2011, ജനുവരി 24, തിങ്കളാഴ്‌ച

കള്ളന്റെ ഫീസ്

കോടതി വരാന്തയിൽ പ്രതികളും വാദികളും സാക്ഷികളും പോലീസുകാരുമൊക്കെയായി വൻ ജനക്കൂട്ടം തന്നെയുണ്ട്. കേസ് വിളിക്കുന്ന മുറക്ക് ബന്ധപ്പെട്ട കക്ഷികൾ അകത്തേക്ക് പോവുകയും വരികയും ചെയ്യുന്നത് ഇടുങ്ങിയ വാതിലിനുള്ളിലൂടെയാണ്. കഷ്ടിച്ച് ഒരാൾക്ക് കടന്നു പോകാനുള്ള പഴുതുണ്ടാക്കുവാൻ ഡ്യൂട്ടി പോലീസ് നന്നായി പാടു പെടുന്നുണ്ട്.

കോടതിയിൽ സൂചി വീണാൽ കേൾക്കാവുന്നത്ര നിശ്ശബ്ദതയാണ്. ബഞ്ച് ക്ലർക്ക് കേസ് നമ്പർ വിളിക്കുന്നത് ശ്രദ്ധിച്ച് അഭിഭാഷകരും പേര് വിളിക്കുന്നത് കേൾക്കാൻ കക്ഷികളും കാത് കൂർപ്പിച്ചിരിക്കുകയാണ്.

ഇടുങ്ങിയ കോടതി മുറിയിൽ വായു സഞ്ചാരം കുറവാണ്. പഴയ രണ്ട് സീലിംഗ് ഫാൻ കറങ്ങുന്ന ഒച്ചയുണ്ടെങ്കിലും കാറ്റ് തീരെയില്ല. കറുത്ത കോട്ടിനും ഗൌണിനുമുള്ളിൽ വിയർത്തു പുഴുകിയിരിക്കുകയാണ് അഭിഭാഷകർ.

ആദ്യം വിധി പറയാനുള്ള കേസുകളാണ് വിളിച്ചുകൊണ്ടിരുന്നത്. ശിക്ഷിച്ച കേസുകൾ വിളിക്കുമ്പോൾ പ്രതിനിധീകരിക്കാൻ ആരും എഴുന്നേൽക്കാറില്ല. വിചാരണ തടവുകാരായ കളവു കേസിലെ പ്രതികൾ കോടതി മൂലയിലൊതുങ്ങി നിൽക്കുന്നുണ്ട്. യാതൊരു കള്ള ലക്ഷണങ്ങളുമില്ലാത്ത സുമുഖരായ ചെറുപ്പക്കാർ..

അയാൾ പ്രാക്ടീസ് തുടങ്ങിയ കാലത്തെ കള്ളന്മാർ കഥകളിലൊക്കെ വായിക്കാറുള്ള കണ്ടാൽ തന്നെ കള്ളനെന്ന് തിരിച്ചറിയാൻ സാധിക്കുന്നവരാ‍യിരുന്നു. അയാളുടെ കേസും വിധി പറയാനുള്ളതായിരുന്നു. ഒരു പോക്കറ്റടി കേസാണ്. ശിക്ഷിച്ചാലും ഇല്ലെങ്കിലും അയാൾക്കൊരു പോലെയാണ്.

കേസുകളെ കുറിച്ചൊ വിധിന്യായങ്ങളെ പറ്റിയൊ വേവലാതിപ്പെടാറില്ല. കാരാഗൃഹ വാസ യോഗമുള്ളവർ അങ്ങോട്ടും അല്ലാത്തവർ പുറത്തേക്കും പോകുന്നു . ഇതൊക്കെയോർത്ത് ബി. പി.യും ഷുഗറും കൂട്ടാൻ അയാൾ തയ്യാറല്ല.
അയാളുടെ കേസ് വിളിച്ചപ്പോൾ ഗുമസ്തൻ ശശി ശെൽവനെ മാടി വിളിച്ച് കൂട്ടിലേക്ക് കയറ്റി നിറുത്തി. വെറുതെ വിട്ടിരിക്കുന്നുവെന്ന ഉത്തരവിനോട് പ്രത്യേക മമതയൊന്നും കാണിക്കാതെ അയാൾ പ്രതിക്കൂട്ടിൽ നിന്നുമിറങ്ങി.

