2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സിഗററ്റ്

വർഷം തോറും മുറ തെറ്റിക്കാതെ നടന്നുവന്നിരുന്ന റിലാക്സേഷൻ ടൂറിലാണ് അനംഗദാസൻ. പതിവു ബഹളങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന ദിനങ്ങൾ. കുടുംബത്തോടൊപ്പമല്ലാത്ത അപൂർവ്വത കൂടിയുണ്ടായിരുന്നു ആ ദിവസങ്ങൾക്ക്.

അവർ അഞ്ചു പേരുണ്ടായിരുന്നു. ആരുടെ പക്കലും കാര്യമായ ലഗേജുകളില്ല. ശീതീകരിച്ച കാറിൽ തല ചായ്ച്ചിരുന്ന് എല്ലാവരും എന്തൊക്കെയോ ആലോചിച്ചിരിക്കുന്നു. കുറച്ചു സമയം കൊണ്ട് എല്ലാ കെട്ടുപാടുകളും പൊട്ടിച്ചെറിയാനുള്ള തയ്യാറെടുപ്പിലാവും.

പൊള്ളാച്ചിയെത്തുന്നതിനു മുൻപുള്ള ഹൈവേയിലെ നിരയായി തണൽ വിരിച്ച പുളിമരങ്ങൾക്കിടയിൽ വണ്ടി നിറുത്തുന്നതുവരെ തുടർന്ന മൌനം ഭഞ്ജിച്ചു അനംഗദാസൻ: തുടങ്ങാം അല്ലേ'....?

'ബക്കാർഡിയെന്ന സുന്ദരിയുടെ കഴുത്തു തടവിക്കൊണ്ട് ഷാജി തയ്യാറായി. ' വണ്ടി വിട് ഗ്ലാസ്സെടുത്തിട്ടില്ല' ' ജിതിരാജ് ഊർജ്ജസ്വലനായി.
അപ്പോഴാണ് ഗ്ലാസ് വാങ്ങുന്ന കാര്യം മറന്നെന്നോർത്തത്.

'പച്ചമുളകും ചെറുനാരങ്ങയും വാങ്ങണം' രാമനാണ്. പച്ചമുളക് ചീന്തി ഗ്ലാസിലിട്ടാലെ രാമന്റെ സ്റ്റൈലാവൂ

അടുത്തുള്ള കവലയിൽ വണ്ടി നിറുത്തി ആവശ്യമുള്ളതെല്ലാം വാങ്ങി വീണ്ടും യാത്ര തുടർന്നു.
രാമൻ വില കൂടിയ ഗ്ലാസുകൾ വാങ്ങിയിരുന്നു.
'കള്ള് കുടിക്കാൻ ഏതെങ്കിലും വെട്ടു ഗ്ലാസ് വാങ്ങിയാൽ പോരെ, അവനെപ്പോഴും എല്ലാം തികഞ്ഞത് വേണം, തിരിച്ച് പോരുമ്പോൾ കളയാനുള്ളതല്ലേ.. ' ചന്ദ്രന്റെ കമന്റ് .

' നീ മിണ്ടാതിരി.. നമ്മളുപയോഗിക്കുന്ന വസ്തുക്കൾക്ക് മിനിമം സ്റ്റാൻഡേർഡ് കീപ് ചെയ്യണ്ടെ' ' രാമനൊച്ചയിട്ടു.

ആലും മാവും പിണഞ്ഞ് ശിഖരങ്ങൾ നാലുപാടും പടർന്ന് നിറയെ നിഴലായി നിൽക്കുന്ന ആൽ മാവിനടുത്താണ് പിന്നീട് വണ്ടി നിറുത്തിയത്.

'നമ്മുടെ സാരഥിക്കറിയാം വണ്ടി എവിടെയാണ് നിറുത്തേണ്ടതെന്ന് ' തൂങ്ങികിടക്കുന്ന വേരുകളിൽ നോക്കി ചന്ദ്രൻ ഉരുവിട്ടു.


ആലും മാവും പ്രണയിച്ചൊന്നായി നിൽക്കുന്ന കാഴ്ചയിൽ അനംഗദാസൻ ബക്കാർഡിയുടെ അഗ്നിവേരുകൾ രുചിച്ചു തുടങ്ങി.

കനത്ത മൌനത്തിൽ തുടർന്നു പോന്ന പാനോത്സവം വിരസമായിരുന്നെങ്കിലും പ്രാകൃതമായ ഒരനുഷ്ഠാനത്തിലെന്ന പോലെ എല്ലാവരും തികഞ്ഞ ഗൌരവത്തിലായിരുന്നു. അവസാനം ആലിൻ വേരുകളിൽ പിടിച്ച് ഊഞ്ഞാലാടി ജിതിരാജ് ഉറക്കെ ഓരിയിടാൻ തുടങ്ങി.

