2011, മാർച്ച് 3, വ്യാഴാഴ്‌ച

മന്ദാകിനി

വാരി വലിച്ചിട്ടിരിക്കുന്ന പുസ്തകങ്ങൾക്കിടയിൽ നിന്നുമെഴുന്നേറ്റ് വരുന്ന അയാൾ ഏതോ സഞ്ചാര സാഹിത്യത്തിൽ നിന്നും പുറത്തു ചാടിയ യാത്രക്കാരനാണെന്ന് തോന്നി. വേഷത്തിലോ ഭാവത്തിലോ മന:സാന്നിദ്ധ്യം തീരെയില്ലാത്തതുപോലെ.

ഹാളിൽ കൂടിയിരിക്കുന്ന എല്ലാവരും അയാളെ സഹതാപത്തോടെ വീക്ഷിക്കുന്നുണ്ട്. ഭാര്യയുടെ ചേതനയറ്റ ശരീരത്തിനരികിൽ മകൾ കണ്ണീർ പൊഴിച്ചു കൊണ്ടിരിക്കുന്നു.

ഇടക്കയാൾ വായനാമുറിയിൽ നിന്നും പുറത്തേക്ക് വന്നെത്തി നോക്കി വീണ്ടും അങ്ങോട്ട് പോകും. വർഷങ്ങളായി ആ വലിയ വീട്ടിൽ അയാൾ കൂടുതൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് വായനാമുറിയാണ്. ടെലിവിഷന്റെ മടുപ്പിക്കുന്ന പരമ്പരകളിൽ നിന്നും ഭാര്യയുടെ തേഞ്ഞ കുശുമ്പുകളിൽ നിന്നും രക്ഷ നേടാൻ വേണ്ടി അഭയം പ്രാപിക്കുന്ന രക്ഷാ സങ്കേതമാണ് വായനാമുറി.

ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ ഉണ്ടായപ്പോഴെല്ലാം അയാൾ ഏറ്റവും കൂടുതൽ തങ്ങിയത് വായനാമുറിയിലാണ്. ഇപ്പോൾ ഭാര്യയുടെ മരണത്തെ അഭിമുഖീകരിക്കാനുള്ള കരുത്ത് നേടിയതും അവിടെനിന്നു തന്നെ.

ഒരാൾ മരണ സമയത്ത് കഴിഞ്ഞ കാലം മുഴുവനായും ഒർത്തെടുക്കുമെന്ന് കേട്ടിട്ടുണ്ട് അപ്രകാ‍രമെന്നോണം അയാളിപ്പോൾ സ്മരണയുടെ കയങ്ങളിൽ നീന്തിത്തുടിക്കുകയാണ്. എവിടെ നിന്നായിരുന്നു തുടക്കം.. പഠന കാലത്തെ ഒഴിവുകാലം തന്നെയായിരുന്നു..
എല്ലാവരും ഓണം വെക്കേഷന് നാട്ടിലേക്ക് പോയപ്പോൾ അയാൾ ഹോസ്റ്റലിൽനിന്നും സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. പരസ്പരം സംസാരിക്കാതെ ഒരേ കൂരക്ക് കീഴിൽ മാതൃകാ ദമ്പതികളായി കഴിയുന്ന മാതാപിതാക്കളെ കാണാൻ താല്പര്യമില്ലായിരുന്നു. അകലങ്ങളിൽ കഴിയുന്നവരെ അടുത്തു കാണുന്ന ജാലവിദ്യ ദാമ്പത്യത്തിൽ മാത്രമായിരിക്കും കാണപ്പെടുക.

ദരിദ്രർ തിങ്ങിപാർക്കുന്ന നാല് സെന്റ് കോളനിക്കടുത്തായിരുന്നു ജയന്റെ വീട്. അദ്ധ്യാപകരായ അച്ഛനും അമ്മയും ജയനുമടങ്ങിയ കുടുംബം. വീട്ടിൽ സ്നേഹ ശീതളിമയുണ്ടായിരുന്നു. ജയന്റെ ബന്ധുക്കളും കൂട്ടുകാരുമൊക്കെയായി ഒഴിവുകാലം പോയതറിഞ്ഞില്ല. തിരിച്ചു പോരുമ്പോൾ പ്രണയ നൊമ്പരമായൊരു പെൺകുട്ടി ഉള്ളിൽ ചേക്കേറിയിരുന്നു.