കോടതി വരാന്തയിൽ ശശിയുടെ മുന്നിലിപ്പോൾ ശെൽവൻ ഓച്ഛാനിച്ച് നിൽക്കുകയാണ്.കേസ് ജയിച്ച വക്കീലിന്റെ ഗുമസ്തനാണ്. കിട്ടാനുള്ളത് കിട്ടിയാലെ ശെൽവന് പോകാൻ സാധിക്കൂ..

അവരുടെ തർക്കം രൂക്ഷമായപ്പോൾ അയാൾ ഇടപെട: " തന്റെ കയ്യിലിപ്പോൾ എത്രിണ്ട്?"
" ഒന്നുല്ല്യ സാറെ.. ഞാൻ ഇപ്പൊത്തന്നെ കൊണ്ടരാന്ന് പറഞ്ഞിട്ട്
ഇയാൾ സമ്മതിക്കുന്നില്ല" ശെൽവൻ കുതറുകയാണ്. വേറെ രക്ഷയില്ല. ശെൽവനെ അവന്റെ പാട്ടിനു വിടുക. ഫീസ് കൊണ്ടു വന്നാൽ വാങ്ങുക. സാധ്യതയില്ലാത്ത കാര്യമാണെങ്കിലും അപ്രകാരം പ്രതീക്ഷിക്കുക.

വീണ്ടും കോടതിമുറിയിലേക്ക് അയാൾ കയറി. വിയർപ്പും ചെളിയും കട്ടപിടിച്ച കോട്ടിന്റെയും ഗൌണിന്റെയും കെട്ട വാടയകറ്റാൻ സ്പ്രേ യുടെ സുഗന്ധത്തിനും കഴിയാതായിരിക്കുന്നു. കാലാവസ്ഥക്കനുകൂലമല്ലാത്ത കൊളോണിയൽ സംസ്കാരത്തിന്റെ അവക്ഷിപ്തമായി തുടർന്നുപോരുന്ന വസ്ത്രധാരണം മുട്ടിയുരുമ്മുന്ന ദുർഗന്ധമായി പുറത്തേക്ക് വമിച്ചു .
"എന്തായി ഫീസ് കിട്ടിയോ.." പൊറിഞ്ചു വക്കീലാണ്. പുറത്തേക്ക് പോകുന്നതും വരുന്നതുമൊക്കെ വക്കീൽ ശ്രദ്ധിച്ചിട്ടുണ്ട്. അയാൾ ഇല്ലെന്ന് കൈ മലർത്തി.

" വരാന്ന് പറഞ്ഞിട്ടില്ലേ അവൻ വരും, ഞാൻ ജാമ്മ്യമെടുത്താൽ ഉള്ളിലുള്ള കള്ളന്മാർ കാശെത്തിക്കുന്നത് കൊയമ്പത്തൂരിൽ നിന്നോ ഈറോഡിൽ നിന്നോ ആണ്. എപ്പോഴും പറഞ്ഞ കാശിലും ആയിരം രൂപയെങ്കിലും കൂടുതലുണ്ടായിരിക്കും."

പൊറിഞ്ചു വക്കീൽ കള്ളന്മാരുടെ കേസ് കൈകാര്യം ചെയ്യുന്നതിലെ സ്പെഷലിസ്റ്റാണ്. കേസ് നടത്താൻ "നോ ടെൻഷൻ" എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജാമ്മ്യത്തിലിറങ്ങി മുങ്ങുന്നതിന് മുമ്പ് ജാമ്മ്യക്കാർക്ക് കോടതിയിൽ കെട്ടി വെക്കേണ്ട സംഖ്യ പോലും ആപ്പീസിലെത്തിയിരിക്കും.