കഴിഞ്ഞ ഒരു വർഷമായി എടുത്തണിഞ്ഞിരുന്ന സദാചാരത്തിന്റേയും മാന്യതയുടേയും മുഖം മൂടി അഴിച്ചു വെച്ചതിന്റെ അടയാളം മുഴക്കിയതാണ് ജിതിരാജ്..

പിന്നെയെല്ലാം തകൃതിയായി. രാമൻ തെറിപ്പാട്ട് തുടങ്ങി. കൂടെയെല്ലാവരും താളമിട്ടു. യാത്രക്ക് ശുഭാരംഭമായി.

ഇടക്കെപ്പോഴൊ മയക്കത്തിലേക്കാഴ്ന്നു പോയ അനംഗദാസൻ ആൽമാവിന്റെ വേരുകൾ ശരീരത്തിൽ ചുറ്റിവരിയുന്ന ഭീഷണമായ സ്വപ്നത്താൽ ഉണർത്തപ്പെട്ടു. വണ്ടി തഴച്ചു നിൽക്കുന്ന പലതരം പച്ചപ്പുകൾക്കിടയിലൂടെ ഹെയർപിൻ വളവുകൾ കയറിത്തുടങ്ങിയിരുന്നു.

പതിന്നാലാമത്തെ വളവിൽ വണ്ടികൾ നിറുത്തി ടൂറിസ്റ്റുകൾ പുറം കാഴ്ചകൾ കാണുന്നുണ്ട്. കനത്ത വേനലിൽ അകലെ കാണുന്ന വെള്ളിനാരു പോലെയുള്ള വെള്ളച്ചാട്ടം. താഴെ നിന്നും വന്നു കൊണ്ടിരുന്ന വാഹന വ്യൂഹങ്ങളുടെ കാഴ്ച ഉൾക്കിടിലമുണ്ടാക്കുന്നതായി. വളഞ്ഞു പുളഞ്ഞുള്ള വഴിയുടെ വശങ്ങൾ അഗാധ ഗർത്തങ്ങളായിരുന്നു.

ഒരു മല കഴിഞ്ഞ് പാലം കയറിയാൽ അടുത്ത മല തുടങ്ങുകയായി. ഹെയർ പിൻ വളവുകളിലൂടെ ദൂരങ്ങൾ താണ്ടി സമുദ്ര നിരപ്പിൽ നിന്നും മുവ്വായിരത്തഞ്ഞൂറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാല്പാറയിലെത്തിയപ്പോൾ തണുപ്പ് തുടങ്ങിയിരുന്നില്ല. തേയിലച്ചെടികളുടെ പച്ചപ്പിന്റെ സമൃദ്ധിയിൽ അലങ്കരിക്കപ്പെട്ടു കിടക്കുന്ന കുന്നുകൾ.

പമ്പിനടുത്ത് വിൻസന്റ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. പെരുമ്പാവൂർകാരനായ വിൻസന്റ് കുടുംബസമേതം വാല്പാറയിലാണ് താമസം. കാഴ്ചക്കാരായെത്തുന്ന മലയാളികൾക്ക് താമസവും ഭക്ഷണവുമൊരുക്കി സുഖമായി ജീവിക്കുന്നു. പത്തു സെന്റിൽ അടുക്കുകളായി നിർമ്മിച്ച ചെറിയ ഫ്ലാറ്റുകൾ. ടൈൽസിട്ട മുറികൾക്ക് ആവശ്യത്തിന് വലിപ്പവും വൃത്തിയുമുണ്ട്. വലിയ ഹാളിൽ മൂന്ന് ഡബിൾകോട്ടിട്ട് എല്ലാവർക്കും ഒരുമിച്ച് കിടക്കാനുള്ള സൌകര്യവുമൊരുക്കിയിട്ടുണ്ട്.

സന്ധ്യയോടെ താഴ് വാരങ്ങളിലെ തൊട്ടു തൊട്ടുള്ള തൊഴിലാളി വീടുകളിൽ വിളക്ക് തെളിഞ്ഞു കൊണ്ടിരുന്നു. തേയില തോട്ടങ്ങൾക്കിടക്ക് ഒറ്റപ്പെട്ടു നിൽക്കുന്ന മരങ്ങളിൽ ചേക്കേറിയ കിളികളുടെ രൂക്ഷതയാർന്ന കോലാഹലം പരിസരമാകെ ബഹളമയമാക്കി.