കാരണമായത് ജയനും സുഹൃത്തുക്കളുമൊപ്പിച്ചൊരു കുസൃതി.

നാല് സെന്റ് കോളനിയിലേക്കുള്ള ഇടവഴി ജയന്റെ വീടിന്റെ തെക്കു ഭാഗത്തു കൂടെയാണ്. സന്ധ്യ കഴിഞ്ഞാൽ കോളനിവാസികൾ വയറു നിറയെ കള്ളും പേറി ഇടവഴിയിലൂടെ പാട്ടും മേളവുമൊക്കെയായി പോകുന്നത് കാണാം. ഇടവഴിയുടെ പടിഞ്ഞാറു ഭാഗത്തെ താമസക്കാരനായ വാസു വേച്ചു വേച്ചു നടന്നു പോകുന്നത് കാണാറുണ്ട്. വാസുവിന് മൂന്ന് പെൺ മക്കളാണ്.
പതിവു പോലെ ആനമയക്കിയും കുഴിമിന്നിയുമടിച്ച് വാസു വീടിന്റെ ചവിട്ടു പടികൾ കയറുകയാണ്. കൂട്ടുകാരിലൊരാൾ കല്ലിൽ പൊതിഞ്ഞൊരു കടലാസ് വാസുവിന്റെ ഉമ്മറം ലക്ഷ്യമാക്കി വലിച്ചെറിഞ്ഞു. കൃത്യം കാൽക്കൽ തന്നെ ചെന്നു വീണ കടലാസു കഷണം കുനിഞ്ഞെടുത്ത് വാസു കയ്യിൽ നിവൃത്തി പിടിച്ചു.: എടാ.. ആരാ.. ഇതെറിഞ്ഞത്. ചോണ്യൊള്ളോര് വരിനെടാ..
എല്ലാവരും ഒളിച്ച് കഴിഞ്ഞിരുന്നു കടലാസിലെ അക്ഷരങ്ങൾ നോക്കി വാസു ഉറക്കെ പ്രഖ്യാപിച്ചു: എടീ മന്ദാകിനീ… ഇതു നിനക്കുള്ള പ്രേമലേഖനമല്ലേടീ.. കഴുവേറീടെ മോളെ.. ഞാൻ ഇപ്പൊ ശെര്യാക്കിത്തരാം.. വാസു കൊടുങ്കാറ്റു പോലെ അകത്തേക്കോടുന്നു.
അകത്ത് മന്ദാകിനിയുടെ അനിയത്തിമാരുടെ നിലവിളികൾ: അയ്യോ ..വേണ്ടച്ഛാ.. ചേച്ചിക്കൊന്നുമറിയില്ല. ..
സുഹൃത്തുക്കൾ ആർത്തു ചിരിക്കുകയാണ്. " കഴിഞ്ഞിട്ടില്ലെടാ. കുറച്ച് സമയം കൂടി വെയ്റ്റ് ചെയ്യ്.. ക്ലൈമാക്സ് കാണാൻ പോകുന്നേയുള്ളു.." ജയൻ വിളിച്ചു പറഞ്ഞു.
വാസു വീര പരിവേഷത്തോടെ ഷർട്ടഴിച്ചിട്ട് കൈകൾ മൂരി നിവർത്തി ഇല്ലാത്ത മസിൽ പെരുപ്പിച്ച് കാട്ടി ഉമ്മറത്ത് നിൽക്കുകയാണ്.
അല്പം കഴിഞ്ഞപ്പോൾ വാസുവിന്റെ ഭാര്യ മീനാക്ഷി ഇടവഴിയിലേക്ക് തിരിഞ്ഞ് വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. കൈനോട്ടക്കാരിയായ മീനാക്ഷി തത്തക്കൂട് ചരടിൽ കെട്ടി വലിച്ചാണ് കൊണ്ടു പോകുന്നത്. അവളുടെ നടത്തം കണ്ടപ്പോഴെ അല്പം അടിച്ചിട്ടുണ്ടോന്ന് സംശയം.