റോൾ കോൾ കഴിഞ്ഞ് വിസ്താരം തുടങ്ങിയിരുന്നു.സ്ത്രീപീഡനക്കേസിലെ സാക്ഷികളെയാണ് വിസ്തരിക്കുന്നത്. ഒരു കുടുംബത്തിലെ നിസ്സഹായയായ പെണ്ണിന്റെ മുറവിളികൾ സാക്ഷിക്കൂട്ടിൽ ഗതി കിട്ടാതലയുന്നു. തിരിച്ചും മറിച്ചും ചോദ്യ ശരങ്ങൾ ഉതിർത്ത് എതിർ ഭാഗം വക്കീൽ പീഡന ചരിത്രം മാറ്റാൻ ശ്രമിക്കുന്നു. കക്ഷിയുടെ സംതൃപ്തിക്കുവേണ്ടി ഏതറ്റംവരെ പോകാനും തയ്യാറുള്ളവരുള്ളപ്പോൾ
ചവിട്ടിയരക്കപ്പെടുന്ന മാനാപമാനങ്ങൾക്കെന്ത് പ്രസക്തി?

ഇടക്കെപ്പോഴൊ പരിചയമുള്ളൊരു മുഖം തിരക്കിനിടയിൽ കണ്ടതുപോലെ തോന്നി ശെൽ വനല്ലേയെന്ന് കരുതി അയാൾ ഒന്നു കൂടി തിരിഞ്ഞുനോക്കുമ്പോഴേക്കും അവൻ അപ്രത്യക്ഷമായിരുന്നു.

കുറച്ച് കഴിഞ്ഞ് ഗുമസ്തൻ വന്ന് പുറത്തേക്ക് വിളിച്ചു. പുറത്തെ ഉങ്ങ് മരത്തണലിൽ ശെൽവൻ നിന്നിരുന്നു. മുഖം നിറഞ്ഞ ചിരിയോടെ അവൻ അടുത്തെക്ക് വന്നു.
"ഞാൻ പറഞ്ഞാൽ പറഞ്ഞ പോല്യാ.. സാറെ.. ഇതാ " ശെൽവൻ നീട്ടിയ അഞ്ഞൂറ് രൂപ കയ്യിൽ പിടീച്ചുകൊണ്ട് പൊറിഞ്ചു വക്കീൽ പറഞ്ഞതെത്ര ശരിയെന്ന് മനസ്സിലോർത്തു.

കോടതിവരാന്തയിൽ ചെറിയൊരു ബഹളം. ഡ്യൂട്ടി പോലീസുകാരൻ ഇടപെട്ടിട്ടുണ്ട്. പോക്കറ്റടിയാണ്. കോടതി പരിസരമായതിനാൽ ശബ്ദമില്ലാത്ത വിലാപങ്ങൾ കേൾക്കുന്നുണ്ട്.. അയാൾ അറിയാതെ പഴ്സ് തപ്പി നോക്കി ഭാഗ്യം അതവിടെയുണ്ട്, എന്നാൽ ശെൽവൻ അപ്രത്യക്ഷമായിരുന്നു..

2011, ജനുവരി 1, ശനിയാഴ്‌ച

യുറേനിയം

                                                   



         ലോക്കപ്പിന്റെയുള്ളിൽ കിടന്ന് പത്മജൻ ഉറങ്ങുകയാണ്.    ഇന്നലെയുണ്ടായ സംഭവ ബഹുലമായ കാര്യങ്ങളെക്കുറിച്ചുള്ള   മാനസിക പിരിമുറുക്കങ്ങളൊന്നും അയാളുടെ മുഖത്തുണ്ടായിരുന്നില്ല.  സാധാരണ സംഭവിക്കാറുള്ളതുപോലെ   കഴിച്ചിരുന്ന മദ്യത്തിന്റെ കെട്ട് വിടുമ്പോൾ അതോർത്ത് വിലപിക്കുമെന്നും  ഇവിടെ നിന്നും പുറത്തിറങ്ങാൻ മാർഗ്ഗമില്ലെന്ന് കണ്ട് അമ്പരക്കുമെന്നുമോർത്ത്  പോലീസുകാർ കാത്തിരിക്കുകയാണ്.

          പ്രസിദ്ധമായ   ‘പൂഴിക്കുന്ന് ക്ഷേത്രം ‘ ബോംബ് വെച്ച് തകർക്കുമെന്ന്  ഭീഷണിപ്പെടുത്തിയതിനാണ് പത്മജനെ അറസ്റ്റ് ചെയ്തത്.   പൂഴിക്കുന്ന് ഫയർ സ്റ്റേഷനിലേക്ക് മൂന്നു തവണയാണ്  അയാൾ വിളിച്ച് ഭീഷണി മുഴക്കിയത്. വീട്ടിനുള്ളിലേക്ക് പോലീസ് ഇരച്ചു കയറിയപ്പോൾ അയാൾ ആത്മാഹുതി  ചെയ്യാനുള്ള തയ്യാറെടുപ്പിൽ കഴുത്തിൽ കുരുക്കിട്ട് നിൽക്കുകയായിരുന്നു. 