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ഏലക്കായ സുഗന്ധമുള്ള ചായയുമായി വിൻസന്റ് എത്തിയിരുന്നു.
'ഹായ് ഇത് മുതലാളിച്ചായയാണല്ലോ.. ' ഷാജിയാണ്.
ചാവക്കാട്ടെ പ്രമുഖ മുസ്ലിം തറവാടുകളിൽ ലഭിക്കുന്നതാണ് 'മുതലാളിച്ചായ '. പാല് തിളപ്പിച്ച് ഏലക്കായ ചതച്ചതും മേൽതരം പൊടിയുമിട്ട് ഉണ്ടാക്കിയെടുക്കുന്ന ചായ രുചിച്ചവരാരും മറക്കില്ലത്രെ!

ചാവക്കാട് തോട്ടാപ്പിൽ ഷാജിയുടെ വീട്ടിൽ ഒരിക്കൽ വിശ്രുത ചിത്രകാരൻ എം. എഫ്. ഹുസൈൻ വന്നിരുന്നു. മുതലാളിച്ചായ ഇഷ്ടത്തോടെ രണ്ട് കപ്പ് ആസ്വദിച്ച് അന്ന് കൈക്കുഞ്ഞായിരുന്ന ഷാജിയുമായുള്ള ഉമ്മയുടെ രേഖാ ചിത്രം വരച്ച് ഉപ്പയുടെ കയ്യിലേല്പിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. വീര്യം അകത്തു ചെല്ലുമ്പോൾ തികട്ടി വരുന്ന ഷാജിയുടെ കഥകളിലൊന്ന്.
'ഇന്ന് ചന്ത ദിവസമാണ്. നിങ്ങൾക്ക് വേണമെങ്കിൽ നഗരം ചുറ്റിയടിക്കാം. പൂവ് ചൂടിയ തമിഴ് യുവതികളെ കണ്ടാസ്വദിക്കാം.. വില കുറവിൽ ലഭിക്കുന്ന പച്ചക്കറികൾ വാങ്ങി വണ്ടിയുടെ ഡിക്കി നിറക്കാം..'

വിൻസന്റിന്റെ വാക് ധോരണി കേട്ട് അഞ്ചു പേരും പൊട്ടിച്ചിരിച്ചു.
'പൊന്നു സുഹൃത്തെ .. ഇതെല്ലാം വെണ്ടുവോളമുള്ളിടത്തുനിന്നുമാണ് ഞങ്ങൾ വരുന്നത്.. ആഘോഷിക്കാൻ വേണ്ടി മാത്രം വന്നതാണ്....'

ഭക്ഷണം എട്ടുമണിക്കെത്തിക്കാമെന്നേറ്റ് മെനുവുമായി വിൻസന്റ് പോയി.

ആഘോഷവേളയിലെപ്പോഴൊ രാമൻ കവിത ചൊല്ലി. ഷാജി ഉഷ്ണമകറ്റാൻ ദിഗംബരനായി. ഒരെണ്ണമടിച്ചപ്പോഴേക്കും ചന്ദ്രൻ വാൽ‌പ്പാറയിലെ തണുപ്പിലേക്ക്
ജനലിലൂടെ ഇളം മൂത്രമൊഴിച്ചു. ചപ്പാത്തിയെടുത്ത് തറയിലേക്കിട്ട് ബീഫ് റോസ്റ്റിൽ മുക്കി അനംഗദാസൻ വയറു നിറച്ചു. ഗ്രില്ലിൽ ഞന്നു കിടന്ന് ജിതിരാജ് സംതൃപ്തിയുടെ ഓരി മുഴക്കി. അഞ്ചാത്മാക്കളും അപ്പൂപ്പൻ താടിയായി പാറി നടന്നു.

വാല്പാറയിലെ തണുത്ത രണ്ടു രാത്രികൾ ഉന്മാദത്തിന്റേതായിരുന്നു.

മൂന്നാമത്തെ രാത്രി ഫ്രാങ്ക്ലിൻ ജോസഫിന്റെ വീട്ടിലേക്ക്. തേയിലചെടികൾ മാത്രമുള്ള നിമ്നോന്നതങ്ങളായ കുന്നിൻ ചെരുവുകളിലൂടെയുള്ള രസകരമായ യാത്ര. പച്ചമലയും കടന്ന് വിജനമായ പ്രദേശങ്ങൾ താണ്ടി വൈദ്യുതി വേലി കെട്ടി വേർതിരിച്ച കോമ്പൌണ്ടിലേക്ക് കാർ വേഗത കുറച്ച് കയറിത്തുടങ്ങി. ദൂരെ ഇടിഞ്ഞു വീഴാറായ പഴയൊരു തേയില ഫാക്ടറി കാണുന്നുണ്ടായിരുന്നു. ഏതോ സായ്പ് നടത്തിയ ഫാക്ടറിയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ വിട്ടു പോകുമ്പോൾ മറ്റാർക്കും കൈമാറാതെ പോവുകയായിരുന്നുവത്രെ അയാൾ..

തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ജോലിക്കാർ മറ്റ് കമ്പനികളിലേക്ക് കുടിയേറി. സായ്പിന്റെ നിത്യ സ്മാരകമായ കെട്ടിടം ഇപ്പോഴും
പൂർണ്ണമായും നിലം പൊത്തിയിട്ടില്ല.

ഒറ്റപ്പെട്ടു നിൽക്കുന്ന ഇരു നില ബംഗ്ലാവിലാണ് ഫ്രാങ്ക്ലിൻ ജോസഫ് താമസിക്കുന്നത്. വീടിനു പുറകുവശത്തെ ഇരുണ്ട തേക്കിൻ കാട്ടിൽ കാട്ടു പന്നികളുടെ മുരൾച്ച കേൾക്കാമായിരുന്നു. പച്ചമല ടീ എസ്റ്റേറ്റിലെ മേനേജരാണ് ഫ്രാങ്ക്ലിൻ ജോസഫ്.

വല്ലപ്പോഴും വന്നെത്തുന്ന സുഹൃത്തുക്കളുമായി ഏകാന്തതയോട് മല്ലിടുമ്പോൾ പഴയ കാല സ്മൃതികളുണർന്ന് തണുപ്പൊഴിഞ്ഞ ഓർമ്മയുടെ നെരിപ്പോടുകൾ ആളിക്കത്തുമായിരുന്നു.

കാട് കയറിയ സംഭാഷണങ്ങൾക്കിടയിൽ ആഷ്ട്രേയിൽ കുമിഞ്ഞ ചാരത്തിൽ കണ്ണുടക്കിയ ഷാജി സിഗററ്റ് ആവശ്യപ്പെട്ടു. കാലിയായ സിഗററ്റ് പാക്കറ്റുകൾ. ചിതറികിടക്കുന്ന കുറ്റികൾ. സുഹൃത്തുക്കൾക്കാവശ്യമായ സിഗററ്റ് കരുതിവെക്കാത്തതിൽ ഫ്രാങ്ക്ലിൻ ജോസഫിന് വിഷമമായി.

'വലി ഇനി നാളെയാവാമല്ലൊ.. ' അനംഗദാസൻ ഇടപെട്ടു.

'പറ്റില്ല.. സമയം പന്ത്രണ്ടായതേയുളു.. ഈ തണുത്ത വാല്പാറ രാത്രി തുടങ്ങിയിട്ടേയുള്ളു. '

'ഫ്രാങ്ക്ലിൻ അവിടെയിരുന്നോളു.. ഞങ്ങൾ വണ്ടിയുമായി പോയി ഇപ്പൊ വരാം ' രാത്രിയുടെ സുഗന്ധം ആസ്വദിക്കുകയുമാവാമല്ലോ.. ' ചന്ദ്രൻ ഉഷാറായി.
' നിങ്ങൾക്ക് വഴി തെറ്റിയാലോ.. '
' നിന്റെ പ്രേത ഭവനം നിലാവത്ത് തിളങ്ങുകയല്ലേ.. ' പിന്നെങ്ങനെ വഴി തെറ്റും. '
' ടാ.. വഴിയിൽ വല്ല പുലിയൊക്കെയുണ്ടാവും സൂക്ഷിച്ചോളണേ ' ഫ്രാങ്ക്ലിന് ആധിയൊഴിയുന്നില്ല.

ഷാജിയാണ് വണ്ടിയോടിക്കുന്നത്. സിഗററ്റ് വിൽക്കുന്ന കട കണ്ടെത്തണമെങ്കിൽ വാല്പാറ വരെ പോകേണ്ടി വരും. തേയില ചെടികളുടെ ഇരുണ്ട പച്ചപ്പിലൂടെയുള്ള മടക്ക യാത്ര രസകരമായിരുന്നു. പ്രധാന നിരത്തിലേക്ക് പ്രവേശിച്ചപ്പോഴേക്കും എതിർ ദിശയിൽ നിന്നും പോലീസ് ജീപ്പ് വരുന്നത് കണ്ടു.

