2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

കരെയണ അമ്മിണിയുടെ സ്വകര്യം ചന്ദ്രൻ

മഴയോടൊപ്പം അഞ്ഞടിച്ച കാറ്റിൽ കായലോരത്തെ മുളങ്കൂട്ടങ്ങൾക്കിടയിൽ വൈദ്യുതാലങ്കാരം നടത്തുന്ന മിന്നാമിന്നുകൾ ലക്ഷ്യമില്ലാതെ പാറിപ്പോയി. കാറ്റിന്റെ ഹുങ്കാര ശബ്ദം ഭീതിദമായിരുന്നു.

ബോട്ട് യാത്രികർ ചകിതരായി സീറ്റുകളിൽ മുറുകെ പിടിച്ചിരുന്നു. കാറ്റൊന്നു ശമിച്ചപ്പോൾ അയാൾ പുറം കാഴ്ചകൾക്കായി പരതി. ഇരുട്ടുവീണ കായൽ പരപ്പിൽ കാഴ്ചകൾ മങ്ങിയിരുന്നു. കായലോരത്തെ ചെറിയ ചായപ്പീടികയിലെ വിളറിയ ബൾബുകൾ വെള്ളത്തിൽ ഇളകുന്ന മഞ്ഞ വൃത്തങ്ങളായി.

അയാളോടൊപ്പമുണ്ടായിരുന്ന സ്വകാര്യം ചന്ദ്രൻ ഉറക്കത്തിലാണ്. ഇരുട്ടും തണുപ്പും ക്ഷീണവും ചേർന്ന സുഖ നിദ്ര.

നാട്ടിലെ പാൽക്കാരനാണ് സ്വകാര്യം ചന്ദ്രൻ. മാധ്യമങ്ങളുടെ ഇടപെടൽ ഒട്ടുമില്ലാതിരുന്ന കാലം തൊട്ടുള്ള നാടിന്റെ വാർത്താ ചാനൽ. പുലർച്ചെ സൈക്കിളിൽ പാലുമായി നാടിന്റെ നാഡി ഞരമ്പുകളിലൂടെ ചന്ദ്രൻ യാത്രയാരംഭിക്കും. ചന്ദ്രൻ വന്നു പോകുന്നത് വീട്ടിലെ ആണുങ്ങളറിയില്ല. അടുക്കള വഴി പടിയിറങ്ങിപ്പോകുന്ന രഹസ്യങ്ങളറിയാത്ത ആണുങ്ങൾ മാന്യതയോടെ ഉടൽ പെരുപ്പിച്ച് നടക്കും.
പെണ്ണുങ്ങൾ വഴി നിഗൂഡതകളുടെ ചുരുളറിഞ്ഞവർ എതിരേൽക്കുമ്പോഴാണ് സ്വകാര്യം ചന്ദ്രന്റെ വില നാടറിയുന്നത്. ആരെങ്കിലും തടഞ്ഞു നിറുത്തി ചോദിച്ചാലൊ.. ആവൊ.. ആർക്കറിയാം എന്ന ഭാവം.

സ്വകാര്യം’ ചന്ദ്രന്റെ ഭാര്യ കരെയണ അമ്മിണിയാണ്. എന്തു കാര്യം പറയുമ്പോഴും അമ്മിണി വലിച്ചു നീട്ടി മരണ വീട്ടിലെ എണ്ണി പറച്ചിലുപോലെ കരഞ്ഞു കൊണ്ടേയിരിക്കും. സങ്കടമായാലും ആഹ്ലാദമായാലും അമ്മിണിക്കൊരുപോലെ.

അയാൾക്ക് വീട്ടിൽ ജോലിക്കാരിയുടെ അത്യാവശ്യമുണ്ടായിരുന്നു. മകളെ പ്ലേ സ്കൂളിലാക്കിയാണ് ഭാര്യ ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്.മല്ലിക സ്കൂളിൽ നിന്നും വരുന്ന വഴിക്ക് മകളേയും കൂട്ടും.
അയാൾ ആപ്പീസിൽ നിന്നും വീട്ടിലെത്തിയാൽ മകളെ അയാളെയേല്പിച്ച് മല്ലിക വസ്ത്രങ്ങൽ കഴുകുന്നതിലും അടുക്കള ജോലികളിലും വ്യാപൃതയാകും.
വൈകീട്ട് വായനശാലയിലേക്കിറങ്ങാനൊ തോട്ടു വരമ്പത്തിരുന്ന് സുഹൃത്തുക്കളുമായി നാട്ടു വിശേഷങ്ങൽ പങ്കിടാനൊ സമയം ലഭിക്കുന്നില്ല.

മകളുണ്ടായതു മുതൽ ഒറ്റപ്പെട്ട തുരുത്തുകൾ അടുക്കി വെച്ച ഫ്ലാറ്റിലെ താമസം പോലെയായി.

പ്രിപബ്ലിക്കേഷൻ സ്കീമിൽ വാങ്ങിക്കൂട്ടിയ പുസ്തകങ്ങളൊന്നു മറിച്ചു നോക്കാൻ പോലും സാധിച്ചിട്ടില്ല.

മല്ലികക്കാണ് കൂടുതൽ ബുദ്ധിമുട്ട് . സ്കൂൾ വിട്ടു വരുമ്പോൾ കുഞ്ഞിനെയുമെടുത്തുള്ള ബസ്സ് യാത്ര ക്ലേശകരമാണ്.

അയാളുടെയൊക്കെ ചെറുപ്പ കാലത്ത് ആരെങ്കിലും കുഞ്ഞിനെയുമെടുത്ത് ബസ്സിൽ കയറിയാൽ സീറ്റ് ലഭിക്കാൻ പ്രയാസമില്ലായിരുന്നു.

ഇപ്പോൾ മകളെയുമെടുത്ത് ബസ്സിൽ ഞാന്നു കിടന്ന് യാത്ര ചെയ്യുന്ന മല്ലികയെ ആരും കാണുന്നില്ലത്രെ.

മഴക്കാലം കഴിച്ചുകുട്ടുക പ്രയാസകരമാണ്. തണുപ്പടിച്ച് മകൾക്ക് കഫക്കെട്ടൊഴിഞ്ഞ നേരമില്ല. മല്ലികയാകെ ക്ഷീണിച്ചു പോയിരിക്കുന്നു. പ്രസവത്തിനു മുമ്പുള്ള മല്ലികയുടെ നിഴൽ രൂപം മാത്രമാണിപ്പോൾ.

ജോലിക്കാരിയെ തേടിയുള്ള യാത്രയുടെ നാലാം ഊഴമാണിത്.

അയാൾക്ക് ജോലിക്കാരിയെ ഏർപ്പാടാക്കി നൽകിയിരുന്നത് കൊല്ലങ്കോട്ടുള്ള രാജനാണ്. മന്ത്രവാദവും ചെത്തുമൊക്കെയാണ് രാജന്റെ തൊഴിൽ.
ആരു ചെന്നാലും മധുരമുള്ള പനങ്കള്ളൂം കോഴിക്കറിയും നൽകി സൽക്കരിക്കും. ആളുകൾ ദുഷ് കർമ്മങ്ങൾക്ക് വെട്ടാൻ കൊണ്ടു വരുന്ന നാടൻ ചാത്തൻ കോഴികൾ മന്ത്രക്കറിയാക്കി സ്വാദിഷ്ടമാക്കുന്നതിൽ രാജന്റെ ഭാര്യ സമർത്ഥയാണ്.
പനങ്കള്ളും നാട്ടു വിശേഷങ്ങളും കത്തിപടരുമ്പോൾ രാജന് ജോലിക്കാർ എവിടെയുണ്ടെന്ന വെളിപാടായി.

അഭീഷ്ട സിദ്ധിക്കായി ആഭിചാര ക്രിയകൾ നടത്തുന്നതിനു രാജനെ കാണാൻ തമിഴ് നാട്ടിൽ നിന്നും ആളുകളെത്താറുണ്ട്.

