2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

കരെയണ അമ്മിണിയുടെ സ്വകര്യം ചന്ദ്രൻ

മഴയോടൊപ്പം അഞ്ഞടിച്ച കാറ്റിൽ കായലോരത്തെ മുളങ്കൂട്ടങ്ങൾക്കിടയിൽ വൈദ്യുതാലങ്കാരം നടത്തുന്ന മിന്നാമിന്നുകൾ ലക്ഷ്യമില്ലാതെ പാറിപ്പോയി. കാറ്റിന്റെ ഹുങ്കാര ശബ്ദം ഭീതിദമായിരുന്നു.

ബോട്ട് യാത്രികർ ചകിതരായി സീറ്റുകളിൽ മുറുകെ പിടിച്ചിരുന്നു. കാറ്റൊന്നു ശമിച്ചപ്പോൾ അയാൾ പുറം കാഴ്ചകൾക്കായി പരതി. ഇരുട്ടുവീണ കായൽ പരപ്പിൽ കാഴ്ചകൾ മങ്ങിയിരുന്നു. കായലോരത്തെ ചെറിയ ചായപ്പീടികയിലെ വിളറിയ ബൾബുകൾ വെള്ളത്തിൽ ഇളകുന്ന മഞ്ഞ വൃത്തങ്ങളായി.

അയാളോടൊപ്പമുണ്ടായിരുന്ന സ്വകാര്യം ചന്ദ്രൻ ഉറക്കത്തിലാണ്. ഇരുട്ടും തണുപ്പും ക്ഷീണവും ചേർന്ന സുഖ നിദ്ര.

നാട്ടിലെ പാൽക്കാരനാണ് സ്വകാര്യം ചന്ദ്രൻ. മാധ്യമങ്ങളുടെ ഇടപെടൽ ഒട്ടുമില്ലാതിരുന്ന കാലം തൊട്ടുള്ള നാടിന്റെ വാർത്താ ചാനൽ. പുലർച്ചെ സൈക്കിളിൽ പാലുമായി നാടിന്റെ നാഡി ഞരമ്പുകളിലൂടെ ചന്ദ്രൻ യാത്രയാരംഭിക്കും. ചന്ദ്രൻ വന്നു പോകുന്നത് വീട്ടിലെ ആണുങ്ങളറിയില്ല. അടുക്കള വഴി പടിയിറങ്ങിപ്പോകുന്ന രഹസ്യങ്ങളറിയാത്ത ആണുങ്ങൾ മാന്യതയോടെ ഉടൽ പെരുപ്പിച്ച് നടക്കും.
പെണ്ണുങ്ങൾ വഴി നിഗൂഡതകളുടെ ചുരുളറിഞ്ഞവർ എതിരേൽക്കുമ്പോഴാണ് സ്വകാര്യം ചന്ദ്രന്റെ വില നാടറിയുന്നത്. ആരെങ്കിലും തടഞ്ഞു നിറുത്തി ചോദിച്ചാലൊ.. ആവൊ.. ആർക്കറിയാം എന്ന ഭാവം.

സ്വകാര്യം’ ചന്ദ്രന്റെ ഭാര്യ കരെയണ അമ്മിണിയാണ്. എന്തു കാര്യം പറയുമ്പോഴും അമ്മിണി വലിച്ചു നീട്ടി മരണ വീട്ടിലെ എണ്ണി പറച്ചിലുപോലെ കരഞ്ഞു കൊണ്ടേയിരിക്കും. സങ്കടമായാലും ആഹ്ലാദമായാലും അമ്മിണിക്കൊരുപോലെ.

