടുക്കേണ്ട ആവശ്യമില്ല.  അമ്മയുടേയും ചേട്ടന്റെയും ഓഹരികൾ ശിവഴിയുടെ മക്കളുടെ പേർക്ക് മുൻപേ തീറെഴുതി വെച്ചിട്ടുണ്ട്.  നിങ്ങളുടെ ഓഹരി നൽകാൻ അവർ എന്നു  വേണമെങ്കിലും രജിസ്ത്രാപ്പീസിൽ വരാൻ തയ്യാറാണ്”.

                 അയാളുടെ വാക്കുകൾ ശിവഴിയുടെ  മനസ്സിൽ  ആഴത്തിലുള്ള ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. മുഖത്തെ ഭാവഭേദങ്ങളിൽ നിന്നും വസ്തുതകൾ വായിച്ചെടുക്കാൻ പ്രയാസംതോന്നി.

                 “ വക്കീൽ പറഞ്ഞു വരുന്നത് എന്റെ അമ്മ എല്ലാ കാര്യങ്ങളും പറഞ്ഞുവെന്നാണോ  വക്കീലിനും ഇപ്പോൾ അവരോട് സിമ്പതി തോന്നിക്കാണും  എന്റെ  അച്ഛനെ കൊന്നവനോടൊപ്പമുള്ള  പൊറുപ്പ് ഞാനവസാനിപ്പിക്കും.  വക്കീലിനോട് ഞാനൊന്നും പറയാതിരുന്നത് എന്തുകൊണ്ടാണെന്നറിയോ..? എനിക്കവരെ കിട്ടേണ്ടത് കോടതിയിൽ വെച്ചാണ്.”
                 അയാൾ പകച്ചിരുന്നു പോയി. ശിവഴി ക്ഷോഭത്തോടെ  തുടരുകയാണ്.

                “ എനിക്കച്ഛന്റെ സ്വത്ത് വേണ്ട.  കോടതിയിൽ വെച്ച് നാല് ചോദ്യങ്ങൾ എനിക്ക്  വേണ്ടി ചോദിക്കാനാ വക്കീലിനെ വെച്ച്ത്. അവരുടെ വക്കാലത്തുമായി വരാൻ വക്കീലിനോട് ഞാൻ പറഞ്ഞോ.. എന്റെ ഫയല് ഇങ്ങട് തായോ..വേറെയും വക്കീലന്മാരുണ്ടല്ലോ.. ഇവിടെ  .. ഞാനവരെക്കൊണ്ട് കേസ് നടത്തിക്കോളാം

            കേസ്  കെട്ടുമായി കൊടുങ്കാറ്റായി പുറത്തേക്ക് പോകുന്ന ശിവഴിയെ നോക്കി പകച്ചിരിക്കാനെ അയാൾക്ക് കഴിഞ്ഞുള്ളു.  ഭവാനിയുടെ തോരാത്ത കണ്ണീരിന്റെ പുതിയ തലങ്ങളുടെ കേളികൊട്ടാരംഭിച്ച് കഴിഞ്ഞിരുന്നു.
                              
                      
                      .                                

2010, ഡിസംബർ 1, ബുധനാഴ്‌ച

ശ്രാവണ


                                                                               കഥ



  ന്റെ മുത്തശ്ശന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു.   മൂന്ന്    പേരും  മരിച്ചത് കേൻസർ ബാധിച്ചാണ്  പേര് കേട്ട വൈദ്യരായിരുന്നു മുത്തശ്ശൻ.  ശ്രീനാരായണ ഗുരുദേവന്റെയൊപ്പം കൊളമ്പിൽ വരെ പോയി വൈദ്യവൃത്തി ചെയ്തുവന്നിരുന്ന ആളായിട്ടും അദ്ദേഹത്തിന് സ്വന്തം ഭാര്യമാരെ രക്ഷിക്കുന്നതിന് കഴിഞ്ഞില്ല.  എന്റെ അമ്മൂമ്മക്ക് ബ്രസ്റ്റ് കേൻസർ ആയിരുന്നു. ..   അന്നത്തെ കാലത്ത് ഇത്രയും അഡ്വാൻസ്ഡ് ആയിട്ടുള്ള  നൂതന ചികിത്സാരീതികൾ ഉണ്ടായിരുന്നില്ലല്ലോ..  എന്നാലും അദ്ദേഹം കഴിവിന്റെ പരമാവധി ശ്രമിച്ചു നോക്കിയത്രെ.