ചെറിയ പുരയോട് ചേർന്ന കുരുതിത്തറയിൽ കോഴിയെ വെട്ടിയും കുങ്കുമമെറിഞ്ഞും ചരടുകൾ ജപിച്ചും രാജൻ ആവാഹന ക്രിയകൾ നടത്തുന്നു. ഇഷ്ടമുള്ള ദക്ഷിണ നൽകി ഫല പ്രാപ്തി കൈവരിച്ച് വന്നവർ മടങ്ങുന്നു.
ചെത്തും ജോലിക്കാരെ സംഘടിപ്പിക്കലും സൈഡ് ബിസിനസ്സ്.



ജീവിതത്തിന്റെ ഉൾപിരിവുകളിൽ വെച്ച് കണ്ടുമുട്ടുന്ന മനുഷ്യ ജന്മങ്ങളെത്ര വിചിത്രമെന്ന് അയാൾ ഭയക്കാറുണ്ട്.

അയാളുടെ വീട്ടിൽ കൊല്ലങ്കോട്ടു നിന്ന് ആദ്യമെത്തിയത് മണിയമ്മയായിരുന്നു. ചുക്കി ചുളിഞ്ഞ തൊലിയും വെളുത്ത നിറവുമുള്ള എഴുപത് കഴിഞ്ഞ മണിയമ്മയെ കൊല്ലങ്കോട്ടെ മൂന്നു സെന്റ് കോളനിയിൽ നിന്നാണ് രാജൻ തപ്പിയെടുത്തത്.

മുറുക്കിയ ചുണ്ടും കൂനിക്കൂടിയുള്ള ഇരുപ്പും കണ്ടപ്പോൾ മണിയമ്മയെ നോക്കാൻ വേറൊരാൾ വേണ്ടി വരുമോയെന്ന ഭയം അയാളെ മഥിച്ചിരുന്നു. മണിയമ്മയെ യാത്രയാക്കാൻ കോളനിക്കാർ മുഴുവൻ അണിനിരന്നിരുന്നു. എല്ലാവരുടെ നേരെയും കൈ വീശി മണിയമ്മ കാറിൽ കയറുമ്പോൾ അയാളുടെ ചങ്കിടിപ്പ് വർദ്ധിച്ചിരുന്നു.

വീട്ടിലെത്തി ഒരു മാസം കഴിയുന്നതിനു മുമ്പ് മണിയമ്മയിൽ വന്ന മാറ്റം അത്ഭുതകരമായിരുന്നു. തൊലിയെല്ലാം മിനുസമാർന്ന് യൌവ്വനം പ്രാപിച്ചു . ഉത്സാഹത്തോടെ കാര്യങ്ങളന്വേഷിച്ച് നടക്കുന്ന മണിയമ്മയെ എല്ലാവർക്കും ഇഷ്ടമായി. മണിയമ്മക്ക് മൂന്നു പെൺ മക്കളാണ്. രണ്ടു പേരുടെ വിവാഹം കഴിഞ്ഞ് കഷ്ടപ്പാടുകളുമായി ജീവിക്കുന്നു. മൂന്നാമത്തെ മകൾ സുന്ദരിക്ക് ജോലി കൊയമ്പത്തൂരിലാണ്.

ഒരു ദിവസം സുന്ദരി ഫോണിൽ വിളിച്ച് മണിയമ്മയെ കൊണ്ടു പോയി. പട്ടയം വാങ്ങാൻ താലൂക്കാപ്പീസിൽ പോകണമെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ മണിയമ്മ പിന്നീട് തിരിച്ച് വന്നില്ല.

കൊല്ലങ്കോട്ടെ രാജൻ പറഞ്ഞു ' വരൂ.. നമുക്ക് മറ്റൊരാളെ കണ്ടെത്താം.. '

രാജന് പതിവുപോലെ ദക്ഷിണ നൽകി തത്തമ്മയെ കൊണ്ടു വരുന്നതിനിടയിൽ അയാൾ മണിയമ്മ പോയതെന്തു കൊണ്ടാണെന്നാരാഞ്ഞു..
' മണിയമ്മ പഴയ കേസ് കെട്ടല്ലെ.. ഒരിടത്തും സ്ഥിരമായി നിൽക്കില്ല.. മകൾ വിളിച്ച് ഇനി പോകണ്ടാന്ന് വിലക്കി.. മകളിപ്പോഴും ഫീൽഡിലാ.. 'രാജൻ നിറുത്തിയപ്പോൾ അയാൾ നടുങ്ങിപ്പോയി. വിരമിച്ചൊരു വേശ്യക്ക് കോളനിക്കാർ നൽകിയ യാത്രയയപ്പ് അയാളോർത്തു.

അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കിൽ തനിക്കീ ഗതികേട് വരില്ലായിരുന്നു. മാതാ പിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന പുതിയ ലോജിക് അയാൾക്കൊരിക്കലും ദഹിച്ചിരുന്നില്ല. നിവൃത്തിയില്ലാതെ ഗുരുവയൂർ അമ്പല പരിസരത്ത് കൂടിയിരിക്കുന്ന വൃദ്ധ ജനങ്ങളിലാരെയെങ്കിലും വീട്ടിലേക്ക് കൊണ്ടു പോയാലോയെന്ന് വരെ അയാൾ ആലോച്ചിരുന്നു.

മൂന്നു മാസത്തിൽ കൂടുതൽ ആരും നിന്നില്ല. രാജൻ പറഞ്ഞയച്ച പത്മാവതിയമ്മയെന്ന സ്ത്രീ വിചിത്ര സ്വഭാവക്കാരിയായിരുന്നു.

പത്മാവതിയമ്മ കറുത്തിട്ടായിരുന്നു. കാലുകളിലേക്ക് രക്തയോട്ടം ഇല്ലാതാകുന്ന അസുഖമാണത്രെ അവർക്ക്.വെളുത്ത് സുന്ദരിയായിരുന്ന പത്മാവതിയമ്മ അസുഖം മൂലം കറുത്തു പോയതാണെന്ന്. ഉറക്കത്തിൽ നടക്കുന്ന സ്വപ്നാടനക്കാരിയായിരുന്നു അവർ.

കൊല്ലങ്കോട് കൊയ്ത്തു കഴിഞ്ഞാൽ പിന്നെ ആളുകൾക്ക് പണിയില്ലാതാവും. ഞാറ് നടീൽ തുടങ്ങും മുമ്പുള്ള മൂന്നു മാസം ആരെ വേണമെങ്കിലും പണിക്ക് കിട്ടും. ഇടവേളയിൽ കുട്ടികളെ നോക്കാനും വീട്ടു ജോലിക്കുമായി എല്ലാവരും പോയിത്തുടങ്ങും. കൊണ്ടു പോകുന്നവരോട് താൽക്കാലികമെന്ന് ഒരിക്കലും പറയില്ല. അതാണ് ബിസിനസ്സ്.


ഇനി ജോലിക്കാരെ വെക്കുന്നെങ്കിൽ ചെറുപ്പക്കാരെ മതിയെന്ന് അയാളും ഭാര്യയും തീരുമാനമെടുത്തിരുന്നു. കുട്ടികളെ എടുത്തു നടക്കാൻ പ്രായമായവർക്ക് ബുദ്ധിമുട്ടല്ലേ.. തീരെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് മല്ലിക ചെറുപ്പക്കാരെ അന്വേഷിക്കാൻ സമ്മതം നൽകിയതെന്ന് അയാൾക്കറിയാമായിരുന്നു.