'കൈ കാണിച്ചാൽ കുടുങ്ങുമല്ലോ ഷാജി.. വെള്ളമടിച്ച് വണ്ടിയോടിച്ചതിന് പെറ്റിയടക്കേണ്ടി വരും '. അനംഗദാസൻ ഷാജിയെ ഓർമ്മിപ്പിച്ചു.
'എന്നാൽ നമുക്കൊരു കാര്യംചെയ്യാം ഈ ചെറിയ റോഡിലൂടെ തിരിഞ്ഞു പോയി അപ്പുറത്തു കൂടെ മെയിൻ റോഡിലേക്ക് കയറാം.' ഷാജി സാമാന്യ ബോധം പ്രകടിപ്പിച്ചു.
വണ്ടി ചെറിയ റോഡിലൂടെ തിരിഞ്ഞ് പ്രധാന നിരത്തിലേക്കിറങ്ങി. ഗ്ലാസ് താഴ്ത്തിയിട്ടപ്പോൾ തേയില ചെടികളിൽ തളിച്ച കീടനാശിനിയുടെ മനം മടുപ്പിക്കുന്ന ഗന്ധം മൂക്കിലേക്കടിച്ചു കയറി.
വീണ്ടും അകലെനിന്നൊരു ജീപ്പ് പ്രത്യക്ഷപ്പെട്ടു.
'.. അവര് പിന്നെയും.. ' ഷാജി ശബ്ദമുയർത്തി.
'ഒന്നു പോടാ.. പോലീസ് കൈ കാണിച്ചാൽ നിർത്താണ്ട് പോകാം ഗുണ്ടകളാണെന്ന് കരുതി അവർ പുറകെ വരില്ല.. അതാ ഇവിടത്തെ
സ്റ്റൈൽ..' ഫ്രാങ്ക്ലിൻ പറഞ്ഞത് നീ കേട്ടതല്ലേ. '. ചന്ദ്രൻ പറഞ്ഞു.

'നിനക്കൊറപ്പുണ്ടെങ്കിൽ അങ്ങന്യായിക്കോട്ടെ.. അതും ഒരു രസല്ലേ.. അങ്ങട് കത്തിച്ച് വിട്ടോടാ..' ജിതിരാജ് പ്രകോപിതനായി.

അടുത്തു വന്ന ജീപ്പിൽ നിന്നും പോലീസുകാരൻ വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു. തയ്യാറായിരുന്ന ഷാജി ആക്സിലേറ്ററിൽ കാലമർത്തി. മോശം റോഡിലൂടെ വാഹനം വേഗത കൂട്ടിയോടി.
കൂടുതൽ ഉത്സാഹത്തോടെ എല്ലാവരും കാഴ്ചകളിലേക്ക് കണ്ണയച്ചു. നിലാവിൽ ഇലകളിൽ തിളങ്ങുന്ന മഞ്ഞുകണങ്ങൾക്കു മുകളിലൂടെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഉയർച്ച താഴ്ചകളിലേക്ക് ഉരുണ്ടു പോകുവാൻ അനംഗദാസന് അദ മ്യമായ ആഗ്രഹം തോന്നി.
അകലെ നിന്നും അടുത്തടുത്ത് വരുന്ന സയറൺ ആദ്യം ശ്രവിച്ചത് ഷാജിയായിരുന്നു. '.. പോലീസ് പുറകെ വരുന്നുണ്ട് '
'കത്തിച്ച് വിട്.. ഏതെങ്കിലും ചെറിയ വഴിയിലേക്ക് കയറി രക്ഷപ്പെടാം '

കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ വണ്ടി ചീറിപ്പാഞ്ഞു. പോലീസ് ഒപ്പമെത്താറായി. ഒരു ഹെയർപിൻ വളവ് വേഗതയിൽ തിരിച്ചെടുത്തപ്പോൾ കാർ മറിഞ്ഞെന്നു കരുതി അനംഗദാസൻ കണ്ണുകൾ ഇറുക്കിയടച്ചു.
'മതി നിറുത്ത്.. അല്ലെങ്കിൽ നമ്മുടെ യാത്ര മരണത്തിലേക്കാവും.. ' ജിതിരാജിന് വിവേകമുദിച്ചിരിക്കുന്നു.
കുടിച്ചിരിക്കുന്ന മദ്യത്തിന്റെ കെട്ട് വിട്ട് എല്ലാവരും ജാഗരൂകരായി.


ഒപ്പം വന്നെത്തിയ പോലീസ് വാഹനം നിറുത്തിയപ്പോൾ ഉയർന്ന ശബ്ദം കാറിലുള്ളവരെ വിറപ്പിക്കാൻ പര്യാപ്തമായിരുന്നു. അസാധാരണ ശബ്ദമുയർന്നപ്പോൾ മൌനത്തിലാണ്ട പരിസര പ്രദേശങ്ങളിൽ നിന്നും നയ്ക്കളുടെ കുര ഉയർന്നു.