     അമ്മൂമ്മയുടെ മരണ ശേഷം അദ്ദേഹം അനിയത്തിയെ വിവാഹം കഴിച്ചു  അവർക്ക് ബ്ലഡ് കേൻസർ ആയിരുന്നു.. പ്രസവത്തോടെ ശയ്യാവലമ്പിയായ അവർ കുറച്ചു കാലം നരകിച്ചാണ് മരണമടഞ്ഞത്.  അവരുടെ മരണശേഷം മൂന്നാമതും വിവാഹിതനായി.  അവർ മരിച്ചത് മുത്തശ്ശൻ മരിച്ചതിനു ശേഷമായിരുന്നു.  അവർക്ക് ഗുദ ഭാഗത്ത് കേൻസർ ആയിരുന്നു. “
      
      ശ്രാവണ കഥ തുടരുന്നതിനിടയിൽ അശ്വിൻ ഇടപെട്ടു.  “എനിക്കീ കഥ വേണ്ട  ചീത്ത കഥ പറഞ്ഞാൽ നിക്ക്  കേൾക്കണ്ട.”

      അശ്വിൻ പറയുന്നത്  ശ്രദ്ധിക്കാതെ  ശ്രാവണ  തുടർന്നു..” എന്തുകൊണ്ടാണ് മുത്തശ്ശന്റെ ഭാര്യമാർക്കെല്ലാവർക്കും കേൻസർ ബാധിച്ചത്?  , കുട്ടിക്കാലം തൊട്ട് എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു അത്, ഇപ്പോഴും എനിക്കതിന് ഉത്തരമില്ല.  നല്ല ആരോഗ്യവാനായിരുന്ന മുത്തശ്ശന് ഭാര്യമാരില്ലാത്ത ജീവിതം പ്രയാസകരമായിരുന്നുവെന്ന്  മാത്രം മനസ്സിലായി.. അദ്ദേഹം  കുഞ്ഞുങ്ങളെ  ജനിപ്പിക്കുന്നതിൽ കൂടുതൽ താല്പര്യം കാണിക്കാതിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം കുറച്ചു കൂടി ശോഭനമാകുമായിരുന്നു.  ആണും പെണ്ണുമായി പന്ത്രണ്ടെണ്ണമുള്ളപ്പോൾ ഞങ്ങളുടെ ജീവിതം എത്രമാത്രം ദുരിതപൂർണ്ണമായിരുന്നുവെന്ന് നിങ്ങളൊന്ന് ഓർത്തു നോക്കൂ? “
     ശ്രാവണ പറയുന്നത് നിർത്തി അശ്വിനെ നോക്കി.   അയാൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.. ഉറക്കഗുളികകൾ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളമായി അശ്വിൻ  മാർതോമാ ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സയിലാണ്. പ്രായം കുറഞ്ഞുവരികയെന്ന തോന്നലുകളോടെയായിരുന്നു തുടക്കം.  ഇരുപത്തൊമ്പത് വയസ്സിൽനിന്നും  പതിനെട്ടും കഴിഞ്ഞ് ഇപ്പോൾ അഞ്ചു വയസ്സിലെത്തി നിൽക്കുകയാ‍ണ്.   രാത്രി ഉറങ്ങിക്കിട്ടണമെങ്കിൽ കഥ കേൾക്കണം.  കഥ പറഞ്ഞ് പറഞ്ഞ്  അവൾക്കിപ്പോൾ കഥയുടെയും ജീവിതത്തിന്റെയും  അതിർവരമ്പുകൾ ഇല്ലാതായിരിക്കുന്നു..