കുടുംബത്തിലെ സ്വസ്ഥത നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി അയാൾ ഇതുവരെ അന്വേഷണമാരംഭിച്ചിരുന്നില്ല. സ്വകാര്യം ചന്ദ്രനോടൊത്തുള്ള യാത്ര ഒരു തുടക്കമായി..
അയാളുടെ സുഹൃത്ത് കറുപ്പന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടിയായിരുന്നു അവൾ. രണ്ടു വർഷമായി ശമ്പളം കൊടുക്കാതെ വീട്ടു ജോലി ചെയ്യിക്കുകയായിരുന്നു കറുപ്പൻ. അവസാനം പെൺകുട്ടിയുടെ രക്ഷിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടാണത്രെ.. കറുപ്പൻ ശമ്പള കുടിശിഖ നൽകിയത്. ഇനിയവിടെ നിൽക്കുന്നില്ലെന്ന് പറഞ്ഞ് അവൾ ആലപ്പുഴക്ക് വണ്ടി കയറിയെന്നാണ് ചന്ദ്രൻ പറഞ്ഞത്.

ബോട്ട് ജട്ടിയിലേക്കടുത്തപ്പോൾ ചന്ദ്രനെ തട്ടിവിളിച്ച് അയാൾ പുറത്തിറങ്ങി. അപ്പീസ് കാര്യത്തിന് ആലപ്പുഴ യിലെത്തുമ്പോൾ താമസിക്കാറുള്ള ഉടുപ്പി ലോഡ്ജിൽ തന്നെ മുറിയെടുത്തു.പഴയ കെട്ടിടമാണെങ്കിലും വൃത്തിയുണ്ടായിരുന്നു.

കാലത്ത് പരിസരം ബഹളമയമായിരുന്നു. ഉല്ലാസയാത്രക്കെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘം ഒച്ചയിട്ട് എല്ലായിടത്തും ഓടി നടക്കുന്നുണ്ടായിരുന്നു.

ഇനിയങ്ങോട്ടുള്ള യാത്ര ചന്ദ്രന്റെ നിയന്ത്രണത്തിലാണ്. കറുപ്പന്റെയൊപ്പം ഒരിക്കൽ ചന്ദ്രൻ ആ വീട്ടിൽ പോയിട്ടുള്ളതാണ്.

ഓട്ടോറിക്ഷ വിജനമായ പാട ശേഖരങ്ങൾക്കിടയിലൂടെ വെള്ള ക്കെട്ടുകൾ താണ്ടി ചെറിയ ഓടിട്ട വീടിനു മുന്നിലെത്തിയപ്പോൾ ചന്ദ്രൻ വണ്ടി നിറുത്തി.

മെലിഞ്ഞൊരു സ്ത്രീ രൂപം വീടിന്റെ ഇറയത്തിരിക്കുന്നുണ്ടായിരുന്നു. അനുഭവങ്ങൾ പച്ചകുത്തിയ വിളറിയ നിഴൽ രൂപങ്ങൾ മുഖത്ത് കാണാം.
'വേലായുധനില്ലേയെന്ന' 'ചോദ്യത്തിനുത്തരമൊന്നും പറയാതെ അവൾ അകത്തേക്ക് കയറിപ്പോയി. മറുപടിയായി വീടിന്റെയുള്ളിൽ നിന്നും ട്രൌസറിട്ട പത്തു വയസുകാരൻ പുറത്തേക്ക് പാഞ്ഞു. വേലായുധന്റെ ഇളയ മകൻ അച്ഛനെ വിളിക്കാൻ പോയതായിരിക്കും.

'അല്ല സരോജിനി നിങ്ങളെന്താ മിണ്ടാണ്ട് അകത്ത് കയറിയിരിക്കുന്നത്. ഞങ്ങളിത്ര വഴി വന്നത് നിങ്ങളോടൊരു കാര്യം ചോദിക്കാനാ.. ' ചന്ദ്രൻ വീണ്ടും തുടങ്ങി. 'ഈ നിൽക്കുന്ന സാറിന്റെ വീട്ടിലേക്ക് കുട്ടിയെ നോക്കാൻ സീതക്കൊച്ചിനെ കൊണ്ടു പോകാനാ ഞങ്ങൾ വന്നത്. കറുപ്പേട്ടൻ തന്നിരുന്നതിനേക്കാൾ കൂടുതൽ അഞ്ഞൂറു രൂപ മാസം തോറും തരും. ആറു മാസത്തെ ശമ്പളം അഡ്വാൻസായി ഇപ്പൊ തരാം. എന്താ.. പറ്റില്ലെന്നുണ്ടോ.. '

അകത്തു നിന്നും ഉയർന്നു കൊണ്ടിരുന്ന വിതുമ്പലുകൾ അപ്പോഴാണയാൾ ശ്രദ്ധിച്ചത്.

കാര്യങ്ങൾ പന്തിയല്ലെന്നയാൾക്ക് തോന്നി. പെട്ടെന്ന് സ്ഥലം വിടുകയാണ് ബുദ്ധിയെന്ന തോന്നലോടെ അയാളെഴുന്നേറ്റു.

അപ്പോഴേക്കും ഓടിപ്പോയ കുട്ടി വേലായുധനേയും കൂട്ടി വന്നു. കുറച്ചപ്പുറത്തു നിന്നും വേറെയും ആളുകൾ ഓടിവരുന്നുണ്ടായിരുന്നു.

സ്വകാര്യം ചന്ദ്രന് അപകടം മണത്തു. പക്ഷെ വൈകിപ്പോയി.
'ആരെടാ ന്റെ മോളെ നശിപ്പിച്ചത് പറയടാ.. ' വേലായുധന്റെയലർച്ച പ്രദേശമാകെ മുഴങ്ങുന്ന വിധത്തിലായിരുന്നു.

കറുപ്പന്റെ വീട്ടിലെ രഹസ്യമറിഞ്ഞപ്പോൾ അയാ‍ൾ ഞെട്ടി വിറച്ചു പോയി.

'ഞങ്ങൾക്കൊന്നുമറിയില്ല എന്റെ കൊച്ചിനെ നോക്കാൻ വേണ്ടി മോളെ വിളിക്കാൻ വന്നതാണ്.. ' ഇതറിഞ്ഞെങ്കിൽ ഞങ്ങൾ വരില്ലായിരുന്നു.’

പ്രായപൂർത്തിയാവാത്ത പെൺകുട്ടി, കൂടാതെ ഗർഭിണിയും അയാൾ അക്ഷരാർത്ഥത്തിൽ അവരോട് കെഞ്ചുകയായിരുന്നു. അവസാനം കയ്യിലുണ്ടായിരുന്ന കാശ് മുഴുവൻ വേലായുധന്റെ കയ്യിലേല്പിച്ച് അവിടെ നിന്നും തടിയൂരി.

ചുറ്റുമുള്ളവർ ഭീഷണമായ ഭാവങ്ങളോടെ അവരെ നോക്കി നിൽക്കുകയാണ്. വേലായുധനൊന്ന് വിരൽ ഞൊടിച്ചാൽ എന്തും സംഭവിക്കുമായിരുന്നു.
ഓട്ടോറിക്ഷയിൽ ചാടിക്കയറി തിരികെ ഉടുപ്പി ലോഡ്ജിലേക്കെത്തുമ്പോഴേക്കും പരവശരായിരുന്നു.

മടക്കയാത്രയിൽ ചന്ദ്രൻ അയാളോടൊന്നും സംസാരിച്ചില്ല. ജീവിതത്തിലാദ്യമായി ചന്ദ്രന്റെ വാക്കുകൾ അപ്രസക്തമായിരിക്കുന്നു.