ഷാ‍ജിയെ ഡ്രൈവിംഗ് സീറ്റിൽ നിന്നും വലിച്ചു താഴേക്കിട്ട് കനമുള്ള റൂൾ വടി കൊണ്ട് ഓങ്ങിയടിച്ചപ്പോൾ ഉയർന്ന ആക്രന്ദനം ഭീതിദമായി.
മുൻ സീറ്റിൽ നിന്നും ജിതിരാജിനെ ചവിട്ടിക്കൂട്ടി എറിയുന്ന കാ‍ഴ്ച ചന്ദ്രന്റെ ബർമുഡയിലെ നനവിന്റെ കിനിവായി.
കാറിന്റെ പുറകിലെ വാതിൽ തുറക്കാനുള്ള പോലീസുകാരുടെ ശ്രമം വിഫലമാക്കിക്കൊണ്ട് അനംഗദാസൻ ലോക്കിലമർത്തിപ്പിടിച്ചു. രണ്ടു പോലീസുകാർ പണിപ്പെട്ട് ഇരു വശത്തിലിരിക്കുന്നവരെ ഇളക്കിയെടുത്തപ്പോൾ ലഭിച്ച സാവകാശത്തിലൂടെ അനംഗദാസൻ ഡോർ തുറന്ന് തേയിലച്ചെടികൾക്കിടയിലൂടെ കുന്നിൻ പുറത്തേക്കോടി. അസംഖ്യം കാലടികൾ പിന്തുടരുന്നുണ്ടായിരുന്നു.

അരമണിക്കൂറോളം അയാൾ തേയിലച്ചെടികൾക്കിടയിൽ മറഞ്ഞിരുന്നു. ജീപ്പും കാറും അകന്നു പോകുന്ന ശബ്ദം കേട്ട് പരിസര വീക്ഷണത്തിന് മുതിർന്നു.

ചുറ്റിലും ഇരുണ്ട നിഴൽ വിടർത്തി തേയില ച്ചെടികൾ. നിമിഷങ്ങൾക്കകം പരന്നൊഴുകിയിറങ്ങിയ കോടയിൽ അയാൾക്ക് കാഴ്ച മറഞ്ഞുപോയി. തണുപ്പിന്റെ സൂചിമുനകൾ ഓട്ടത്തിനിടയിൽ ചെരുപ്പ് നഷ്ടപ്പെട്ട പാദങ്ങളെ മരവിപ്പിച്ചു.

പിന്നീടയാൾ ഓടുകയായിരുന്നു. ശരീരം ചൂടാക്കാൻ വേറെ മാർഗ്ഗമില്ല. വഴിമുട്ടുന്ന ചെടികൾക്കിടയിൽ വഴിയറിയാതെയുള്ള ഓട്ടം തണുപ്പിനെയകറ്റാൻ ഉപകരിച്ചു.

നിലാവിൽ പെയ്തിറങ്ങിയ മേഘങ്ങൾ പോലെ മഞ്ഞിൽ പൊതിഞ്ഞ തേയിലകൾ തിളങ്ങി. കുറച്ചു നേരത്തെ ശ്രമഫലമായി അനംഗദാസൻ നിരത്തിലേക്കെത്തിച്ചേർന്നു. ദിശയറിയാതെ എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ പിന്തുടരുന്ന തിളങ്ങുന്ന കണ്ണുകളുടെ കാഴ്ചയിൽ ഉൾക്കുളിരോടെ അയാളറിഞ്ഞു. കാട്ടു നായ്ക്കളിൽനിന്നും രക്ഷാമാർഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നു.ഇതിലും ഭേദം പോലീസായിരുന്നുവെന്ന ചിന്ത അശുഭ ലക്ഷണമായി മനസ്സിലുയർന്നു.

റോഡരികിൽ കൂട്ടിയിരുന്ന മെറ്റൽകൂനയിൽ വീഴാൻ തുടങ്ങിയെങ്കിലും ചെറിയ മെയ് വഴക്കത്തോടെ അതിൽ നിന്നും രക്ഷപ്പെട്ടു. തീർച്ചയായും അവസാനത്തെ വീഴ്ചയാകുമായിരുന്നു. കാട്ടു നായ്ക്കൾ കടിച്ചു കീറിയ എല്ലിൻ കഷണങ്ങൾ തോട്ടം തൊഴിലാളികൾ കണ്ടെത്തുമായിരുന്നു.