അയാൾക്ക് വീട്ടിൽ ജോലിക്കാരിയുടെ അത്യാവശ്യമുണ്ടായിരുന്നു. മകളെ പ്ലേ സ്കൂളിലാക്കിയാണ് ഭാര്യ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്.മല്ലിക സ്കൂളിൽ നിന്നും വരുന്ന വഴിക്ക് മകളേയും കൂട്ടും.
അയാൾ ആപ്പീസിൽ നിന്നും വീട്ടിലെത്തിയാൽ മകളെ അയാളെയേല്പിച്ച് മല്ലിക വസ്ത്രങ്ങൽ കഴുകുന്നതിലും അടുക്കള ജോലികളിലും വ്യാപൃതയാകും.
വൈകീട്ട് വായനശാലയിലേക്കിറങ്ങാനൊ തോട്ടു വരമ്പത്തിരുന്ന് സുഹൃത്തുക്കളുമായി നാട്ടു വിശേഷങ്ങൽ പങ്കിടാനൊ സമയം ലഭിക്കുന്നില്ല.

മകളുണ്ടായതു മുതൽ ഒറ്റപ്പെട്ട തുരുത്തുകൾ അടുക്കി വെച്ച ഫ്ലാറ്റിലെ താമസം പോലെയായി.

പ്രിപബ്ലിക്കേഷൻ സ്കീമിൽ വാങ്ങിക്കൂട്ടിയ പുസ്തകങ്ങളൊന്നു മറിച്ചു നോക്കാൻ പോലും സാധിച്ചിട്ടില്ല.

മല്ലികക്കാണ് കൂടുതൽ ബുദ്ധിമുട്ട് . സ്കൂൾ വിട്ടു വരുമ്പോൾ കുഞ്ഞിനെയുമെടുത്തുള്ള ബസ്സ് യാത്ര ക്ലേശകരമാണ്.

അയാളുടെയൊക്കെ ചെറുപ്പ കാലത്ത് ആരെങ്കിലും കുഞ്ഞിനെയുമെടുത്ത് ബസ്സിൽ കയറിയാൽ സീറ്റ് ലഭിക്കാൻ പ്രയാസമില്ലായിരുന്നു.

ഇപ്പോൾ മകളെയുമെടുത്ത് ബസ്സിൽ ഞാന്നു കിടന്ന് യാത്ര ചെയ്യുന്ന മല്ലികയെ ആരും കാണുന്നില്ലത്രെ.

മഴക്കാലം കഴിച്ചുകുട്ടുക പ്രയാസകരമാണ്. തണുപ്പടിച്ച് മകൾക്ക് കഫക്കെട്ടൊഴിഞ്ഞ നേരമില്ല. മല്ലികയാകെ ക്ഷീണിച്ചു പോയിരിക്കുന്നു. പ്രസവത്തിനു മുമ്പുള്ള മല്ലികയുടെ നിഴൽ രൂപം മാത്രമാണിപ്പോൾ.

ജോലിക്കാരിയെ തേടിയുള്ള യാത്രയുടെ നാലാം ഊഴമാണിത്.

അയാൾക്ക് ജോലിക്കാരിയെ ഏർപ്പാടാക്കി നൽകിയിരുന്നത് കൊല്ലങ്കോട്ടുള്ള രാജനാണ്. മന്ത്രവാദവും ചെത്തുമൊക്കെയാണ് രാജന്റെ തൊഴിൽ.
ആരു ചെന്നാലും മധുരമുള്ള പനങ്കള്ളൂം കോഴിക്കറിയും നൽകി സൽക്കരിക്കും. ആളുകൾ ദുഷ് കർമ്മങ്ങൾക്ക് വെട്ടാൻ കൊണ്ടു വരുന്ന നാടൻ ചാത്തൻ കോഴികൾ മന്ത്രക്കറിയാക്കി സ്വാദിഷ്ടമാക്കുന്നതിൽ രാജന്റെ ഭാര്യ സമർത്ഥയാണ്.
പനങ്കള്ളും നാട്ടു വിശേഷങ്ങളും കത്തിപടരുമ്പോൾ രാജന് ജോലിക്കാർ എവിടെയുണ്ടെന്ന വെളിപാടായി.