നാട്ടിൽ ചന്ദ്രനറിയാത്തൊരു രഹസ്യം. അവർ നാട്ടിലെത്തുന്നതോടെ അങ്ങാടിപ്പാട്ടാവും.
ചന്ദ്രൻ മൌനത്തിലായിരുന്നു.ഭക്ഷണം പോലും കഴിച്ചില്ല.
അയാൾ ചന്ദ്രനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. .. 'അറിയാഞ്ഞിട്ടല്ലേ കറുപ്പന്റെ പെണ്ണല്ലെ ചതിച്ചത് എല്ലാം അവൾക്കറിയുമായിരിക്കും നമ്മൾ പോയ കാര്യവും എന്താണവിടെ ഉണ്ടായതെന്നും ആരുമറിയില്ല. വീട്ടു ജോലിക്ക് ഞാൻ കൊല്ലങ്കോട്ടു നിന്നും നോക്കിക്കൊള്ളാം '

ചന്ദ്രൻ ഒന്നിനും പ്രതികരിച്ചില്ല. ഉള്ളിലെ സംഘർഷം മുഖത്ത് പ്രകടമായിരുന്നു. ചന്ദ്രൻ കറുപ്പന്റെ പെണ്ണ് സുമിത്രയെ ഓർത്തെടുക്കുകയായിരുന്നു. കറന്നെടുത്ത പാൽ ആദ്യമെത്തുന്നത് കറുപ്പന്റെ വീട്ടിലേക്കാണ്. നാലുമണിക്ക് തന്നെ സുമിത്രയെഴുന്നേറ്റിട്ടുണ്ടാകും. ചന്ദ്രന്റെ ജീവിതത്തിലെ ആരുമറിയാത്തൊരു ഊഷ്മള രഹസ്യമായിരുന്നു സുമിത്ര.

പരുപരുത്ത കയ്യിൽ ചൂടാക്കിയ ധന്വന്തരം കുഴമ്പെടുത്ത് സുമിത്രയുടെ മാംസള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുന്നതിനിടയിൽ ചന്ദ്രന് സുമിത്ര ഒരു സിന്ധി പശുവാണെന്ന് തോന്നിയിരുന്നു. അകിട്ടിൽ വെള്ളം വീഴുമ്പോൾ ചുരത്തുന്ന അയാളുടെ സിന്ധി പശു.

സുമിത്രയുടെ ചതി ചന്ദ്രനെ ഏറെ അസ്വസ്ഥനാക്കി. നാട്ടിൽ സ്വകാര്യം ചന്ദ്രനെന്ന പേര് പരദൂഷണത്തിന്റേതല്ലായിരുന്നു. മറഞ്ഞിരിക്കുന്ന യഥാർത്ഥ്യങ്ങൾ സർവ്വ വ്യാപിയാക്കുന്നതിലായിരുന്നു ചന്ദ്രന്റെ പങ്ക്.
വീടിനടുത്ത് ബസ്സിറങ്ങിയപ്പോൾ ഉത്സാഹമില്ലാതെ മ്ലാന വദനനായി നിന്ന ചന്ദ്രനെ അയാൾ സമാധാനിപ്പിച്ചു. ' സാരമില്ലെടാ.. ചെന്ന് തല ചായ്ക്കാൻ നോക്ക് .. നാളത്തെ കറവ തെറ്റണ്ട '

പുലർച്ചെ കൊല്ലങ്കോട്ടേക്ക് പോകുന്നതിന് ബ്സ് സ്റ്റോപ്പിലേക്ക് തിരക്കിട്ട് നടക്കുന്നതിനിടയിൽ എതിരെ ഓടിപ്പോകുന്ന 'കരയണ ' അമിണിയെ അയാൾ കണ്ടു.

അമ്മിണി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടാടുമ്പോൾ അയാൾ അവ്യക്തമായി കേട്ടു' ' ചന്ദ്രേട്ടൻ നാടു വിട്ടേ. കൂടെ ആ അറുവാണിച്ചിണ്ടേ… കറുപ്പന്റെ പെണ്ണ് .. അയ്യോ.. എനിക്ക് വയ്യായേ '

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സിഗററ്റ്

വർഷം തോറും മുറ തെറ്റിക്കാതെ നടന്നുവന്നിരുന്ന റിലാക്സേഷൻ ടൂറിലാണ് അനംഗദാസൻ. പതിവു ബഹളങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന ദിനങ്ങൾ. കുടുംബത്തോടൊപ്പമല്ലാത്ത അപൂർവ്വത കൂടിയുണ്ടായിരുന്നു ആ ദിവസങ്ങൾക്ക്.

അവർ അഞ്ചു പേരുണ്ടായിരുന്നു. ആരുടെ പക്കലും കാര്യമായ ലഗേജുകളില്ല. ശീതീകരിച്ച കാറിൽ തല ചായ്ച്ചിരുന്ന് എല്ലാവരും എന്തൊക്കെയോ ആലോചിച്ചിരിക്കുന്നു. കുറച്ചു സമയം കൊണ്ട് എല്ലാ കെട്ടുപാടുകളും പൊട്ടിച്ചെറിയാനുള്ള തയ്യാറെടുപ്പിലാവും.

പൊള്ളാച്ചിയെത്തുന്നതിനു മുൻപുള്ള ഹൈവേയിലെ നിരയായി തണൽ വിരിച്ച പുളിമരങ്ങൾക്കിടയിൽ വണ്ടി നിറുത്തുന്നതുവരെ തുടർന്ന മൌനം ഭഞ്ജിച്ചു അനംഗദാസൻ: തുടങ്ങാം അല്ലേ'....?

'ബക്കാർഡിയെന്ന സുന്ദരിയുടെ കഴുത്തു തടവിക്കൊണ്ട് ഷാജി തയ്യാറായി. ' വണ്ടി വിട് ഗ്ലാസ്സെടുത്തിട്ടില്ല' ' ജിതിരാജ് ഊർജ്ജസ്വലനായി.
അപ്പോഴാണ് ഗ്ലാസ് വാങ്ങുന്ന കാര്യം മറന്നെന്നോർത്തത്.

'പച്ചമുളകും ചെറുനാരങ്ങയും വാങ്ങണം' രാമനാണ്. പച്ചമുളക് ചീന്തി ഗ്ലാസിലിട്ടാലെ രാമന്റെ സ്റ്റൈലാവൂ

അടുത്തുള്ള കവലയിൽ വണ്ടി നിറുത്തി ആവശ്യമുള്ളതെല്ലാം വാങ്ങി വീണ്ടും യാത്ര തുടർന്നു.
രാമൻ വില കൂടിയ ഗ്ലാസുകൾ വാങ്ങിയിരുന്നു.
'കള്ള് കുടിക്കാൻ ഏതെങ്കിലും വെട്ടു ഗ്ലാസ് വാങ്ങിയാൽ പോരെ, അവനെപ്പോഴും എല്ലാം തികഞ്ഞത് വേണം, തിരിച്ച് പോരുമ്പോൾ കളയാനുള്ളതല്ലേ.. ' ചന്ദ്രന്റെ കമന്റ് .

' നീ മിണ്ടാതിരി.. നമ്മളുപയോഗിക്കുന്ന വസ്തുക്കൾക്ക് മിനിമം സ്റ്റാൻഡേർഡ് കീപ് ചെയ്യണ്ടെ' ' രാമനൊച്ചയിട്ടു.

ആലും മാവും പിണഞ്ഞ് ശിഖരങ്ങൾ നാലുപാടും പടർന്ന് നിറയെ നിഴലായി നിൽക്കുന്ന ആൽ മാവിനടുത്താണ് പിന്നീട് വണ്ടി നിറുത്തിയത്.

'നമ്മുടെ സാരഥിക്കറിയാം വണ്ടി എവിടെയാണ് നിറുത്തേണ്ടതെന്ന് ' തൂങ്ങികിടക്കുന്ന വേരുകളിൽ നോക്കി ചന്ദ്രൻ ഉരുവിട്ടു.


ആലും മാവും പ്രണയിച്ചൊന്നായി നിൽക്കുന്ന കാഴ്ചയിൽ അനംഗദാസൻ ബക്കാർഡിയുടെ അഗ്നിവേരുകൾ രുചിച്ചു തുടങ്ങി.

കനത്ത മൌനത്തിൽ തുടർന്നു പോന്ന പാനോത്സവം വിരസമായിരുന്നെങ്കിലും പ്രാകൃതമായ ഒരനുഷ്ഠാനത്തിലെന്ന പോലെ എല്ലാവരും തികഞ്ഞ ഗൌരവത്തിലായിരുന്നു. അവസാനം ആലിൻ വേരുകളിൽ പിടിച്ച് ഊഞ്ഞാലാടി ജിതിരാജ് ഉറക്കെ ഓരിയിടാൻ തുടങ്ങി.