      ഭ്രാന്തിന്റെ ഏത് വകഭേദത്തിലാണ് അശ്വിന്റെ  അസുഖം ഉൾപ്പെടുത്തുകയെന്നവൾക്കറിയില്ല.  ജീവിതം വീണ്ടും പ്രതിസന്ധിയിലകപ്പെട്ടുവെന്ന തിരിച്ചറിവ് നിരാശാജനകമായിരുന്നെങ്കിലും  എല്ലാം നേരിടാനുള്ള ചങ്കുറപ്പ് അവൾക്ക് ലഭിച്ചിരുന്നു..  അശ്വിനോടവൾക്ക് പരിഭവംതോന്നിയില്ല.  ജീവിത  സൌഭാഗ്യങ്ങളും രോഗാവസ്ഥകളും നൽകുന്നത് വിധാതാവല്ലെ.. 
     സാമ്പത്തിക പ്രയാസങ്ങൾ  ഇല്ലാതിരുന്നതുകൊണ്ട് ജീവിതം സുഖകരമാ‍യിരുന്നു.  അച്ഛന്റെ ബിസിനസ്സിൽ പേരിനൊരു പങ്കാളിയായി അശ്വിൻ .  ജോലി ചെയ്യാൻ യാതൊരു താല്പര്യവുമില്ല.  മകൻ ചോദിക്കുന്ന സംഖ്യ നൽകി മകനെ പരിപാലിക്കാൻ അച്ഛനും അമ്മയും എപ്പോഴും തയ്യാർ.  മകൻ പറയുന്നത് സമ്മതിച്ചില്ലെങ്കിൽ  മാതാപിതാക്കളെ ശാരീരികമായി ഉപദ്രവിക്കുന്നത്  കണ്ടപ്പോൾ  അവളുടെ ദുര്യോഗം വെളിപ്പെട്ടു.  ഒരിക്കലും അശ്വിൻ  അവളെ ഉപദ്രവിച്ചിട്ടില്ല.  അശ്വിന് അവളോട് അഗാധമായ പ്രണയമായിരുന്നു.  അശ്വിൻ ഒഴികെ മറ്റാരും അവളോട് സംസാരിക്കുന്നത് അയാൾക്കിഷ്ടമല്ല.  ഒരിക്കൽ അശ്വിന്റെ അച്ഛൻ പത്രത്തിൽ വന്ന  അടുത്തുള്ള അമ്പലത്തിലെ കളവിനെക്കുറിച്ചെന്തോ അവളോട്    സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു..    അകാരണമായി അശ്വിൻ വയലന്റായി . പത്രമെടുത്തു തീയിട്ടു,  അച്ഛന്റെ കണ്ണടയെറിഞ്ഞു പൊട്ടിച്ചു.

     പ്രണയത്തിന് തീഷ്ണത കൂടിയാൽ വെന്തുരുകുമെന്ന് മനസ്സിലായത് അപ്പോഴാണ്    പിന്നീടവളുടെ ജീവിതം  അക്വേറിയത്തിലെ  സ്വർണ്ണ മത്സ്യത്തിന്റേതായി.  ആരോടും ബന്ധമില്ലാത്ത പ്രേമാർദ്രമായ ജീവിതം. സ്നേഹിച്ച്  ദ്രോഹിച്ച് അയാൾ കൂടുതൽ ചെറുപ്പമായി.  അവളുടെ ശരീരവും  മനസ്സും  പറന്നുയരാൻ എന്തിനോ വേണ്ടി വെമ്പൽകൊള്ളുകയായിരുന്നു..  എന്നിട്ടും അയാൾക്കഞ്ചു വയസായപ്പോൾ അവൾക്കിട്ടു പോകാൻ മടി തോന്നി.അച്ഛനും അമ്മാവനും തിരക്കിട്ട് ബന്ധം വേർപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലായിരുന്നു.  ആറു മാസമായാൽ കുറച്ച് മുലയൂട്ടിയിട്ട്  പോകാമെന്ന് അമ്മാവനോട് പറയാൻ അവൾ വെമ്പിയതാണ്  രോഷാഗ്നി ഭയന്ന് മൌനമവലംബിച്ചു.