             പത്മജന്റെ വീട്  റെയ്ഡ് ചെയ്തപ്പോൾ കണ്ടെത്തിയ രേഖകൾ ഉന്നത ഉദ്യോഗസ്ത്ഥർ  പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.  പത്മജന്റെ  തീവ്രവാദ
ന്ധം വെളിവാക്കുന്ന രേഖകൾ  ലഭിച്ചാൽ അയാൾക്കിനി പുറം ലോകം കാണാൻ  സാധിക്കില്ല.

            പത്മജൻ  ഉറങ്ങുകയായിരുന്നില്ല.  നിദ്രക്കും ഉണർച്ചക്കുമിടയിലെ ജാഗ്രതാ‍വസ്ഥയിലായിരുന്നു .   കുട്ടിക്കാലത്ത് ഓരോ സ്ഥലങ്ങൾക്കും പ്രത്യേകം  ആധാരമുണ്ടെന്ന  തിരിച്ചറിവ് ലഭിച്ച ദിവസത്തെക്കുറിച്ചോർക്കുകയായിരുന്നു അയാൾ.

         തറവാട്ടിൽ ചെറിയച്ഛനുമായുള്ള ഭാഗം വെപ്പിലായിരുന്നു കാണുന്നതെല്ലാം പലരുടേതാണെന്നറിഞ്ഞത്.  മണ്ണിന്റെ അവകാശികൾ..   ആധാരവും പട്ടയവുമുള്ളവർ.  അന്ന് ഭാഗിക്കാതെ മാറ്റിവെച്ച  ഒരാധാരമുണ്ടായിരുന്നു. അത് മാത്രം ആധാരമെഴുത്തുകാരൻ ബാലേട്ടൻ  തുറക്കുകയോ വായിക്കുകയോ ചെയ്തില്ല.

        വൈകീട്ട് പരിക്ഷീണനായി ചാരുകസേരയിൽ കിടക്കുന്ന അച്ഛന്റെ ആടുത്തെത്തിയപ്പോഴും  അതവിടെ ഇരിക്കുന്നുണ്ടായിരുന്നു.  ആധാരമെടുത്ത് മറിച്ചു നോക്കുന്ന പത്മജനെ നോക്കി അച്ഛൻ  പറഞ്ഞു  :  ഉണ്ണി അതെടുത്തോളു  അതാർക്കും ഭാഗിക്കേണ്ടി വരില്ല.ബ്രിട്ടീഷ്കാര് പോകുമ്പോൾ  അച്ഛന് കൈമാറിയ രഹസ്യമാണ്  ഇത്രേം കാലം   ആർക്കും വേണ്ടെങ്കിലും ഞാനിത് സൂക്ഷിച്ചു.  ഇനി ഉണ്ണിക്കിഷ്ടമുള്ളതു ചെയ്തോളു.


       ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് സംസ്ഥാനത്തിലെ  മലബാർ ജില്ലാ സമിതി അംഗമായിരുന്ന  ചുള്ളിയിൽ ശങ്കരനായിരുന്നു പത്മജന്റെ  അച്ഛൻ .   1901 ജൂൺ എട്ടിന് മദ്രാസ് ഗവർണ്ണർക്ക് വേണ്ടി  റവന്യു സെക്രട്ടറി   മർഡി ഹമ്മിക്ക് ഒപ്പിട്ട്  പൊന്നാനി തഹസിൽദാരുടെ പേരിൽ  വാങ്ങിയ  ആധാരമാണത്.  ചാവക്കാട്ട് മത്തിക്കായലിന്റെ  തെക്കുഭാഗത്തുള്ള  ഭൂമിയിൽ  അപൂർവ്വ ധാതു നിക്ഷേപമുണ്ടത്രെ! 