കഴിഞ്ഞ ഒരു വർഷമായി എടുത്തണിഞ്ഞിരുന്ന സദാചാരത്തിന്റേയും മാന്യതയുടേയും മുഖം മൂടി അഴിച്ചു വെച്ചതിന്റെ അടയാളം മുഴക്കിയതാണ് ജിതിരാജ്..

പിന്നെയെല്ലാം തകൃതിയായി. രാമൻ തെറിപ്പാട്ട് തുടങ്ങി. കൂടെയെല്ലാവരും താളമിട്ടു. യാത്രക്ക് ശുഭാരംഭമായി.

ഇടക്കെപ്പോഴൊ മയക്കത്തിലേക്കാഴ്ന്നു പോയ അനംഗദാസൻ ആൽമാവിന്റെ വേരുകൾ ശരീരത്തിൽ ചുറ്റിവരിയുന്ന ഭീഷണമായ സ്വപ്നത്താൽ ഉണർത്തപ്പെട്ടു. വണ്ടി തഴച്ചു നിൽക്കുന്ന പലതരം പച്ചപ്പുകൾക്കിടയിലൂടെ ഹെയർപിൻ വളവുകൾ കയറിത്തുടങ്ങിയിരുന്നു.

പതിന്നാലാമത്തെ വളവിൽ വണ്ടികൾ നിറുത്തി ടൂറിസ്റ്റുകൾ പുറം കാഴ്ചകൾ കാണുന്നുണ്ട്. കനത്ത വേനലിൽ അകലെ കാണുന്ന വെള്ളിനാരു പോലെയുള്ള വെള്ളച്ചാട്ടം. താഴെ നിന്നും വന്നു കൊണ്ടിരുന്ന വാഹന വ്യൂഹങ്ങളുടെ കാഴ്ച ഉൾക്കിടിലമുണ്ടാക്കുന്നതായി. വളഞ്ഞു പുളഞ്ഞുള്ള വഴിയുടെ വശങ്ങൾ അഗാധ ഗർത്തങ്ങളായിരുന്നു.

ഒരു മല കഴിഞ്ഞ് പാലം കയറിയാൽ അടുത്ത മല തുടങ്ങുകയായി. ഹെയർ പിൻ വളവുകളിലൂടെ ദൂരങ്ങൾ താണ്ടി സമുദ്ര നിരപ്പിൽ നിന്നും മുവ്വായിരത്തഞ്ഞൂറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാല്പാറയിലെത്തിയപ്പോൾ തണുപ്പ് തുടങ്ങിയിരുന്നില്ല. തേയിലച്ചെടികളുടെ പച്ചപ്പിന്റെ സമൃദ്ധിയിൽ അലങ്കരിക്കപ്പെട്ടു കിടക്കുന്ന കുന്നുകൾ.

പമ്പിനടുത്ത് വിൻസന്റ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. പെരുമ്പാവൂർകാരനായ വിൻസന്റ് കുടുംബസമേതം വാല്പാറയിലാണ് താമസം. കാഴ്ചക്കാരായെത്തുന്ന മലയാളികൾക്ക് താമസവും ഭക്ഷണവുമൊരുക്കി സുഖമായി ജീവിക്കുന്നു. പത്തു സെന്റിൽ അടുക്കുകളായി നിർമ്മിച്ച ചെറിയ ഫ്ലാറ്റുകൾ. ടൈൽസിട്ട മുറികൾക്ക് ആവശ്യത്തിന് വലിപ്പവും വൃത്തിയുമുണ്ട്. വലിയ ഹാളിൽ മൂന്ന് ഡബിൾകോട്ടിട്ട് എല്ലാവർക്കും ഒരുമിച്ച് കിടക്കാനുള്ള സൌകര്യവുമൊരുക്കിയിട്ടുണ്ട്.

സന്ധ്യയോടെ താഴ് വാരങ്ങളിലെ തൊട്ടു തൊട്ടുള്ള തൊഴിലാളി വീടുകളിൽ വിളക്ക് തെളിഞ്ഞു കൊണ്ടിരുന്നു. തേയില തോട്ടങ്ങൾക്കിടക്ക് ഒറ്റപ്പെട്ടു നിൽക്കുന്ന മരങ്ങളിൽ ചേക്കേറിയ കിളികളുടെ രൂക്ഷതയാർന്ന കോലാഹലം പരിസരമാകെ ബഹളമയമാക്കി.

കുളി കഴിഞ്ഞ് വന്നപ്പോഴേക്കും ഏലക്കായ സുഗന്ധമുള്ള ചായയുമായി വിൻസന്റ് എത്തിയിരുന്നു.
'ഹായ് ഇത് മുതലാളിച്ചായയാണല്ലോ.. ' ഷാജിയാണ്.
ചാവക്കാട്ടെ പ്രമുഖ മുസ്ലിം തറവാടുകളിൽ ലഭിക്കുന്നതാണ് 'മുതലാളിച്ചായ '. പാല് തിളപ്പിച്ച് ഏലക്കായ ചതച്ചതും മേൽതരം പൊടിയുമിട്ട് ഉണ്ടാക്കിയെടുക്കുന്ന ചായ രുചിച്ചവരാരും മറക്കില്ലത്രെ!

ചാവക്കാട് തോട്ടാപ്പിൽ ഷാജിയുടെ വീട്ടിൽ ഒരിക്കൽ വിശ്രുത ചിത്രകാരൻ എം. എഫ്. ഹുസൈൻ വന്നിരുന്നു. മുതലാളിച്ചായ ഇഷ്ടത്തോടെ രണ്ട് കപ്പ് ആസ്വദിച്ച് അന്ന് കൈക്കുഞ്ഞായിരുന്ന ഷാജിയുമായുള്ള ഉമ്മയുടെ രേഖാ ചിത്രം വരച്ച് ഉപ്പയുടെ കയ്യിലേല്പിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. വീര്യം അകത്തു ചെല്ലുമ്പോൾ തികട്ടി വരുന്ന ഷാജിയുടെ കഥകളിലൊന്ന്.
'ഇന്ന് ചന്ത ദിവസമാണ്. നിങ്ങൾക്ക് വേണമെങ്കിൽ നഗരം ചുറ്റിയടിക്കാം. പൂവ് ചൂടിയ തമിഴ് യുവതികളെ കണ്ടാസ്വദിക്കാം.. വില കുറവിൽ ലഭിക്കുന്ന പച്ചക്കറികൾ വാങ്ങി വണ്ടിയുടെ ഡിക്കി നിറക്കാം..'

വിൻസന്റിന്റെ വാക് ധോരണി കേട്ട് അഞ്ചു പേരും പൊട്ടിച്ചിരിച്ചു.
'പൊന്നു സുഹൃത്തെ .. ഇതെല്ലാം വെണ്ടുവോളമുള്ളിടത്തുനിന്നുമാണ് ഞങ്ങൾ വരുന്നത്.. ആഘോഷിക്കാൻ വേണ്ടി മാത്രം വന്നതാണ്....'

ഭക്ഷണം എട്ടുമണിക്കെത്തിക്കാമെന്നേറ്റ് മെനുവുമായി വിൻസന്റ് പോയി.

ആഘോഷവേളയിലെപ്പോഴൊ രാമൻ കവിത ചൊല്ലി. ഷാജി ഉഷ്ണമകറ്റാൻ ദിഗംബരനായി. ഒരെണ്ണമടിച്ചപ്പോഴേക്കും ചന്ദ്രൻ വാൽ‌പ്പാറയിലെ തണുപ്പിലേക്ക്
ജനലിലൂടെ ഇളം മൂത്രമൊഴിച്ചു. ചപ്പാത്തിയെടുത്ത് തറയിലേക്കിട്ട് ബീഫ് റോസ്റ്റിൽ മുക്കി അനംഗദാസൻ വയറു നിറച്ചു. ഗ്രില്ലിൽ ഞന്നു കിടന്ന് ജിതിരാജ് സംതൃപ്തിയുടെ ഓരി മുഴക്കി. അഞ്ചാത്മാക്കളും അപ്പൂപ്പൻ താടിയായി പാറി നടന്നു.