      അവളുടെ ആദ്യ ഭർത്താവ്  സുന്ദരനായിരുന്നു.  വെളുത്ത് തടിച്ച ഒത്ത ഉയരത്തിലുള്ളൊരാൾ. അയാളെ കണ്ടപ്പോൾ അവളുടെ അച്ഛൻ പറഞ്ഞു:  ഗൾഫിൽ പണിയില്ലാണ്ടായാലും ന്റെ  മോൾക്ക്  പട്ടിണി കിടക്കേണ്ടി വരില്ല.  നല്ല തണ്ടും തടിയുമുണ്ട് കൈക്കോട്ടെടുത്താലും വീട് പുലരും.   അവളുടെ മനസ്സിൽ കുളിരു കോരിയിട്ട വാക്കുകൾ ആയിരുന്നു അത്.   കല്ല്യാണം കഴിഞ്ഞ നാൾ മുതൽ  അയാൾ കാത്തിരിക്കാൻ തുടങ്ങി, ഗൾഫിൽ നിന്നും കാർഗോ വഴി അയച്ച സാ‍ധനങ്ങൾ ലഭിക്കുവാൻ. കാറുകൾ മുതൽ വിലപിടിപ്പുള്ള രത്നങ്ങൾവരെ  അവയിലുണ്ടത്രെ.  അയച്ചതിനു ലഭിച്ച രശീതിയുമായി അവസാനം അച്ഛനും ആങ്ങളയും കൂടി ഇറങ്ങി പുറപ്പെട്ടു.  എല്ലാ‍ എയർപോർട്ടുകളിലും കാർഗോ ക്ലിയറൻസ് ഓഫീസുകളിലും അന്വേഷിച്ചെങ്കിലും അറബി സമ്മാനമായി നൽകിയ  കാറുകളും രത്നങ്ങളും എവിടെ പോയെന്നറിഞ്ഞില്ല.  അവസാനം നേരറിഞ്ഞു   മറുനാട്ടിൽ പണി പോയപ്പോൾ നൊസിളകിയതാണെന്ന്.  അപ്പോഴും അച്ഛൻ ധൈര്യം കൈവെടിഞ്ഞില്ല.  ആരോഗ്യമുള്ള മരുമകനല്ലെ, ചികിത്സിച്ച് ഭേദമാക്കാം. 

     അയാളുടെ അച്ഛന് ചെറുപ്പത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത അസുഖമുണ്ടായിരുന്നു.  കല്ല്യാണം കഴിച്ചു കൊടുത്തപ്പോൾ അച്ഛന്റെ സൂക്കേട് മാറിയത്രെ.   അച്ഛൻ മകനിൽ പരീക്ഷിച്ച സൂത്രമതായിരുന്നു.. എല്ലാം അറിഞ്ഞിട്ടും ശ്രാവണയുടെ ജീവിതംവെച്ച് പന്താടിയത് അദ്ദേഹമായിരുന്നു. 

     വൈകിപ്പോയ വൈതരണിയിൽ നിന്നും രക്ഷ നേടാൻ പ്രയാസമായിരുന്നു. പൂർണ്ണ ഗർഭിണിയായ  ശ്രാവണക്ക് പ്രസവിക്കാതെ തരമില്ലായിരുന്നു.  മകന് വേണ്ടി ജീവിക്കാൻ അവൾ സന്നദ്ധയായിരുന്നു.  തല വളരുന്ന  അസുഖത്തോടെ ജനിച്ച  മകൻ എട്ടാം മാസത്തിൽ മരണമടഞ്ഞു. പിന്നീടവൾക്കൊന്നും നോക്കാനുണ്ടായിരുന്നില്ല .  വിവാഹമോചനത്തിലൂടെ സ്വതന്ത്രയായ  അവൾ  വീണ്ടും അശ്വിന്റെ മുന്നിൽ തല കുനിച്ചു.


      മൂന്നാ‍മതൊരാളെ കാത്തിരിക്കുമ്പോഴാണ് ജീവിതത്തിലെ  വ്യത്യസ്ത അർത്ഥ തലങ്ങളെക്കുറിച്ചവൾ ബോധവതിയാവുന്നത്.  നന്മ തിന്മകളിലെ വേർതിരിവ് അപ്രത്യക്ഷമായിരുന്നു.   ഇറച്ചിക്കടയിലെ കോഴികളായി, കശാപ്പു നടക്കുന്നതറിഞ്ഞിട്ടും പ്രതികരണശേഷിയില്ലാതെ എല്ലാവരും കൂടെയുണ്ട്..   ബലിയാടായി ബലാൽക്കാരം ചെയ്യപ്പെടാൻ വിധിക്കപ്പെട്ടവളാണോ സ്ത്രീ.  അനിയത്തിക്കൊരു വിലങ്ങുതടിയാവാൻ അവളാഗ്രഹിച്ചില്ല.