മീനാക്ഷി വാസുവിനെ നോക്കി നീട്ടിയൊന്ന് മുറുക്കി തുപ്പി അകത്തേക്ക് കയറിപ്പോയി. തത്തക്കൂട് അനാഥമായി മുറ്റത്ത് കിടക്കുന്നുണ്ട്. അപ്പുറത്തുനിന്നും ഓടിയെത്തിയ പൂച്ച തത്തയെ പിടിക്കാൻ കൈ കൂട്ടിലേക്ക് കടത്താൻ ശ്രമിക്കുന്നുണ്ട്.

തത്തയുടെ ചിറകടിയും കരച്ചിലും കേട്ട് ഓടിയെത്തിയ മന്ദാകിനിയുടെ ഇളയ അനിയത്തി കൂട് അകത്തേക്ക് കൊണ്ട് പോകുന്നതിനിടയിൽ അച്ഛനോട് വിളിച്ച് പറഞ്ഞു.. " അച്ഛാ അമ്മ വിളിക്ക്ണ്ണ്ട്'
വാസു മീശയൊക്കെ പിരിച്ച് അകത്തേക്ക് കയറി.
“സിനിമാപാട്ടെഴുത്യാ.. പ്രെമലേഖനാവോ.." മനുഷ്യാ.. നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ ആവശ്യല്ലാതെ ന്റെ കുട്ട്യോളെ അടിക്കരുതെന്ന്.. സ്കൂളീ.. പോകാത്തേന്റെ കൊഴപ്പാ.. ഇനി ഇതാവർത്തിക്കോ " അകത്തുനിന്ന് വാസുവിന്റെ ഞരക്കവും മൂളലും കേൽക്കുന്നുണ്ട് . ആരെങ്കിലും ചത്തു പോകുമോയെന്ന് ഭയന്നു.

കുറച്ച് കഴിഞ്ഞപ്പോൾ വാസു കട്ടിളപ്പടിയിന്മേൽ പിടിച്ച് അവശതയോടെ പുറത്തേക്ക് വന്നു. ആസ്ത്മാ രോഗി വലിക്കുന്നതു പോലെ ശക്തിയായി വലിക്കുന്നുണ്ടായിരുന്നു. മീനാക്ഷി കൈമുട്ടു മടക്കിയിടിക്കുന്നതിൽ മിടുക്കിയാണത്രെ.

സിനിമാ പാട്ടെഴുതി കല്ല് ചുരുട്ടിയെറിഞ്ഞ് പ്രേമലേഖനമാക്കുന്ന വിദ്യ കൂട്ടുകാർ കാണിച്ചു തന്നു. ഒപ്പം മന്ദാകിനിയെന്ന സൌന്ദര്യം തികഞ്ഞൊരു യുവതിയുടെ ഗതികേടും കണ്ടറിഞ്ഞു.

രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോഴും വാസുവിന്റെ വീട്ടിൽ നിന്നും മീനാക്ഷിയുടെ ശബ്ദ കോലാഹലങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. മന്ദാകിനി കൈനോട്ടത്തിനു സഹായിയായി കൂടെ ചെല്ലാത്തതിനുള്ള ശകാരമായിരുന്നു.

ഒഴിവുകാലമാഘോഷിച്ച് തിരിച്ച് ബാംഗ്ലൂരിലേക്ക് ഞങ്ങൾ കയറിയ ബസ്സിൽ അവിചാരിതമായിട്ടല്ലാതെ മന്ദാകിനിയുമുണ്ടായിരുന്നു. അലക്ഷ്യമായി മുടി പിന്നിലേക്ക് വിടർത്തിയിട്ട് കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി കയറിയ അവൾ എങ്ങോട്ടാണെന്നറിയാതെ ഞങ്ങൾ പകച്ചിരുന്നു.