വാല്പാറയിലെ തണുത്ത രണ്ടു രാത്രികൾ ഉന്മാദത്തിന്റേതായിരുന്നു.

മൂന്നാമത്തെ രാത്രി ഫ്രാങ്ക്ലിൻ ജോസഫിന്റെ വീട്ടിലേക്ക്. തേയിലചെടികൾ മാത്രമുള്ള നിമ്നോന്നതങ്ങളായ കുന്നിൻ ചെരുവുകളിലൂടെയുള്ള രസകരമായ യാത്ര. പച്ചമലയും കടന്ന് വിജനമായ പ്രദേശങ്ങൾ താണ്ടി വൈദ്യുതി വേലി കെട്ടി വേർതിരിച്ച കോമ്പൌണ്ടിലേക്ക് കാർ വേഗത കുറച്ച് കയറിത്തുടങ്ങി. ദൂരെ ഇടിഞ്ഞു വീഴാറായ പഴയൊരു തേയില ഫാക്ടറി കാണുന്നുണ്ടായിരുന്നു. ഏതോ സായ്പ് നടത്തിയ ഫാക്ടറിയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ വിട്ടു പോകുമ്പോൾ മറ്റാർക്കും കൈമാറാതെ പോവുകയായിരുന്നുവത്രെ അയാൾ..

തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ജോലിക്കാർ മറ്റ് കമ്പനികളിലേക്ക് കുടിയേറി. സായ്പിന്റെ നിത്യ സ്മാരകമായ കെട്ടിടം ഇപ്പോഴും
പൂർണ്ണമായും നിലം പൊത്തിയിട്ടില്ല.

ഒറ്റപ്പെട്ടു നിൽക്കുന്ന ഇരു നില ബംഗ്ലാവിലാണ് ഫ്രാങ്ക്ലിൻ ജോസഫ് താമസിക്കുന്നത്. വീടിനു പുറകുവശത്തെ ഇരുണ്ട തേക്കിൻ കാട്ടിൽ കാട്ടു പന്നികളുടെ മുരൾച്ച കേൾക്കാമായിരുന്നു. പച്ചമല ടീ എസ്റ്റേറ്റിലെ മേനേജരാണ് ഫ്രാങ്ക്ലിൻ ജോസഫ്.

വല്ലപ്പോഴും വന്നെത്തുന്ന സുഹൃത്തുക്കളുമായി ഏകാന്തതയോട് മല്ലിടുമ്പോൾ പഴയ കാല സ്മൃതികളുണർന്ന് തണുപ്പൊഴിഞ്ഞ ഓർമ്മയുടെ നെരിപ്പോടുകൾ ആളിക്കത്തുമായിരുന്നു.

കാട് കയറിയ സംഭാഷണങ്ങൾക്കിടയിൽ ആഷ്ട്രേയിൽ കുമിഞ്ഞ ചാരത്തിൽ കണ്ണുടക്കിയ ഷാജി സിഗററ്റ് ആവശ്യപ്പെട്ടു. കാലിയായ സിഗററ്റ് പാക്കറ്റുകൾ. ചിതറികിടക്കുന്ന കുറ്റികൾ. സുഹൃത്തുക്കൾക്കാവശ്യമായ സിഗററ്റ് കരുതിവെക്കാത്തതിൽ ഫ്രാങ്ക്ലിൻ ജോസഫിന് വിഷമമായി.

'വലി ഇനി നാളെയാവാമല്ലൊ.. ' അനംഗദാസൻ ഇടപെട്ടു.

'പറ്റില്ല.. സമയം പന്ത്രണ്ടായതേയുളു.. ഈ തണുത്ത വാല്പാറ രാത്രി തുടങ്ങിയിട്ടേയുള്ളു. '

'ഫ്രാങ്ക്ലിൻ അവിടെയിരുന്നോളു.. ഞങ്ങൾ വണ്ടിയുമായി പോയി ഇപ്പൊ വരാം ' രാത്രിയുടെ സുഗന്ധം ആസ്വദിക്കുകയുമാവാമല്ലോ.. ' ചന്ദ്രൻ ഉഷാറായി.
' നിങ്ങൾക്ക് വഴി തെറ്റിയാലോ.. '
' നിന്റെ പ്രേത ഭവനം നിലാവത്ത് തിളങ്ങുകയല്ലേ.. ' പിന്നെങ്ങനെ വഴി തെറ്റും. '
' ടാ.. വഴിയിൽ വല്ല പുലിയൊക്കെയുണ്ടാവും സൂക്ഷിച്ചോളണേ ' ഫ്രാങ്ക്ലിന് ആധിയൊഴിയുന്നില്ല.

ഷാജിയാണ് വണ്ടിയോടിക്കുന്നത്. സിഗററ്റ് വിൽക്കുന്ന കട കണ്ടെത്തണമെങ്കിൽ വാല്പാറ വരെ പോകേണ്ടി വരും. തേയില ചെടികളുടെ ഇരുണ്ട പച്ചപ്പിലൂടെയുള്ള മടക്ക യാത്ര രസകരമായിരുന്നു. പ്രധാന നിരത്തിലേക്ക് പ്രവേശിച്ചപ്പോഴേക്കും എതിർ ദിശയിൽ നിന്നും പോലീസ് ജീപ്പ് വരുന്നത് കണ്ടു.

'കൈ കാണിച്ചാൽ കുടുങ്ങുമല്ലോ ഷാജി.. വെള്ളമടിച്ച് വണ്ടിയോടിച്ചതിന് പെറ്റിയടക്കേണ്ടി വരും '. അനംഗദാസൻ ഷാജിയെ ഓർമ്മിപ്പിച്ചു.
'എന്നാൽ നമുക്കൊരു കാര്യംചെയ്യാം ഈ ചെറിയ റോഡിലൂടെ തിരിഞ്ഞു പോയി അപ്പുറത്തു കൂടെ മെയിൻ റോഡിലേക്ക് കയറാം.' ഷാജി സാമാന്യ ബോധം പ്രകടിപ്പിച്ചു.
വണ്ടി ചെറിയ റോഡിലൂടെ തിരിഞ്ഞ് പ്രധാന നിരത്തിലേക്കിറങ്ങി. ഗ്ലാസ് താഴ്ത്തിയിട്ടപ്പോൾ തേയില ചെടികളിൽ തളിച്ച കീടനാശിനിയുടെ മനം മടുപ്പിക്കുന്ന ഗന്ധം മൂക്കിലേക്കടിച്ചു കയറി.
വീണ്ടും അകലെനിന്നൊരു ജീപ്പ് പ്രത്യക്ഷപ്പെട്ടു.
'.. അവര് പിന്നെയും.. ' ഷാജി ശബ്ദമുയർത്തി.
'ഒന്നു പോടാ.. പോലീസ് കൈ കാണിച്ചാൽ നിർത്താണ്ട് പോകാം ഗുണ്ടകളാണെന്ന് കരുതി അവർ പുറകെ വരില്ല.. അതാ ഇവിടത്തെ
സ്റ്റൈൽ..' ഫ്രാങ്ക്ലിൻ പറഞ്ഞത് നീ കേട്ടതല്ലേ. '. ചന്ദ്രൻ പറഞ്ഞു.

'നിനക്കൊറപ്പുണ്ടെങ്കിൽ അങ്ങന്യായിക്കോട്ടെ.. അതും ഒരു രസല്ലേ.. അങ്ങട് കത്തിച്ച് വിട്ടോടാ..' ജിതിരാജ് പ്രകോപിതനായി.