     കാത്തിരിപ്പിന് വിരാമമായി  അയാളെത്തി.  വസൂരിക്കലകളുള്ള മുഖത്തെ കുണ്ടിൽ പോയ കണ്ണുകളിലെ കെടാത്ത വിശപ്പ് അവൾ തിരിച്ചറിഞ്ഞു.  വിവാഹത്തിന് മുൻപ് ആരെയുമറിയിക്കാതെ ശ്രാവണ ഒരു യാത്ര പോയി.   പ്രതിശ്രുദ്ധവരന്റെ  ആദ്യ ഭാര്യയുടെ അരികിലേക്ക്.. എല്ലാം പറഞ്ഞ് കണ്ണീരൊഴുക്കിയ  ആ പെൺകുട്ടി വിചാരിച്ചു കാണും ഈ കല്ല്യാണം നടക്കില്ലെന്ന്.  ശ്രാവണ സന്തോഷത്തൊടെയാണ്
മടങ്ങിയത്.  എല്ലാറ്റിനും ഒരു മുന്നൊരുക്കം വേണമല്ലോ..

     നവ വധുവിന്റെ പ്രസരിപ്പോടെയാണവൾ മണ്ഡപത്തിലേക്ക്  കാലെടുത്ത് വെച്ചത്.  അയാളുടെ പരുക്കൻ മുഖത്തെ വന്യതയിൽ നിർവൃതി പൂണ്ട് അവൾ നോക്കി നിന്നു.  അവളോടൊപ്പമുള്ള ചെറിയ സുഹൃദ്സംഘങ്ങൾ  അത്ഭുതപ്പെടുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു.  ആധി കയറി വേഗമൊഴിഞ്ഞു പോയ ബന്ധു ജനങ്ങളെ  ആഹ്ലാദത്തോടെ യാത്രയാക്കി തിരിച്ചു വന്നപ്പോൾ  കുറച്ചു നാളത്തെ ഇടവേളക്കു ശേഷം ഇരയെ വിഴുങ്ങാൻ തയ്യാറെടുത്ത് നിൽക്കുന്ന അയാളെയാണ് കണ്ടത്.

     ആജാനു ബാഹുവായ അയാൾക്കുമുന്നിൽ അവളുടെ ശരീരം ശിശുസഹജമായിരുന്നു.   ഉറച്ച   ശരീരഭാഗങ്ങളിൽ നിന്നും വിയർപ്പ് ചാലിട്ടൊഴുകിയിരുന്നു. ഒറ്റമുണ്ടിനിടയിലൂടെ പുറത്ത് ചാടാനൊരുങ്ങുന്ന ക്രൌര്യം അവളെ വെല്ലുവിളിക്കുകയാണെന്ന് തോന്നി.  മേശമേൽ ഉത്തേജക ഉപകരണങ്ങൾ നിരത്തിയിരുന്നു.  അയാൾ ഒന്നുമുരിയാടാതെ തന്നെ അവൾ പ്രവർത്തനമാരംഭിച്ചു.  

      അയാളിലെ ആശ്ചര്യാനുഭവങ്ങൾ തൃണവൽഗണിക്കുമ്പോൾ ഉള്ളിലുണരുന്ന ആനന്ദം രതിമൂർച്ചക്ക്  സമാനമായിരുന്നു.   എണ്ണ തേച്ചു പിടിപ്പിച്ച്  തിളച്ച ചൂടു വെള്ളത്തിൽ കുളിപ്പിക്കുമ്പോൾ  അയാൾ വികാര ലോലനായി.   കിടക്കയിൽ  കമിഴ്ന്നു കിടന്ന് ചാട്ടവാറടി  കൊള്ളുമ്പോൾ പുളകിതനായി.  ഉന്മാദബാധയാൽ  അവൾ  ആക്രോശിക്കുന്നുണ്ടായിരുന്നു. വികാര പാരമ്മ്യതയിൽ  അയാൾ ചലനമറ്റു   കിടക്കുന്നതു വരെ  അവൾ പ്രഹരിച്ചു കൊണ്ടിരുന്നു.
    
      അയാ‍ളുടെ  ശരീരത്തിലെ ചോര തിണർത്ത പാടുകളിൽ  തഴുകിക്കോണ്ട് അവൾ കഥ പറയാൻ തുടങ്ങി.  മൂന്നാമത്തെ ഭ്രാന്തനോടൊപ്പം ജീവിക്കാൻ  നിശ്ചയിച്ച ശ്രാവണയുടെ കഥയായിരുന്നു അത്..     തന്റെ ജീവിതത്തിലേക്ക്  ഭ്രാന്തന്മാർ മാത്രം  വരുന്നതെന്തുകൊണ്ടാണെന്ന്  അവൾക്കറിയണമെന്നില്ലായിരുന്നു.  ..   അവൾ ജീവിക്കാൻ തീരുമാനിച്ചിരുന്നു.