അഭീഷ്ട സിദ്ധിക്കായി ആഭിചാര ക്രിയകൾ നടത്തുന്നതിനു രാജനെ കാണാൻ തമിഴ് നാട്ടിൽ നിന്നും ആളുകളെത്താറുണ്ട്.

ചെറിയ പുരയോട് ചേർന്ന കുരുതിത്തറയിൽ കോഴിയെ വെട്ടിയും കുങ്കുമമെറിഞ്ഞും ചരടുകൾ ജപിച്ചും രാജൻ ആവാഹന ക്രിയകൾ നടത്തുന്നു. ഇഷ്ടമുള്ള ദക്ഷിണ നൽകി ഫല പ്രാപ്തി കൈവരിച്ച് വന്നവർ മടങ്ങുന്നു.
ചെത്തും ജോലിക്കാരെ സംഘടിപ്പിക്കലും സൈഡ് ബിസിനസ്സ്.



ജീവിതത്തിന്റെ ഉൾപിരിവുകളിൽ വെച്ച് കണ്ടുമുട്ടുന്ന മനുഷ്യ ജന്മങ്ങളെത്ര വിചിത്രമെന്ന് അയാൾ ഭയക്കാറുണ്ട്.

അയാളുടെ വീട്ടിൽ കൊല്ലങ്കോട്ടു നിന്ന് ആദ്യമെത്തിയത് മണിയമ്മയായിരുന്നു. ചുക്കി ചുളിഞ്ഞ തൊലിയും വെളുത്ത നിറവുമുള്ള എഴുപത് കഴിഞ്ഞ മണിയമ്മയെ കൊല്ലങ്കോട്ടെ മൂന്നു സെന്റ് കോളനിയിൽ നിന്നാണ് രാജൻ തപ്പിയെടുത്തത്.

മുറുക്കിയ ചുണ്ടും കൂനിക്കൂടിയുള്ള ഇരുപ്പും കണ്ടപ്പോൾ മണിയമ്മയെ നോക്കാൻ വേറൊരാൾ വേണ്ടി വരുമോയെന്ന ഭയം അയാളെ മഥിച്ചിരുന്നു. മണിയമ്മയെ യാത്രയാക്കാൻ കോളനിക്കാർ മുഴുവൻ അണിനിരന്നിരുന്നു. എല്ലാവരുടെ നേരെയും കൈ വീശി മണിയമ്മ കാറിൽ കയറുമ്പോൾ അയാളുടെ ചങ്കിടിപ്പ് വർദ്ധിച്ചിരുന്നു.

വീട്ടിലെത്തി ഒരു മാസം കഴിയുന്നതിനു മുമ്പ് മണിയമ്മയിൽ വന്ന മാറ്റം അത്ഭുതകരമായിരുന്നു. തൊലിയെല്ലാം മിനുസമാർന്ന് യൌവ്വനം പ്രാപിച്ചു . ഉത്സാഹത്തോടെ കാര്യങ്ങളന്വേഷിച്ച് നടക്കുന്ന മണിയമ്മയെ എല്ലാവർക്കും ഇഷ്ടമായി. മണിയമ്മക്ക് മൂന്നു പെൺ മക്കളാണ്. രണ്ടു പേരുടെ വിവാഹം കഴിഞ്ഞ് കഷ്ടപ്പാടുകളുമായി ജീവിക്കുന്നു. മൂന്നാമത്തെ മകൾ സുന്ദരിക്ക് ജോലി കൊയമ്പത്തൂരിലാണ്.

ഒരു ദിവസം സുന്ദരി ഫോണിൽ വിളിച്ച് മണിയമ്മയെ കൊണ്ടു പോയി. പട്ടയം വാങ്ങാൻ താലൂക്കാപ്പീസിൽ പോകണമെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ മണിയമ്മ പിന്നീട് തിരിച്ച് വന്നില്ല.