അടുത്തു വന്ന ജീപ്പിൽ നിന്നും പോലീസുകാരൻ വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു. തയ്യാറായിരുന്ന ഷാജി ആക്സിലേറ്ററിൽ കാലമർത്തി. മോശം റോഡിലൂടെ വാഹനം വേഗത കൂട്ടിയോടി.
കൂടുതൽ ഉത്സാഹത്തോടെ എല്ലാവരും കാഴ്ചകളിലേക്ക് കണ്ണയച്ചു. നിലാവിൽ ഇലകളിൽ തിളങ്ങുന്ന മഞ്ഞുകണങ്ങൾക്കു മുകളിലൂടെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഉയർച്ച താഴ്ചകളിലേക്ക് ഉരുണ്ടു പോകുവാൻ അനംഗദാസന് അദ മ്യമായ ആഗ്രഹം തോന്നി.
അകലെ നിന്നും അടുത്തടുത്ത് വരുന്ന സയറൺ ആദ്യം ശ്രവിച്ചത് ഷാജിയായിരുന്നു. '.. പോലീസ് പുറകെ വരുന്നുണ്ട് '
'കത്തിച്ച് വിട്.. ഏതെങ്കിലും ചെറിയ വഴിയിലേക്ക് കയറി രക്ഷപ്പെടാം '

കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ വണ്ടി ചീറിപ്പാഞ്ഞു. പോലീസ് ഒപ്പമെത്താറായി. ഒരു ഹെയർപിൻ വളവ് വേഗതയിൽ തിരിച്ചെടുത്തപ്പോൾ കാർ മറിഞ്ഞെന്നു കരുതി അനംഗദാസൻ കണ്ണുകൾ ഇറുക്കിയടച്ചു.
'മതി നിറുത്ത്.. അല്ലെങ്കിൽ നമ്മുടെ യാത്ര മരണത്തിലേക്കാവും.. ' ജിതിരാജിന് വിവേകമുദിച്ചിരിക്കുന്നു.
കുടിച്ചിരിക്കുന്ന മദ്യത്തിന്റെ കെട്ട് വിട്ട് എല്ലാവരും ജാഗരൂകരായി.


ഒപ്പം വന്നെത്തിയ പോലീസ് വാഹനം നിറുത്തിയപ്പോൾ ഉയർന്ന ശബ്ദം കാറിലുള്ളവരെ വിറപ്പിക്കാൻ പര്യാപ്തമായിരുന്നു. അസാധാരണ ശബ്ദമുയർന്നപ്പോൾ മൌനത്തിലാണ്ട പരിസര പ്രദേശങ്ങളിൽ നിന്നും നയ്ക്കളുടെ കുര ഉയർന്നു.

ഷാ‍ജിയെ ഡ്രൈവിംഗ് സീറ്റിൽ നിന്നും വലിച്ചു താഴേക്കിട്ട് കനമുള്ള റൂൾ വടി കൊണ്ട് ഓങ്ങിയടിച്ചപ്പോൾ ഉയർന്ന ആക്രന്ദനം ഭീതിദമായി.
മുൻ സീറ്റിൽ നിന്നും ജിതിരാജിനെ ചവിട്ടിക്കൂട്ടി എറിയുന്ന കാ‍ഴ്ച ചന്ദ്രന്റെ ബർമുഡയിലെ നനവിന്റെ കിനിവായി.
കാറിന്റെ പുറകിലെ വാതിൽ തുറക്കാനുള്ള പോലീസുകാരുടെ ശ്രമം വിഫലമാക്കിക്കൊണ്ട് അനംഗദാസൻ ലോക്കിലമർത്തിപ്പിടിച്ചു. രണ്ടു പോലീസുകാർ പണിപ്പെട്ട് ഇരു വശത്തിലിരിക്കുന്നവരെ ഇളക്കിയെടുത്തപ്പോൾ ലഭിച്ച സാവകാശത്തിലൂടെ അനംഗദാസൻ ഡോർ തുറന്ന് തേയിലച്ചെടികൾക്കിടയിലൂടെ കുന്നിൻ പുറത്തേക്കോടി. അസംഖ്യം കാലടികൾ പിന്തുടരുന്നുണ്ടായിരുന്നു.

അരമണിക്കൂറോളം അയാൾ തേയിലച്ചെടികൾക്കിടയിൽ മറഞ്ഞിരുന്നു. ജീപ്പും കാറും അകന്നു പോകുന്ന ശബ്ദം കേട്ട് പരിസര വീക്ഷണത്തിന് മുതിർന്നു.

ചുറ്റിലും ഇരുണ്ട നിഴൽ വിടർത്തി തേയില ച്ചെടികൾ. നിമിഷങ്ങൾക്കകം പരന്നൊഴുകിയിറങ്ങിയ കോടയിൽ അയാൾക്ക് കാഴ്ച മറഞ്ഞുപോയി. തണുപ്പിന്റെ സൂചിമുനകൾ ഓട്ടത്തിനിടയിൽ ചെരുപ്പ് നഷ്ടപ്പെട്ട പാദങ്ങളെ മരവിപ്പിച്ചു.

പിന്നീടയാൾ ഓടുകയായിരുന്നു. ശരീരം ചൂടാക്കാൻ വേറെ മാർഗ്ഗമില്ല. വഴിമുട്ടുന്ന ചെടികൾക്കിടയിൽ വഴിയറിയാതെയുള്ള ഓട്ടം തണുപ്പിനെയകറ്റാൻ ഉപകരിച്ചു.

നിലാവിൽ പെയ്തിറങ്ങിയ മേഘങ്ങൾ പോലെ മഞ്ഞിൽ പൊതിഞ്ഞ തേയിലകൾ തിളങ്ങി. കുറച്ചു നേരത്തെ ശ്രമഫലമായി അനംഗദാസൻ നിരത്തിലേക്കെത്തിച്ചേർന്നു. ദിശയറിയാതെ എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ പിന്തുടരുന്ന തിളങ്ങുന്ന കണ്ണുകളുടെ കാഴ്ചയിൽ ഉൾക്കുളിരോടെ അയാളറിഞ്ഞു. കാട്ടു നായ്ക്കളിൽനിന്നും രക്ഷാമാർഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നു.ഇതിലും ഭേദം പോലീസായിരുന്നുവെന്ന ചിന്ത അശുഭ ലക്ഷണമായി മനസ്സിലുയർന്നു.

റോഡരികിൽ കൂട്ടിയിരുന്ന മെറ്റൽകൂനയിൽ വീഴാൻ തുടങ്ങിയെങ്കിലും ചെറിയ മെയ് വഴക്കത്തോടെ അതിൽ നിന്നും രക്ഷപ്പെട്ടു. തീർച്ചയായും അവസാനത്തെ വീഴ്ചയാകുമായിരുന്നു. കാട്ടു നായ്ക്കൾ കടിച്ചു കീറിയ എല്ലിൻ കഷണങ്ങൾ തോട്ടം തൊഴിലാളികൾ കണ്ടെത്തുമായിരുന്നു.

കുനിഞ്ഞെടുത്ത മെറ്റൽ കഷണങ്ങൾ തിരിഞ്ഞുനിന്ന് അതിശക്തിയോടെ അയാൾ എറിയാൻ തുടങ്ങി. നിറുത്താതെ തുടർന്ന കല്ലേറിനൊടുവിൽ അയാൾ തളർന്നു പോയി. ഭാഗ്യം തുണച്ചിരിക്കുന്നു അവ അപ്രത്യക്ഷമായി.

വിജനമായ പ്രദേശങ്ങൾ. എന്തെങ്കിലും സംഭവിച്ചാൽ ആരുമറിയില്ല. പാമ്പിന്റെ കടിയായൊ , കാട്ടു മൃഗത്തിന്റെ ആക്രമണമായൊ പുറകിൽ മരണമുണ്ട്. മരണ ഭയം തളർത്തിയ കാൽ വെപ്പുകൾക്ക് ഇടർച്ചയുണ്ടായിരുന്നു.