കുനിഞ്ഞെടുത്ത മെറ്റൽ കഷണങ്ങൾ തിരിഞ്ഞുനിന്ന് അതിശക്തിയോടെ അയാൾ എറിയാൻ തുടങ്ങി. നിറുത്താതെ തുടർന്ന കല്ലേറിനൊടുവിൽ അയാൾ തളർന്നു പോയി. ഭാഗ്യം തുണച്ചിരിക്കുന്നു അവ അപ്രത്യക്ഷമായി.

വിജനമായ പ്രദേശങ്ങൾ. എന്തെങ്കിലും സംഭവിച്ചാൽ ആരുമറിയില്ല. പാമ്പിന്റെ കടിയായൊ , കാട്ടു മൃഗത്തിന്റെ ആക്രമണമായൊ പുറകിൽ മരണമുണ്ട്. മരണ ഭയം തളർത്തിയ കാൽ വെപ്പുകൾക്ക് ഇടർച്ചയുണ്ടായിരുന്നു.

അകലെ നിന്നും ഒരു വാഹനത്തിന്റെ ഹെഡ് ലൈറ്റ് കണ്ട് അനംഗദാസൻ പ്രതീക്ഷയോടെ കൈകാണിച്ചു. വേഗത കുറക്കാതെ കടന്നു പോയ ടെമ്പൊ വാനിൽ ഡ്രൈവർ ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. അനംഗദാസൻ അയാളുടെ ദൃഷ്ടിപഥത്തിലില്ലായിരുന്നു. അവസാന യാമങ്ങളിൽ അണ്ണാമല മല നിരകളിൽ നിന്നുമിറങ്ങിവരുന്ന പ്രേതാത്മാക്കളിൽ ഡ്രൈവർക്കൊട്ടും താല്പര്യമില്ലായിരുന്നു.

തേയില തോട്ടങ്ങൾ അവസാനിക്കുന്നയിടത്തു നിന്നും നിരത്ത് രണ്ടായി തിരിഞ്ഞു. എവിടേക്കാണെന്ന് നിശ്ചയമില്ലാതെ നിൽക്കുമ്പോൾ പോത്തിൻ കൂട്ടങ്ങളെ നയിച്ചു കൊണ്ട് ഒരാൾ ഇടതു വശത്തേക്ക് തിരിഞ്ഞു പോകുന്നത് കാണപ്പെട്ടു.

അയാളുടെ പൂറകിൽ ചന്തയിലേക്കെത്താമെന്ന പ്രതീക്ഷയോടെ നടക്കാൻ തുടങ്ങി. അപരിചിതനെ സംശയത്തോടെ നോക്കി വലിയ വടി ചുഴറ്റി അയാൾ അനംഗദാസനെ ഭയപ്പെടുത്തി.

ഭീഷണമായ അംഗ ചലനങ്ങൾ ശ്രദ്ധിക്കാതെ അനംഗദാസൻ പിന്തുടർന്നു കൊണ്ടിരുന്നു. മനുഷ്യനെ കണ്ട ആശ്വാസത്താൽ ഭയത്തിന്റെ നീരാളിപ്പിടിയിൽ നിന്നും അയാൾ കുറേശ്ശെ മോചിതനായി.

ഒരു സിഗററ്റ് വരുത്തിവെച്ച വിനയെക്കുറിച്ചോർക്കാതിരിക്കാൻശ്രമിച്ചു. തണുത്ത് മരവിച്ച ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സിഗററ്റിന് കഴിയുമായിരുന്നുവെങ്കിലും അയാളതാഗ്രഹിച്ചില്ല.

ചുടു ചായക്കായി വരണ്ട തൊണ്ട. ഭ്രമകല്പനകളാൽ പകച്ച മനസ്സ്. സുഹൃത്തുക്കൾക്കെന്ത് സംഭവിച്ചുവെന്ന ആധി. തെറ്റായ തീരുമാനങ്ങൾ അനുഭവങ്ങളാകുമെന്ന തിരിച്ചറിവ്. ജീവിതത്തിന്റെ കാണാചുഴികളിൽ അകപ്പെട്ട അനംഗ ദാസൻ കൊടും തണുപ്പിലും വിയർത്തൊഴുകി.

പോലീസ് കൈ കാണിച്ചപ്പോൾ ഷാജിക്ക് നിറുത്താമായിരുന്നു. സിഗററ്റ് ആവശ്യപ്പെടാതിരിക്കാമായിരുന്നു. ഫ്രാങ്ക്ലിൻ ജോസഫിന് കൂടെ വരാമായിരുന്നു. അപ്രകാരമായിരുന്നെങ്കിൽ ഇത്തരമൊരവസ്ഥ സംജാതമാകില്ല.