കൊല്ലങ്കോട്ടെ രാജൻ പറഞ്ഞു ' വരൂ.. നമുക്ക് മറ്റൊരാളെ കണ്ടെത്താം.. '

രാജന് പതിവുപോലെ ദക്ഷിണ നൽകി തത്തമ്മയെ കൊണ്ടു വരുന്നതിനിടയിൽ അയാൾ മണിയമ്മ പോയതെന്തു കൊണ്ടാണെന്നാരാഞ്ഞു..
' മണിയമ്മ പഴയ കേസ് കെട്ടല്ലെ.. ഒരിടത്തും സ്ഥിരമായി നിൽക്കില്ല.. മകൾ വിളിച്ച് ഇനി പോകണ്ടാന്ന് വിലക്കി.. മകളിപ്പോഴും ഫീൽഡിലാ.. 'രാജൻ നിറുത്തിയപ്പോൾ അയാൾ നടുങ്ങിപ്പോയി. വിരമിച്ചൊരു വേശ്യക്ക് കോളനിക്കാർ നൽകിയ യാത്രയയപ്പ് അയാളോർത്തു.

അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കിൽ തനിക്കീ ഗതികേട് വരില്ലായിരുന്നു. മാതാ പിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന പുതിയ ലോജിക് അയാൾക്കൊരിക്കലും ദഹിച്ചിരുന്നില്ല. നിവൃത്തിയില്ലാതെ ഗുരുവയൂർ അമ്പല പരിസരത്ത് കൂടിയിരിക്കുന്ന വൃദ്ധ ജനങ്ങളിലാരെയെങ്കിലും വീട്ടിലേക്ക് കൊണ്ടു പോയാലോയെന്ന് വരെ അയാൾ ആലോച്ചിരുന്നു.

മൂന്നു മാസത്തിൽ കൂടുതൽ ആരും നിന്നില്ല. രാജൻ പറഞ്ഞയച്ച പത്മാവതിയമ്മയെന്ന സ്ത്രീ വിചിത്ര സ്വഭാവക്കാരിയായിരുന്നു.

പത്മാവതിയമ്മ കറുത്തിട്ടായിരുന്നു. കാലുകളിലേക്ക് രക്തയോട്ടം ഇല്ലാതാകുന്ന അസുഖമാണത്രെ അവർക്ക്.വെളുത്ത് സുന്ദരിയായിരുന്ന പത്മാവതിയമ്മ അസുഖം മൂലം കറുത്തു പോയതാണെന്ന്. ഉറക്കത്തിൽ നടക്കുന്ന സ്വപ്നാടനക്കാരിയായിരുന്നു അവർ.

കൊല്ലങ്കോട് കൊയ്ത്തു കഴിഞ്ഞാൽ പിന്നെ ആളുകൾക്ക് പണിയില്ലാതാവും. ഞാറ് നടീൽ തുടങ്ങും മുമ്പുള്ള മൂന്നു മാസം ആരെ വേണമെങ്കിലും പണിക്ക് കിട്ടും. ഇടവേളയിൽ കുട്ടികളെ നോക്കാനും വീട്ടു ജോലിക്കുമായി എല്ലാവരും പോയിത്തുടങ്ങും. കൊണ്ടു പോകുന്നവരോട് താൽക്കാലികമെന്ന് ഒരിക്കലും പറയില്ല. അതാണ് ബിസിനസ്സ്.


ഇനി ജോലിക്കാരെ വെക്കുന്നെങ്കിൽ ചെറുപ്പക്കാരെ മതിയെന്ന് അയാളും ഭാര്യയും തീരുമാനമെടുത്തിരുന്നു. കുട്ടികളെ എടുത്തു നടക്കാൻ പ്രായമായവർക്ക് ബുദ്ധിമുട്ടല്ലേ.. തീരെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് മല്ലിക ചെറുപ്പക്കാരെ അന്വേഷിക്കാൻ സമ്മതം നൽകിയതെന്ന് അയാൾക്കറിയാമായിരുന്നു.