        പൊന്നാനിയെ  ചാവക്കാടുമായി  ജലമാർഗം ബന്ധിപ്പിക്കുന്ന കനോലി കനാലിന്റെ വികസന പ്രവർത്തനങ്ങൾ  നടത്തുന്നതിനിടയിലാണ് ചാവക്കാട് എന്തോ അപൂർവ്വ  ധാതു നിക്ഷേപമുണ്ടെന്ന് ബ്രിട്ടീഷുകാർക്ക് മനസ്സിലായത്  സ്വർണ്ണം വെള്ളി , രത്നങ്ങൾ, കൽക്കരി എന്നിവയിലേതെങ്കിലുമായിരുന്നു ഇവിടെയുള്ള നിക്ഷേപങ്ങൾ എങ്കിൽ  ബ്രിട്ടീഷുകാർ അത് എന്നേ ചൂഷണം ചെയ്യുമായിരുന്നു.  അച്ഛനിൽ നിന്നും പകർന്നു കിട്ടിയ അറിവുകൾ  പത്മജന്റെ കുഞ്ഞുമനസ്സിൽ  ആഴത്തിൽ വേരോടി. 

     കോളേജിൽ പഠിക്കുന്ന കാലം തൊട്ട്  വില്ലേജാപ്പീസിൽ നിന്നും സ്കെച്ചെടുത്ത്
ആധാരത്തിൽ പറയുന്ന ലൊക്കേഷൻ പത്മജൻ കണ്ടെത്തിയിരുന്നു.   വീട്ടിൽ നിന്നും സൈക്കിളെടുത്ത്  കടൽ കാണാൻ പൊകും.  അസ്തമയത്തിന്റെ സാന്ധ്യ ശോഭയോടെ മടങ്ങി വരുമ്പോൾ  സഞ്ചിയിൽ മണൽ ശേഖരമുണ്ടായിരിക്കും.  അപൂർവ്വ ധാതുക്കളെക്കുറിച്ച്  പഠിച്ച കൂട്ടത്തിൽ  യൂറേനിയവുമുണ്ടായിരുന്നു.  പുറത്ത് മണ്ണെണ്ണ    സ്റ്റവ്  വെച്ച്  കപ്പലണ്ടി വറുക്കുന്നതു പോലെ മണൽ  ചൂടാക്കിയെടുക്കുമ്പോൾ ലഭിക്കുന്ന തിളങ്ങുന്ന വസ്തു ലെഡിന്റെ  ചെറിയ പെട്ടിയിലെടുത്ത് സൂക്ഷിച്ച് വെക്കാറുണ്ടായിരുന്നു.    പത്മജന്റെ ബലമായ സംശയം അത് യൂറേനിയമാണെന്നായിരുന്നു.

          രാജ്യത്തിന്റെ  സാമ്പത്തികാഭിവൃദ്ധിക്കുതകുന്ന കാര്യമല്ലേ..   അയാൾ മൈനിംങ്ങ് വകുപ്പിനെഴുതി..  ഒന്നും ഫലപ്രദമായില്ല. സാമ്പത്തിക സ്രോതസ്സും അനുബന്ധ ഉപകരണങ്ങളും ഉണ്ടെങ്കിൽ   സ്വന്തമായി ശേഖരിച്ച് സർക്കാരിനെ ബോദ്ധ്യപ്പെടുത്താൻ അയാൾ തയ്യാറായിരുന്നു.    അന്വേഷണങ്ങൾ പത്മജനെ ഒറ്റപ്പെടുത്തുകയായിരുന്നു.   ഒറ്റയാൾ  പോരാട്ടത്തിനൊടുവിൽ പല പത്രങ്ങളിലും വാർത്ത വന്നുവെന്നുമാത്രം.

       “ കേരളത്തിൽ  ദുർലഭമായി മാത്രം  കാണുന്ന  ഒരു തരം അമൂല്ല്യ ലോഹ മണൽ ചാവക്കാട് കടപ്പുറത്ത് കണ്ടെത്തി.  ഒരു പഠന സംഘം വർഷങ്ങൾക്ക് മുമ്പ്  കേന്ദ്ര സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞതാണ് ഇക്കാര്യം.  റിപ്പോർട്ടിൽ  പറഞ്ഞ വസ്തുതകൾ  പിന്നീട് വിസ്മരിക്കപ്പെട്ടു.    ചാവക്കാട് പുരുഷാരം മാത്രം വരാൻ പോകുന്ന അഭിവൃദ്ധിയെക്കുറിച്ചോർത്ത് കാലം കഴിച്ചു.  ഇപ്പോൾ അവരും ഇതെല്ലാം മറന്നു കഴിഞ്ഞു.   പഠന റിപ്പോർട്ടിനെക്കുറിച്ച്  വീണ്ടും പഠനം നടത്താൻ കാലമായി.  ലോഹ മണൽ അപ്രത്യക്ഷമായിട്ടുണ്ടെങ്കിൽ  ജനങ്ങളിൽ ഉണ്ടായിരുന്ന  ശുഭ പ്രതീക്ഷയെങ്കിലും ഒഴിവാക്കാമായിരുന്നു.“