വടിവൊത്ത ശരീരഘടനയും മെയ്ക്കപ്പിലൊളിയാത്ത രൂപ ഭാവങ്ങളും അയാളെ അവളിലേക്കടുപ്പിച്ച ഘടകങ്ങളായിരുന്നു. മൂന്നു പേർക്കിരിക്കാവുന്ന അവളിരുന്ന സീറ്റിൽ നിന്നും രണ്ടു സ്ത്രീകൾ ഇറങ്ങിയപ്പോൾ അയാളും ജയനും പെട്ടെന്ന് അവിടേക്ക് കയറിയിരുന്നു. അവളെ നോട്ടമിട്ട ഡ്രൈവറുടെ എതിർവശത്തിരുന്ന കൊമ്പൻ മീശക്കാരന് അതൊട്ടും ഇഷ്ടമായില്ല അവരെ നോക്കി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എവിടേക്കാണെന്ന് മന്ദാകിനിക്ക് നിശ്ചയമുണ്ടായിരുന്നു. അമ്മയുടെ നിർബന്ധങ്ങൾക്ക് വഴങ്ങിയില്ലെങ്കിലും ജീവിതം വൃത്തികേടുകൾക്കിടയിലാവും
ബാംഗ്ലൂരിലേക്ക് അവർ പോകുന്ന ദിവസം തിരക്കിവെച്ചിരുന്ന അവൾക്ക് മറ്റൊരു സാധ്യതയില്ലായിരുന്നു. തൽക്കാലം നിന്നു തിരിയാനൊരു ജോലി അവർ മുഖേന ലഭിക്കുമെന്നവൾ വിശ്വസിച്ചിരുന്നു.

ജയന്റെ കണ്ണിൽ ആഗ്രഹ പൂർത്തീകരണത്തിന്റെ ചാരിതാർത്ഥ്യമായിരുന്നു. അവളുടെ സ്ത്രീത്വത്തിന്റെ മുഴപ്പും തുടുപ്പും ആവോളമാസ്വദിച്ച് പെഴയാവാൻ ഇറങ്ങിത്തിരിച്ച അവളെ പെഴക്കാൻ വിടുക.

അയാൾക്കവൾ ലഹരിയായി. ജീവിത സഖിയായി. അവളുടെ കണ്ണുകളിൽ കാമത്തിനു പകരം സ്നേഹമാണെന്നറിഞ്ഞു. കിട്ടാത്ത, കൊടുക്കാത്ത സ്നേഹത്തിന്റെ പകൽ പൂരം. തിളക്കങ്ങളിലും പൊലിമയിലും അതിനെ വെല്ലാൻ മറ്റൊന്നില്ലായിരുന്നു.

സുഹൃത്തിനു വേണ്ടി കാമത്തെയൊഴിവാക്കി സ്നേഹത്തെ പുണരാൻ നിർബന്ധിതനായ ജയനെ ദേവദാസി തെരുവുകളിലൂടെ നാല് ഞായറാഴ്ചകളിൽ തേരോട്ടം നടത്തി ശമനതാളത്തിലെത്തിച്ചു.

മലയാളി വിദ്യാർത്ഥിനികളുടെ പാചകക്കാരിയായി ചെറിയ വരുമാനമുണ്ടാക്കി മന്ദാകിനി പിടിച്ചു നിന്നു. പിന്നീടങ്ങോട്ടുള്ള കോഴ്സ് കഴിയുന്നതുവരെയുള്ള ഒഴിവു കാലങ്ങൾ അയാളുടേതായിരുന്നു. മന്ദാകിനിയുടെ പ്രണയ സദ്യയുണ്ട് അയാൾ ഉന്മത്തനായി. ജോലിയിൽ പ്രവേശിച്ചയുടനെ കല്ല്യാണവുമായി.