പുലർന്നിട്ടും സുഹൃത്തുക്കൾ തിരിച്ചു വന്നില്ലെന്ന അറിവോടെ ഉണർന്ന ഫ്രാങ്ക്ലിൻ ജോസഫ് പരിഭ്രാന്തിയിലായി.

യഥാർത്ഥത്തിൽ അയാൾ അവരെ കാത്തിരിക്കുകയായിരുന്നു. ഉറങ്ങിപ്പോയതെപ്പോഴാണെന്ന് ഓർക്കാൻ സാധിക്കുന്നില്ല.

ടൌണിലൂടെയും തേയിലതോട്ടങ്ങൾക്കിടയിലൂടെയും പരിചയ സമ്പന്നനായ അയാൾ വണ്ടിയോടിച്ചു കൊണ്ടിരുന്നു. സുഹൃത്തുക്കൾ സ്ഞ്ചരിച്ചിരുന്ന കാർ പോലും കണ്ടെത്താനാകാതെ വിഷമ വൃത്തത്തിലായി.

അവസാനം നല്ല മുടി പൂഞ്ചോലയിലെ സൂയിസൈഡ് പോയന്റിലേക്ക് ജീപ്പോടിച്ച് കയറ്റി. സുഹൃത്തുക്കൾക്കെന്തൊ ആപത്ത് പിണഞ്ഞിരിക്കുന്നുവെന്ന തോന്നലിൽ അയാൾ അതീവ ദുഖിതനായി.

താഴെ കാണുന്ന അഗാധ ഗർത്തത്തിലേക്ക് കോടമഞ്ഞ് തെന്നി നീങ്ങിക്കൊണ്ടിരുന്നു. മധുരിക്കുന്നൊരു വെണ്മാടമായി ജീവത്യാഗം ചെയ്യാൻ വരുന്ന ശുദ്ധാത്മാക്കളെ കാത്തിരിക്കുന്നയിടം.

സഞ്ചാരികൾക്ക് മഴരക്ഷക്കായി നിർമ്മിച്ച ഷെഡ്ഡിൽ ആരോ കിടക്കുന്നുണ്ടായിരുന്നു. നടന്നു തളർന്നു വഴിമുട്ടിയ അനംഗദാസനായിരുന്നു.

വാല്പാറ സ്റ്റേഷനിൽ നിന്നും പതിവ് പെട്രോളിംഗിനിറങ്ങിയത് ഡി വൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു. എസ് ഐ നേതൃത്വം നൽകുമ്പോൾ നിറുത്താത്ത വണ്ടികൾ കണ്ടാൽ കണ്ണടക്കുകയാണ് പതിവ്.

ഓടി രക്ഷപ്പെട്ട പെണ്ണിനെ സ്റ്റേഷനിലെത്തിച്ചാൽ നാലു പേരെയും വിട്ടയക്കാൻ എസ് ഐ തയ്യാറായിരുന്നു. രക്ഷപ്പെട്ടയാൾ അനംഗദാസനാണെന്നറിയിച്ചിട്ടും
വിശ്വസിക്കാൻ തയ്യാറായില്ല. അവസാനം വില പേശിയുറപ്പിച്ച് സംഖ്യ നൽകി ഫ്രാങ്ക്ലിൻ ജോസഫ് സുഹൃത്തുക്കളെയും കൊണ്ടിറങ്ങി.

മടക്കയാത്ര മൌനത്തിലായിരുന്നു. ലാത്തിയടിയേറ്റ് തിണർത്ത പാടുകൾ കരുവാളിച്ച് കിടന്നിരുന്നു. അനംഗദാസൻ രക്ഷപ്പെട്ടത് നന്നായി, അല്ലെങ്കിൽ തെളിയാത്ത കേസുകൾ കെട്ടിവെച്ച് ജയിലിലാകുമായിരുന്നുവെന്ന് സുഹൃത്തുക്കൾ സമാധാനിപ്പിച്ചുവെങ്കിലും താൻ സ്വാർത്ഥതയുടെ പ്രതീകമായല്ലോയെന്നോർത്ത് അനംഗദാസന് കുറ്റ ബോധം തോന്നി. നാട്ടിലെ വ്യത്യസ്ത പദവികളുടെ വേഷങ്ങൾ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

2 അഭിപ്രായങ്ങൾ:

  1. വക്കീലിനും വക്കീല്‍ കഥക്കും ആശംസകള്‍.കഥകള്‍ വളരെ നന്നാകുന്നു. വീണ ട്രാക്കിലൂടെ മുന്നോട്ടു ഓടിക്കോളൂ !

    മറുപടിഇല്ലാതാക്കൂ