      നിർഭാഗ്യകരമായ  ആ സംഭവമുണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ അയാൾക്ക്  യൂറേനിയത്തിന്റെ സാന്നിദ്ധ്യം തെളിയിക്കാൻ സാധിക്കുമായിരുന്നു.  അയാൾ ശേഖരിച്ച ലോഹ മണൽ  സൂക്ഷിച്ചിരുന്ന  ഇയ്യത്തിന്റെ പെട്ടി  ബൈക്കിന്റെ സൈഡ് സഞ്ചിയിലായിരുന്നു.  ബൈക്കോടിച്ച് വീട്ടിലേക്ക്  വന്നു കൊണ്ടിരിക്കുമ്പോൾ കുറുകെ സൈക്കിളിൽ വന്ന സ്കൂൾ വിദ്യാർത്ഥി  അപകടമുണ്ടാക്കി.  ഗുരുതരമായി തലക്ക് പരിക്കേറ്റ കുട്ടിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകേണ്ടി വന്നു. ജീവൻ രക്ഷപ്പെട്ടതിലെ ആശ്വാസവുമായി തിരിച്ചെത്തിയപ്പോൾ  ബൈക്കിലെ  സൂക്ഷിപ്പ് നഷ്ടപ്പെട്ടിരുന്നു.  സ്വർണ്ണമാണെന്ന് കരുതി ആരോ കവർന്നെടുത്തിരുന്നു..വർഷങ്ങളിലെ  പാഴായ പ്രയത്നത്തെക്കുറിച്ചോർത്തപ്പോൾ  അയാൾക്കിപ്പോഴും കരച്ചിൽ വരും.

         അവസാനം  അയാളൊന്നു തീരുമാനിച്ചു.  “പശും കമ്മൾടെ ,   പുല്ലും കമ്മൾടെ , നെല്ലും കമ്മൾടെ ,  പാടോം കമ്മൾടെ , തിന്നിട്ട്  അങ്ങട് പൊക്കോട്ടെ”

          ലോക്കപ്പിലെ തണുപ്പ് തലേ ദിവസത്തെ സംഭവങ്ങളായി മനസ്സിലേക്കരിച്ചു കയറി.

         പത്മജന്റെ    ജീവിതത്തിലെ  മറ്റൊരു  ദുർ ദിനമായിരുന്നു അന്ന്. രാവിലെ അയാളുടെ ഭാര്യ പതിവു പോലെ  അമ്പലത്തിലേക്കിറങ്ങി.  ഇനി പ്രസാദ ഊണു കഴിച്ച്  ഉച്ച കഴിഞ്ഞേ തിരിച്ചു വരികയുള്ളു.  ഞായറാഴ്ചയായതിനാൽ അയാൾക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.  മകൾ സ്റ്റേറ്റ്സിൽനിന്നും വന്നപ്പോൾ കൊണ്ടു വന്ന മുന്തിയ മദ്യമെടുത്ത് മുന്നിൽ വെച്ച് ഐശ്വര്യമായി തുടങ്ങിയതായിരുന്നു.  ഇടക്ക് ടിവിയിൽ കാണിക്കുന്ന ഫ്ലാഷ് ന്യൂസിൽ കണ്ണുടക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണം.  അമ്പലത്തിനടുത്തുള്ള കാളിന്ദി ഹോട്ടലിൽ അക്രമം നടക്കുന്നു.   വിശദമായ മറ്റൊന്നും കാണാനില്ലായിരുന്നു.