സംരക്ഷിതയായാൽ എന്നെന്നും സ്നേഹിക്കുമെന്നും വീട്ടിലെ ദാമ്പത്യ നാടകം ഒരിക്കലും ആവർത്തിക്കില്ലെന്നും തണലായ് അവൾ എന്നും കൂടെയുണ്ടാകുമെന്നും ആശിച്ചു.

ജീവിതം ഒഴുകുകയായിരുന്നു. നിശ്ചലമായ കാലത്തിനു മുന്നിലൂടെ പകപ്പില്ലാതെ ഒഴുകിയ ജീവിതം അവളെ മാറ്റി മറിക്കുകയായിരുന്നു.
സാമ്പത്തികാഭ്യുന്നതിയിൽ അവൾ പിറന്ന വീട് മറന്നു. വാസുവിനേയും മീനാക്ഷിയേയും സഹോദരികളേയും മറന്നു. അതോടൊപ്പം അവളിലെ നന്മയുടെ അംശങ്ങളും ഇല്ലാതായി.

മന്ദാകിനിയുടെ മാനം വിറ്റായാലും അവളുടെ വീട്ടുകാർ ജീവിക്കുമായിരുന്നുവെന്ന ബോധമുള്ളതുകൊണ്ട് അയാളവരെ മറന്നില്ല. . നിശ്ചിത മാസ വരുമാനം നൽകി പ്രായശ്ചിത്തം ചെയ്തു. അയാൾ വീട്ടുകാരെ സഹായിക്കുന്നതു പോലും അവൾക്ക് ഇഷ്ടമല്ലായിരുന്നു.

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹിതനായി. മാംസ നിബിഡമായ അനുരാഗതീവ്രത കുറയുന്നതുവരെ ഒന്നുമറിഞ്ഞില്ല.
ജീവിതത്തിൽ ഒരിക്കലും യോജിക്കാൻ കഴിയാത്തവരായിരുന്നുവെന്ന തിരിച്ചറിവ് വേദനാജനകമായിരുന്നു.
രക്ഷകന്റെ പരിവേഷവുമായുള്ള ആദ്യ സമാഗമങ്ങൾ. തിടുക്കത്തിലണിഞ്ഞ രക്ഷകവേഷം മോഹങ്ങൾ തല്ലിക്കൊഴിക്കുകയായിരുന്നില്ലേ….
വിചിത്രമായ ശീലങ്ങൾ സൃഷ്ടിയുടെ വൈചിത്ര്യം വെളിപ്പെടുത്തുന്നതായിരുന്നു.
ഒരില മറ്റൊന്നിൽ നിന്നും ഒരു ജീവി മറ്റൊരു സഹജീവിയിൽ നിന്നും വ്യത്യസ്തമാണ്.
എല്ലാവർക്കും അവരുടേതായ മാർഗം തുറന്നു കിടക്കുന്നുണ്ടെന്നും ദയ സഹാനുഭൂതി തുടങ്ങിയ ഗുണങ്ങൾ കൊണ്ട് മാർഗ്ഗ വിഘ്നം വരുത്തിയതുകൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ലെന്നും മനസ്സിലായി. .. ഒരു ഗണികയുടെ ജീവിതം പോലും ഇതിനേക്കാൾ ഉൽക്കർഷമാകുമായിരുന്നുവെന്ന അവളുടെ പ്രസ്താവന അമ്പരപ്പിക്കുന്നതായിരുന്നു.


ഒരു നാൾ കോളേജിലെ പഠന സംഘത്തോടൊപ്പം യാത്ര പോയെങ്കിലും ഇടക്ക് വെച്ച് രക്ത സമ്മർദ്ധം കുറഞ്ഞതിനെ തുടർന്ന് യാത്ര അവസാനിപ്പിച്ച് വീട്ടിലേക്ക് തിരിക്കുകയായിരുന്നു. വേനൽ ചൂട് പാരമ്മ്യത്തിലെത്തിയ ഏപ്രിലിലെ നട്ടുച്ച്. മുറ്റത്തെ പടർന്നു പന്തലിച്ച് നിറയെ നിഴലായി നിൽക്കുന്ന സപ്പോട്ട മരത്തിനു താഴെ ആശ്വാസത്തോടെ അല്പ സമയം വിശ്രമിച്ചു.