അകലെ നിന്നും ഒരു വാഹനത്തിന്റെ ഹെഡ് ലൈറ്റ് കണ്ട് അനംഗദാസൻ പ്രതീക്ഷയോടെ കൈകാണിച്ചു. വേഗത കുറക്കാതെ കടന്നു പോയ ടെമ്പൊ വാനിൽ ഡ്രൈവർ ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. അനംഗദാസൻ അയാളുടെ ദൃഷ്ടിപഥത്തിലില്ലായിരുന്നു. അവസാന യാമങ്ങളിൽ അണ്ണാമല മല നിരകളിൽ നിന്നുമിറങ്ങിവരുന്ന പ്രേതാത്മാക്കളിൽ ഡ്രൈവർക്കൊട്ടും താല്പര്യമില്ലായിരുന്നു.

തേയില തോട്ടങ്ങൾ അവസാനിക്കുന്നയിടത്തു നിന്നും നിരത്ത് രണ്ടായി തിരിഞ്ഞു. എവിടേക്കാണെന്ന് നിശ്ചയമില്ലാതെ നിൽക്കുമ്പോൾ പോത്തിൻ കൂട്ടങ്ങളെ നയിച്ചു കൊണ്ട് ഒരാൾ ഇടതു വശത്തേക്ക് തിരിഞ്ഞു പോകുന്നത് കാണപ്പെട്ടു.

അയാളുടെ പൂറകിൽ ചന്തയിലേക്കെത്താമെന്ന പ്രതീക്ഷയോടെ നടക്കാൻ തുടങ്ങി. അപരിചിതനെ സംശയത്തോടെ നോക്കി വലിയ വടി ചുഴറ്റി അയാൾ അനംഗദാസനെ ഭയപ്പെടുത്തി.

ഭീഷണമായ അംഗ ചലനങ്ങൾ ശ്രദ്ധിക്കാതെ അനംഗദാസൻ പിന്തുടർന്നു കൊണ്ടിരുന്നു. മനുഷ്യനെ കണ്ട ആശ്വാസത്താൽ ഭയത്തിന്റെ നീരാളിപ്പിടിയിൽ നിന്നും അയാൾ കുറേശ്ശെ മോചിതനായി.

ഒരു സിഗററ്റ് വരുത്തിവെച്ച വിനയെക്കുറിച്ചോർക്കാതിരിക്കാൻശ്രമിച്ചു. തണുത്ത് മരവിച്ച ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സിഗററ്റിന് കഴിയുമായിരുന്നുവെങ്കിലും അയാളതാഗ്രഹിച്ചില്ല.

ചുടു ചായക്കായി വരണ്ട തൊണ്ട. ഭ്രമകല്പനകളാൽ പകച്ച മനസ്സ്. സുഹൃത്തുക്കൾക്കെന്ത് സംഭവിച്ചുവെന്ന ആധി. തെറ്റായ തീരുമാനങ്ങൾ അനുഭവങ്ങളാകുമെന്ന തിരിച്ചറിവ്. ജീവിതത്തിന്റെ കാണാചുഴികളിൽ അകപ്പെട്ട അനംഗ ദാസൻ കൊടും തണുപ്പിലും വിയർത്തൊഴുകി.

പോലീസ് കൈ കാണിച്ചപ്പോൾ ഷാജിക്ക് നിറുത്താമായിരുന്നു. സിഗററ്റ് ആവശ്യപ്പെടാതിരിക്കാമായിരുന്നു. ഫ്രാങ്ക്ലിൻ ജോസഫിന് കൂടെ വരാമായിരുന്നു. അപ്രകാരമായിരുന്നെങ്കിൽ ഇത്തരമൊരവസ്ഥ സംജാതമാകില്ല.

പുലർന്നിട്ടും സുഹൃത്തുക്കൾ തിരിച്ചു വന്നില്ലെന്ന അറിവോടെ ഉണർന്ന ഫ്രാങ്ക്ലിൻ ജോസഫ് പരിഭ്രാന്തിയിലായി.

യഥാർത്ഥത്തിൽ അയാൾ അവരെ കാത്തിരിക്കുകയായിരുന്നു. ഉറങ്ങിപ്പോയതെപ്പോഴാണെന്ന് ഓർക്കാൻ സാധിക്കുന്നില്ല.

ടൌണിലൂടെയും തേയിലതോട്ടങ്ങൾക്കിടയിലൂടെയും പരിചയ സമ്പന്നനായ അയാൾ വണ്ടിയോടിച്ചു കൊണ്ടിരുന്നു. സുഹൃത്തുക്കൾ സ്ഞ്ചരിച്ചിരുന്ന കാർ പോലും കണ്ടെത്താനാകാതെ വിഷമ വൃത്തത്തിലായി.

അവസാനം നല്ല മുടി പൂഞ്ചോലയിലെ സൂയിസൈഡ് പോയന്റിലേക്ക് ജീപ്പോടിച്ച് കയറ്റി. സുഹൃത്തുക്കൾക്കെന്തൊ ആപത്ത് പിണഞ്ഞിരിക്കുന്നുവെന്ന തോന്നലിൽ അയാൾ അതീവ ദുഖിതനായി.

താഴെ കാണുന്ന അഗാധ ഗർത്തത്തിലേക്ക് കോടമഞ്ഞ് തെന്നി നീങ്ങിക്കൊണ്ടിരുന്നു. മധുരിക്കുന്നൊരു വെണ്മാടമായി ജീവത്യാഗം ചെയ്യാൻ വരുന്ന ശുദ്ധാത്മാക്കളെ കാത്തിരിക്കുന്നയിടം.

സഞ്ചാരികൾക്ക് മഴരക്ഷക്കായി നിർമ്മിച്ച ഷെഡ്ഡിൽ ആരോ കിടക്കുന്നുണ്ടായിരുന്നു. നടന്നു തളർന്നു വഴിമുട്ടിയ അനംഗദാസനായിരുന്നു.

വാല്പാറ സ്റ്റേഷനിൽ നിന്നും പതിവ് പെട്രോളിംഗിനിറങ്ങിയത് ഡി വൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു. എസ് ഐ നേതൃത്വം നൽകുമ്പോൾ നിറുത്താത്ത വണ്ടികൾ കണ്ടാൽ കണ്ണടക്കുകയാണ് പതിവ്.

ഓടി രക്ഷപ്പെട്ട പെണ്ണിനെ സ്റ്റേഷനിലെത്തിച്ചാൽ നാലു പേരെയും വിട്ടയക്കാൻ എസ് ഐ തയ്യാറായിരുന്നു. രക്ഷപ്പെട്ടയാൾ അനംഗദാസനാണെന്നറിയിച്ചിട്ടും
വിശ്വസിക്കാൻ തയ്യാറായില്ല. അവസാനം വില പേശിയുറപ്പിച്ച് സംഖ്യ നൽകി ഫ്രാങ്ക്ലിൻ ജോസഫ് സുഹൃത്തുക്കളെയും കൊണ്ടിറങ്ങി.

മടക്കയാത്ര മൌനത്തിലായിരുന്നു. ലാത്തിയടിയേറ്റ് തിണർത്ത പാടുകൾ കരുവാളിച്ച് കിടന്നിരുന്നു. അനംഗദാസൻ രക്ഷപ്പെട്ടത് നന്നായി, അല്ലെങ്കിൽ തെളിയാത്ത കേസുകൾ കെട്ടിവെച്ച് ജയിലിലാകുമായിരുന്നുവെന്ന് സുഹൃത്തുക്കൾ സമാധാനിപ്പിച്ചുവെങ്കിലും താൻ സ്വാർത്ഥതയുടെ പ്രതീകമായല്ലോയെന്നോർത്ത് അനംഗദാസന് കുറ്റ ബോധം തോന്നി. നാട്ടിലെ വ്യത്യസ്ത പദവികളുടെ വേഷങ്ങൾ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.