കുടുംബത്തിലെ സ്വസ്ഥത നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി അയാൾ ഇതുവരെ അന്വേഷണമാരംഭിച്ചിരുന്നില്ല. സ്വകാര്യം ചന്ദ്രനോടൊത്തുള്ള യാത്ര ഒരു തുടക്കമായി..
അയാളുടെ സുഹൃത്ത് കറുപ്പന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടിയായിരുന്നു അവൾ. രണ്ടു വർഷമായി ശമ്പളം കൊടുക്കാതെ വീട്ടു ജോലി ചെയ്യിക്കുകയായിരുന്നു കറുപ്പൻ. അവസാനം പെൺകുട്ടിയുടെ രക്ഷിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടാണത്രെ.. കറുപ്പൻ ശമ്പള കുടിശിഖ നൽകിയത്. ഇനിയവിടെ നിൽക്കുന്നില്ലെന്ന് പറഞ്ഞ് അവൾ ആലപ്പുഴക്ക് വണ്ടി കയറിയെന്നാണ് ചന്ദ്രൻ പറഞ്ഞത്.

ബോട്ട് ജട്ടിയിലേക്കടുത്തപ്പോൾ ചന്ദ്രനെ തട്ടിവിളിച്ച് അയാൾ പുറത്തിറങ്ങി. അപ്പീസ് കാര്യത്തിന് ആലപ്പുഴ യിലെത്തുമ്പോൾ താമസിക്കാറുള്ള ഉടുപ്പി ലോഡ്ജിൽ തന്നെ മുറിയെടുത്തു.പഴയ കെട്ടിടമാണെങ്കിലും വൃത്തിയുണ്ടായിരുന്നു.

കാലത്ത് പരിസരം ബഹളമയമായിരുന്നു. ഉല്ലാസയാത്രക്കെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘം ഒച്ചയിട്ട് എല്ലായിടത്തും ഓടി നടക്കുന്നുണ്ടായിരുന്നു.

ഇനിയങ്ങോട്ടുള്ള യാത്ര ചന്ദ്രന്റെ നിയന്ത്രണത്തിലാണ്. കറുപ്പന്റെയൊപ്പം ഒരിക്കൽ ചന്ദ്രൻ ആ വീട്ടിൽ പോയിട്ടുള്ളതാണ്.

ഓട്ടോറിക്ഷ വിജനമായ പാട ശേഖരങ്ങൾക്കിടയിലൂടെ വെള്ള ക്കെട്ടുകൾ താണ്ടി ചെറിയ ഓടിട്ട വീടിനു മുന്നിലെത്തിയപ്പോൾ ചന്ദ്രൻ വണ്ടി നിറുത്തി.

മെലിഞ്ഞൊരു സ്ത്രീ രൂപം വീടിന്റെ ഇറയത്തിരിക്കുന്നുണ്ടായിരുന്നു. അനുഭവങ്ങൾ പച്ചകുത്തിയ വിളറിയ നിഴൽ രൂപങ്ങൾ മുഖത്ത് കാണാം.
'വേലായുധനില്ലേയെന്ന' 'ചോദ്യത്തിനുത്തരമൊന്നും പറയാതെ അവൾ അകത്തേക്ക് കയറിപ്പോയി. മറുപടിയായി വീടിന്റെയുള്ളിൽ നിന്നും ട്രൌസറിട്ട പത്തു വയസുകാരൻ പുറത്തേക്ക് പാഞ്ഞു. വേലായുധന്റെ ഇളയ മകൻ അച്ഛനെ വിളിക്കാൻ പോയതായിരിക്കും.