വാതിൽ തുറന്നു കിടക്കുകയായിരുന്നു. താഴെ കിടപ്പുമുറിയിൽ മന്ദാകിനി ഭക്ഷണശേഷമുള്ള പതിവ് മയക്കത്തിലാണെങ്കിൽ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി മുകളിലേക്ക് കയറി. പതിവിനു വിപരീതമായി രഹസ്യമുറി തുറന്നിട്ടിരുന്നു. മന്ദാകിനിയുടെ സ്വകാര്യ ശേഖരങ്ങളുടെ സൂക്ഷിപ്പായിരുന്നു അവിടെ ആ മുറിയെ അപ്രകാരം അടയാളപ്പെടുത്തിയതിൽ അവൾക്കും നീരസമില്ലായിരുന്നു. ഒരിക്കൾ ധരിച്ച അടിവസ്ത്രങ്ങൾ അവൾ വീണ്ടും ഉപയോഗിക്കാറില്ല പുതിയതില്ലെങ്കിൽ അങ്ങനെയൊന്ന് ആവശ്യമില്ലെന്ന് വെക്കും.

ഇരുട്ടുമുറിയിലെ കാഴ്ചകൾ തെളിഞ്ഞു വരാൻ കുറച്ച് സമയമെടുത്തു. പല നിറങ്ങളിലുള്ള അടി വസ്ത്രങ്ങൾ ചിതറിക്കിടക്കുന്ന തറയിൽ ഒരു കിടക്കയിലെന്ന പോലെ മന്ദാകിനി കിടന്നിരുന്നു. രതിജന്യമായൊരു ചൂരിൽ അന്തരീക്ഷം തണുത്ത് വിറങ്ങലിച്ച് പുറത്തെ മേടച്ചൂടിനെ പുറന്തള്ളിയിരുന്നു. പൂർണ്ണ നഗ്നയായ അവൾ രതിമൂർച്ഛയിലെന്നവണ്ണം മലർന്നു കിടന്നുറങ്ങുകയാണ് . മന്ദാകിനിയുടെ സൂക്ഷിപ്പിൽ വിവാഹശേഷം ഉപയോഗിച്ചിരുന്ന എല്ലാ അടി വസ്ത്രങ്ങളും അതുവരെയുള്ള നാപ്കിനുകളുമുണ്ടായിരുന്നു. വൃത്തികേടുകൾക്കുള്ളിലെ ജീവനുള്ള വൃത്തികേടായി അവൾ അയാളുടെയുള്ളിൽ പ്രതിഫലിച്ചു.

നാല് സെന്റ് കോളനിയിലെ കൌമാര ക്രീഡകളിലെ സാന്ത്വന സ്പർശമായി അടിവസ്ത്രം അവളിൽ ചേക്കേറിയിരുന്നു.. രഹസ്യ കേളികളിൽ ഭാഗ ഭാക്കായിരുന്ന പുരുഷ സാന്നിദ്ധ്യം ആരെന്ന ചോദ്യം അപ്രസക്തവുമായിരുന്നു.
അയാളിലെ ഉദ്ധാരണം പരിപൂർണ്ണമായി ക്ഷയിക്കുവാൻ തക്ക ശക്തി കാഴ്ചയായിരുന്നു അതെന്നതിന് പിന്നിടുള്ള ജീവിതം സാക്ഷിയായി.
ചിതയെരിയുമ്പോൾ മനസ്സിൽ നന്മകളുണ്ടാവണം…നന്മകൾക്കായി കാതോർത്ത് അയാൾ വായനാമുറി ലക്ഷ്യമാക്കി നടന്നു.