           എന്താണ് സംഭവിക്കുന്നതെന്നറിയാതെ അയാൾക്ക് വിമ്മിഷ്ടമായി.   ഭാര്യ അമ്പലത്തിനുള്ളിലേക്കെത്തിയിരിക്കുമോബഹളത്തിനിടയിൽ അവൾക്കെന്തെങ്കിലും സംഭവിച്ചു കാണുമോ..   മദ്യവും  ആകാംക്ഷയും അമ്പരപ്പും ഇരിക്കപ്പൊറുതിയില്ലാതാക്കി.  അവസാനം തൊട്ടടുത്ത ഫയർ സ്റ്റേഷനിലേക്ക് വിളിച്ച് വിവരങ്ങൾ തിരക്കാൻ തീരുമാനിച്ചു.   രണ്ടു തവണ ഫോണെടുത്തപ്പോഴും  അയാൾക്ക് വിവരങ്ങൾ ലഭിച്ചില്ല.  മൂന്നാമത്തെ പ്രാവശ്യം തന്നെയിപ്പോൾ കാണിച്ചു തരാമെടാ..എന്നൊരലർച്ച അയാൾ കേട്ടിരുന്നു.   ഇതിനിടയിൽ അകത്താക്കിയ  മദ്യം  അയാളെ വിഴുങ്ങിയിരുന്നു..   അബോധാവസ്ഥയിൽ പോലീസെത്തി  വാതിൽ ചവിട്ടി തുറന്നതും ലോക്കപ്പിലാക്കിയതൊന്നും അയാൾ  അറിഞ്ഞിരുന്നില്ല. 

        ലോക്കപ്പിന്റെ കമ്പിയിൽ തട്ടി പത്മജനെ  പോലീസുകാരൻ വിളിച്ചെഴുന്നേല്പിച്ചു.  “ ദാ.. വായിച്ചു നോക്കെന്നു പറഞ്ഞ് “ ഒരു പത്രമെടുത്ത് ഉള്ളിലേക്കിട്ട്   അയാൾ  പുറത്തേക്ക് പോയി. 

       പത്രത്തിൽ ഒന്നാം പേജിൽ തന്നെ പത്മജന്റെ പടമുണ്ടായിരുന്നു.  ദൈവമെ യൂറേനിയം പ്രൊജക്റ്റ്  ഫലത്തിൽ വന്നോ?  അയാൾ  ആകാംക്ഷയോടെ  വാർത്തയിലേക്കൂളിയിട്ടു. 

     പൂഴിക്കുന്ന് ക്ഷേത്രത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊടും  ഭീകരൻ അറസ്റ്റിൽ.   ബോം ബ് നിർമ്മാണ സാമഗ്രികളും  യുറേനിയവും കണ്ടെടുത്തു.   ചാവക്കാട് മത്തിക്കായലിൽ നിന്നും വൻ തോതിൽ യുറേനിയം ഖനനം  ചെയ്തെടുക്കുവാൻ തയ്യാറാക്കിയ  പ്രൊജക്റ്റും  പ്രതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തു. പോലീസിനെ കണ്ട് ആത്മഹത്യക്ക് ശ്രമിച്ച  പ്രതിയെ അതി സാഹസികമായാണ് പോലീസ് കീഴടക്കിയത്.  കൂട്ടു പ്രതികൾ ജില്ല വിട്ടു പോകാതിരിക്കുവാൻ  തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതിയെ അറസ്റ്റ് ചെയ്ത സബ് ഇൻസ്പെക്ടർക്ക് അഭിനന്ദന പ്രവാഹം.

       പത്മജന്റെ കണ്ണുകളിൽ ഇരുട്ടു കയറി.  ബൈക്കിൽ വെച്ച് നഷ്ടപ്പെട്ടുവെന്ന് കരുതിയ യുറേനിയം കണ്ടെടുത്തിരിക്കുന്നു.

      അയാൾ ലോക്കപ്പിന്റെ മൂലയിലേക്ക് വീണ്ടും ചുരുണ്ടു കൂടി .  അയാളുടെ ഭ്രമ കല്പനകളിൽ അപ്പോൾ  ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരും കൊല്ലപ്പെടാനിരിക്കുന്നവരുമായ  ഭീകരന്മാർ അയാൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് സ്റ്റേഷനിലേക്ക്  വരിവരിയായി വന്നു കൊണ്ടിരുന്നു.