'അല്ല സരോജിനി നിങ്ങളെന്താ മിണ്ടാണ്ട് അകത്ത് കയറിയിരിക്കുന്നത്. ഞങ്ങളിത്ര വഴി വന്നത് നിങ്ങളോടൊരു കാര്യം ചോദിക്കാനാ.. ' ചന്ദ്രൻ വീണ്ടും തുടങ്ങി. 'ഈ നിൽക്കുന്ന സാറിന്റെ വീട്ടിലേക്ക് കുട്ടിയെ നോക്കാൻ സീതക്കൊച്ചിനെ കൊണ്ടു പോകാനാ ഞങ്ങൾ വന്നത്. കറുപ്പേട്ടൻ തന്നിരുന്നതിനേക്കാൾ കൂടുതൽ അഞ്ഞൂറു രൂപ മാസം തോറും തരും. ആറു മാസത്തെ ശമ്പളം അഡ്വാൻസായി ഇപ്പൊ തരാം. എന്താ.. പറ്റില്ലെന്നുണ്ടോ.. '

അകത്തു നിന്നും ഉയർന്നു കൊണ്ടിരുന്ന വിതുമ്പലുകൾ അപ്പോഴാണയാൾ ശ്രദ്ധിച്ചത്.

കാര്യങ്ങൾ പന്തിയല്ലെന്നയാൾക്ക് തോന്നി. പെട്ടെന്ന് സ്ഥലം വിടുകയാണ് ബുദ്ധിയെന്ന തോന്നലോടെ അയാളെഴുന്നേറ്റു.

അപ്പോഴേക്കും ഓടിപ്പോയ കുട്ടി വേലായുധനേയും കൂട്ടി വന്നു. കുറച്ചപ്പുറത്തു നിന്നും വേറെയും ആളുകൾ ഓടിവരുന്നുണ്ടായിരുന്നു.

സ്വകാര്യം ചന്ദ്രന് അപകടം മണത്തു. പക്ഷെ വൈകിപ്പോയി.
'ആരെടാ ന്റെ മോളെ നശിപ്പിച്ചത് പറയടാ.. ' വേലായുധന്റെയലർച്ച പ്രദേശമാകെ മുഴങ്ങുന്ന വിധത്തിലായിരുന്നു.

കറുപ്പന്റെ വീട്ടിലെ രഹസ്യമറിഞ്ഞപ്പോൾ അയാ‍ൾ ഞെട്ടി വിറച്ചു പോയി.

'ഞങ്ങൾക്കൊന്നുമറിയില്ല എന്റെ കൊച്ചിനെ നോക്കാൻ വേണ്ടി മോളെ വിളിക്കാൻ വന്നതാണ്.. ' ഇതറിഞ്ഞെങ്കിൽ ഞങ്ങൾ വരില്ലായിരുന്നു.’

പ്രായപൂർത്തിയാവാത്ത പെൺകുട്ടി, കൂടാതെ ഗർഭിണിയും അയാൾ അക്ഷരാർത്ഥത്തിൽ അവരോട് കെഞ്ചുകയായിരുന്നു. അവസാനം കയ്യിലുണ്ടായിരുന്ന കാശ് മുഴുവൻ വേലായുധന്റെ കയ്യിലേല്പിച്ച് അവിടെ നിന്നും തടിയൂരി.

ചുറ്റുമുള്ളവർ ഭീഷണമായ ഭാവങ്ങളോടെ അവരെ നോക്കി നിൽക്കുകയാണ്. വേലായുധനൊന്ന് വിരൽ ഞൊടിച്ചാൽ എന്തും സംഭവിക്കുമായിരുന്നു.
ഓട്ടോറിക്ഷയിൽ ചാടിക്കയറി തിരികെ ഉടുപ്പി ലോഡ്ജിലേക്കെത്തുമ്പോഴേക്കും പരവശരായിരുന്നു.

മടക്കയാത്രയിൽ ചന്ദ്രൻ അയാളോടൊന്നും സംസാരിച്ചില്ല. ജീവിതത്തിലാദ്യമായി ചന്ദ്രന്റെ വാക്കുകൾ അപ്രസക്തമായിരിക്കുന്നു.

നാട്ടിൽ ചന്ദ്രനറിയാത്തൊരു രഹസ്യം. അവർ നാട്ടിലെത്തുന്നതോടെ അങ്ങാടിപ്പാട്ടാവും.
ചന്ദ്രൻ മൌനത്തിലായിരുന്നു.ഭക്ഷണം പോലും കഴിച്ചില്ല.
അയാൾ ചന്ദ്രനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. .. 'അറിയാഞ്ഞിട്ടല്ലേ കറുപ്പന്റെ പെണ്ണല്ലെ ചതിച്ചത് എല്ലാം അവൾക്കറിയുമായിരിക്കും നമ്മൾ പോയ കാര്യവും എന്താണവിടെ ഉണ്ടായതെന്നും ആരുമറിയില്ല. വീട്ടു ജോലിക്ക് ഞാൻ കൊല്ലങ്കോട്ടു നിന്നും നോക്കിക്കൊള്ളാം '

ചന്ദ്രൻ ഒന്നിനും പ്രതികരിച്ചില്ല. ഉള്ളിലെ സംഘർഷം മുഖത്ത് പ്രകടമായിരുന്നു. ചന്ദ്രൻ കറുപ്പന്റെ പെണ്ണ് സുമിത്രയെ ഓർത്തെടുക്കുകയായിരുന്നു. കറന്നെടുത്ത പാൽ ആദ്യമെത്തുന്നത് കറുപ്പന്റെ വീട്ടിലേക്കാണ്. നാലുമണിക്ക് തന്നെ സുമിത്രയെഴുന്നേറ്റിട്ടുണ്ടാകും. ചന്ദ്രന്റെ ജീവിതത്തിലെ ആരുമറിയാത്തൊരു ഊഷ്മള രഹസ്യമായിരുന്നു സുമിത്ര.

പരുപരുത്ത കയ്യിൽ ചൂടാക്കിയ ധന്വന്തരം കുഴമ്പെടുത്ത് സുമിത്രയുടെ മാംസള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുന്നതിനിടയിൽ ചന്ദ്രന് സുമിത്ര ഒരു സിന്ധി പശുവാണെന്ന് തോന്നിയിരുന്നു. അകിട്ടിൽ വെള്ളം വീഴുമ്പോൾ ചുരത്തുന്ന അയാളുടെ സിന്ധി പശു.

സുമിത്രയുടെ ചതി ചന്ദ്രനെ ഏറെ അസ്വസ്ഥനാക്കി. നാട്ടിൽ സ്വകാര്യം ചന്ദ്രനെന്ന പേര് പരദൂഷണത്തിന്റേതല്ലായിരുന്നു. മറഞ്ഞിരിക്കുന്ന യഥാർത്ഥ്യങ്ങൾ സർവ്വ വ്യാപിയാക്കുന്നതിലായിരുന്നു ചന്ദ്രന്റെ പങ്ക്.
വീടിനടുത്ത് ബസ്സിറങ്ങിയപ്പോൾ ഉത്സാഹമില്ലാതെ മ്ലാന വദനനായി നിന്ന ചന്ദ്രനെ അയാൾ സമാധാനിപ്പിച്ചു. ' സാരമില്ലെടാ.. ചെന്ന് തല ചായ്ക്കാൻ നോക്ക് .. നാളത്തെ കറവ തെറ്റണ്ട '

പുലർച്ചെ കൊല്ലങ്കോട്ടേക്ക് പോകുന്നതിന് ബ്സ് സ്റ്റോപ്പിലേക്ക് തിരക്കിട്ട് നടക്കുന്നതിനിടയിൽ എതിരെ ഓടിപ്പോകുന്ന 'കരയണ ' അമിണിയെ അയാൾ കണ്ടു.

അമ്മിണി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടാടുമ്പോൾ അയാൾ അവ്യക്തമായി കേട്ടു' ' ചന്ദ്രേട്ടൻ നാടു വിട്ടേ. കൂടെ ആ അറുവാണിച്ചിണ്ടേ… കറുപ്പന്റെ പെണ്ണ് .. അയ്യോ.. എനിക്ക് വയ്യായേ '